ബാലഭാസ്കറിന്റെ അപകട മരണം നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോൾ തിരികെ കിട്ടാത്ത ബാലഭാസ്കറിന്റെ മൊബൈൽഫോൺ തേടി ക്രൈംബ്രാഞ്ച് സംഘം; മൊഴികൾ വിരൽചൂണ്ടുന്നത് അർജുനിലേക്ക്:- അപകടത്തിന് ശേഷം വന്ന ആ ഫോൺ കോൾ ആരുടേത്?

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അപകട മരണം നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോൾ തിരികെക്കിട്ടാത്ത ബാലഭാസ്കറിന്റെ മൊബൈൽഫോൺ തേടി ക്രൈംബ്രാഞ്ച് സംഘം. അപകട സമയത്ത് ബാലഭാസ്കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ സ്വർണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തികകോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.
അപകടത്തിന് ശേഷം വന്ന ഒരു ഫോൺകോളിനെ സംബന്ധിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. മരണശേഷവും ബാലഭാസ്കറിന്റെ പലരേഖകളും ബന്ധുക്കൾക്ക് ലഭിക്കുന്നത് പ്രകാശൻ തമ്പിയും വിഷ്ണുവും തടയാൻ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. ബാലഭാസ്കറിന്റെ സാമ്പത്തിക വരവുചെലവ് കണക്കുകളുടെയും സമ്പാദ്യങ്ങളുടെയും രേഖകളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തിനുമുമ്പ് കൊല്ലത്ത് വാഹനം നിർത്തിയ കടയിലെയും ചുറ്റുമുള്ള സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കും. അപകടദിവസം ദുരൂഹസാഹചര്യത്തിൽ രണ്ടുപേരെ കണ്ടുവെന്ന ആരോപണമുന്നയിച്ച കലാഭവൻ സോബിയുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും.
ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്നാണ് സാക്ഷിമൊഴികൾ. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കഴിഞ്ഞ ദിവസം നൽകിയ മൊഴിയും ഇതേ വാദത്തിൽ ഉറച്ചുള്ളതായിരുന്നു. കൊല്ലത്ത് ഒരുകടയിൽ ഇറങ്ങിയശേഷം വീണ്ടും അർജുൻ തന്നെയാണ് വാഹനം ഓടിച്ചത്. ബാലഭാസ്കർ പിറകിലത്തെ സീറ്റിൽ കിടക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആശുപത്രിയിൽവെച്ച് അർജുൻ പറഞ്ഞതായി ലക്ഷ്മിയുടെ അമ്മയും അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്.
ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അർജുനാണെന്നാണ് സാക്ഷിയായ വർക്കല സ്വദേശി അശ്വിന്റെ മൊഴിയും. ബാലഭാസ്കർ പിറകിലത്തെ സീറ്റിലാണ് കിടന്നതെന്നും ഇയാൾപറഞ്ഞു. ഇതേ തരത്തിൽ തന്നെയാണ് അപകടത്തിന്റെ ദൃക്സാക്ഷികൂടിയായ കെ.എസ്.ആർ.ടി.സി. ഡ്രൈവർ അജിയും നേരത്തേ പോലീസിന് മൊഴിനൽകിയത്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികളുടെ മൊഴികളും ഉടൻ രേഖപ്പെടുത്തും.
മൊഴികൾ ശാസ്ത്രീയമായി തെളിയിക്കാൻ ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടമാരുടെ മൊഴിയും ശേഖരിക്കും. വാഹനത്തിലെ മുടിനാരുകൾ പരിശോധിച്ച് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നവരെ കണ്ടെത്തുന്നതിനുള്ള സയിന്റിഫിക് പരിശോധനയും ഉടൻ നടത്തും.
https://www.facebook.com/Malayalivartha

























