സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി.ഡാനിയേൽ അവാർഡ് നടി ഷീലയ്ക്ക്

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിനു നടി ഷീല അർഹയായി. മന്ത്രി എ.കെ.ബാലൻ ആണ് ഇക്കാര്യം അറിയിച്ചത് . സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി.ഡാനിയേൽ അവാർഡ്
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ് ജൂലൈ 27നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ സമ്മാനിക്കും എന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു
പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഷീലാമ്മയെ തിരഞ്ഞെടുത്തത്.
മുൻപ് ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഈ സർക്കാരാണ് അഞ്ചു ലക്ഷമായി ഉയർത്തിയത് . 2016ൽ അടൂർ ഗോപാലകൃഷ്ണനും 2017ൽ ശ്രീകുമാരൻ തമ്പിക്കുമാണ് ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചത്.

എം.ജി.ആർ നായകനായ പാശംഎന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷീല 1962ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത ഭാഗ്യജാതകത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. പിന്നീട് രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു ഷീല ..
മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ആദ്യപുരസ്കാരം നേടിയത് ഷീലയാണ്. 1969ൽ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യ അവാർഡ്

1971ൽ ഒരു പെണ്ണിന്റെ കഥ, ശരശയ്യ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാം തവണയും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

1976ൽ അനുഭവം എന്ന ചിത്രത്തിലെ അഭിനയത്തിന് മൂന്നാം തവണയും ഇതേ അംഗീകാരം ഷീലയെ തേടിയത്തെി. 2004ൽ അകലെ എന്ന ചിത്രത്തിലെ മാർഗരറ്റ് എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർ ഡ് നേടിക്കൊടുത്തു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്കാരവും ഷീല കരസ്ഥമാക്കിയിരുന്നു.

ഒരു നായകനടനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാവേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡിന് ഉടമയാണ് ഷീല. പ്രേംനസീറിനോടൊപ്പം 130 ഓളം ചിത്രങ്ങളിൽ ഷീല അഭിനയിച്ചിരുന്നു. 198ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽക്കാലികമായി അഭിനയരംഗത്തു നിന്ന് വിടവാങ്ങി.

2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലെ കൊച്ചുത്രേസ്യയായി ശക്തമായ തിരിച്ചുവരവ് നടത്തി. യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്. കുയിലിന്റെ കൂട് എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
എം.ജി.ആര്‍ നായകനായ 'പാശം' എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷീല 1962ല്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'ഭാഗ്യജാതക'ത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്..
https://www.facebook.com/Malayalivartha

























