ഇമ്മാതിരി പ്രചരണം ഉണ്ടായാൽ കർശന നടപടി; നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നൽകി

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്ത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നൽകി. സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്താതിരിക്കുക എന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
'ചിലയാളുകൾ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിൽ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനൻ വൈദ്യർ എന്നയാൾ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാൽ കടിച്ചതൊക്കെ താൻ കഴിക്കുമെന്നും നിങ്ങൾ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇമ്മാതിരി പ്രചരണം ഉണ്ടായാൽ കർശന നടപടി നേരിടേണ്ടി വരും. ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങൾ ബഹിഷ്‌ക്കരിക്കണം'- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗം ബാധിച്ച ആളുടെ വീട്ടിലേക്കോ പ്രദേശത്തേക്കോ മാധ്യമ പ്രവര്‍ത്തകര്‍ പോകരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശിച്ചു . പ്രത്യേകം പരിശീലനം ലഭിച്ചവര്‍ മാത്രമേ ഇനി രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയിലേക്ക് പോകാവൂ.
എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരില്‍ ആരെങ്കിലും മാധ്യമപ്രവര്‍ത്തകരെ കാണുന്നതായിരിക്കും . അഞ്ച് മണിക്ക് മാധ്യമങ്ങള്‍ക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ ലഭ്യമാക്കും. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലും മെഡിക്കല്‍ ബുള്ളറ്റിനിലുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കേണ്ടത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ആരോഗ്യവകുപ്പ് ഒരു വാര്‍ത്തയും മറച്ചുവയ്ക്കില്ലെന്നും ഈ സമയത്ത് എക്സ്ക്ലൂസീവ് ന്യൂസുകള്‍ക്കായി മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. നിപ ബാധ സംശയിക്കപ്പെട്ടപ്പോള്‍ മുതല്‍ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വളരെ നല്ല രീതിയില്‍ വാര്‍ത്ത കൈകാര്യം ചെയ്തുവെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
കഴിഞ്ഞ ദിവസം നിപയെ സംബന്ധിച്ച് ജേക്കബ് വടക്കഞ്ചേരി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. നിപ ഒരു രോഗമല്ലെന്നും അത് മരുന്ന് മാഫിയയുടെ തട്ടിപ്പാണെന്നുമാണ് ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്. പനി വന്നാൽ അലോപതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നുമടക്കം വടക്കഞ്ചേരി പറഞ്ഞിരുന്നു.
അതേസമയം കൊച്ചിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി അടുത്ത് ഇടപഴകിയ 86 പേരുടെ കോണ്‍ടാക്‌ട് ലിസ്റ്റ് തയ്യാറാക്കുകയും ഇവരോടെല്ലാം വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഇവരെ നിരീക്ഷിച്ചുവരികയാണ്.
ഇതില്‍ പനി ബാധിച്ച നാലു പേരെ ചികിത്സയ്ക്ക് വിധേയരാക്കി. ഇതില്‍ രണ്ട് നഴ്‌സുമാരും ഉള്‍പെടും. ഇതില്‍ ഒരാളെ ഐസൊവേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നിപ വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് സ്ഥിരീകരിച്ചതോടെ എയിംസില്‍ നിന്നുള്ള ആറംഗ മെഡിക്കല്‍ സംഘം എറണാകുളത്തെത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെത്തും. കളക്ടറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടായിരിക്കും ഇവരെല്ലാം പ്രവര്‍ത്തിക്കുക. കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കി. ചികിത്സയ്ക്ക് ആവശ്യമായ റിബാവറിന്‍ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓസ്‌ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ എത്തിക്കും. കേരളവും ആവശ്യപ്പെടുന്ന എല്ലാസഹായങ്ങളും നല്‍കുമെന്നും മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ന്യൂഡല്‍ഹിയിലും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച യുവാവ് ഒരുമാസത്തിനുള്ളില്‍ എവിടെയെല്ലാം പോയി എന്നതടക്കമുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം നടപടികള്‍ സ്വീകരിക്കും. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗിയുടെ സുഹൃത്തിന്റെ രക്തസാമ്ബിള്‍ ആലപ്പുഴയിലെയും മണിപ്പാലിലെയും പൂനെയിലെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയക്കും.
https://www.facebook.com/Malayalivartha

























