കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിപ രോഗത്തിന് മുൻകരുതൽ നടപടികൾ ആരംഭിച്ചു; രോഗബാധിനായ വിദ്യാർഥിക്കൊപ്പം ഇടപഴുകിയ കൊല്ലം ജില്ലക്കാരായ മൂന്ന് വിദ്യാർത്ഥികളാണ് നിരീക്ഷണത്തിൽ; പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡ് തുടങ്ങി

കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിപ രോഗത്തിന് മുൻകരുതൽ നടപടികൾ ആരംഭിച്ചു. രോഗബാധിനായ വിദ്യാർഥിക്കൊപ്പം ഇടപഴുകിയ കൊല്ലം ജില്ലക്കാരായ മൂന്ന് വിദ്യാർത്ഥികളാണ് നിരീക്ഷണത്തിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡ് തുടങ്ങി. കൊട്ടാരക്കര, കരുനാഗപള്ളി സ്വദേശികളാണ് വിദ്യാർത്ഥികൾ. ഇവർക്ക് പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഇതുവരെയില്ല. മൂന്നു പേരെയും വീട്ടിൽ തന്നെയാണ് നിരീക്ഷിക്കുന്നത്.
നിപ്പ മുൻകരുതലെന്ന നിലയിൽ എറണാകുളത്തെയും പരിസര പ്രദേശങ്ങളിലെയും മെഡിക്കൽ കോളേജുകളിൽ ഐസോലേഷൻ വാർഡുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. കളമശേരി മെഡിക്കൽ കോളേജിലാണ് ഇപ്പോൾ ഐസോലേഷൻ വാർഡ് നിലവിലുള്ളത്. എന്നാൽ ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിലുള്ള രോഗിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു.
പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചെങ്കിലും മറ്റാർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് സർക്കാർ വ്യത്തങ്ങൾ . പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റർ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. രോഗിയുമായി ബന്ധപ്പെട്ടവരിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരുടെ രക്തം പരിശോധനക്ക് അയക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്. എന്നാൽ ആദ്യ റിപ്പോർട്ടിന്റെ കാര്യം സർക്കാർ രഹസ്യമായി സൂക്ഷിച്ചു.
രോഗിയുമായി അടുത്തിടപഴകിയവരുൾപ്പെടെ 86 പേർ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതർ അവിടെ ഒരുക്കിയിട്ടുണ്ട്. സർക്കാർ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികൾ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ജില്ലയിലെ ഐസൊലേഷൻ വാർഡ്.
മുൻകരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദേശം നൽകിയത് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചറാണ്. എറണാകുളത്തിനോട് ചേർന്നുള്ള ജില്ലകളിലും ഐസൊലേഷൻ വാർഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
ചികിത്സയ്ക്ക് മരുന്നുൾപ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിൻ എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നൽകുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരും അവസരത്തിനൊത്ത് ഉയർന്നിട്ടുണ്ട്. കേരള സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.മന്ത്രി ഡോ.ഹർഷവർധനൻ നേരിട്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























