ഇന്ന് ലോക പരിസ്ഥിതി ദിനം ; ഇത്തവണ വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ് മുദ്രാവാക്യം

മനുഷ്യന്‍റെ കടന്നുകയറ്റവും അഹങ്കാരവും കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെ താറുമാറാക്കുന്ന ആവാസവ്യവസ്ഥയെ ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി . ഇത്തവണ വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ് മുദ്രാവാക്യം .
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രധാന്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും പരിസ്ഥിതി സൗഹൃദ നയങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും മനുഷ്യജീവിതത്തില്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തെങ്കിലും ആഗോളവത്കരണവും പരിസ്ഥിതിയെ തകിടം മറിക്കുന്ന വ്യാവസായങ്ങളും വിഭവചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ് .
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പിന് തന്നെ പ്രധാന ഭീഷണിയാണ് അന്തരീക്ഷ മലിനീകരണം. അതു കൊണ്ട് തന്നെയാണ് വായുമലിനീകരണത്തെ തോല്‍പ്പിക്കുക എന്ന സന്ദേശവുമായി ഇത്തവണ പരിസ്ഥിതിദിനം ആചരിക്കുന്നത്. ഗാര്‍ഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള മലിനീകരണം മൂലം പത്തില്‍ 9 പേരും അശുദ്ധവായു ശ്വസിക്കുന്നു എന്നാണ് കണക്ക്.
ചൈനയിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ കാരണം മരിക്കുന്നത്. ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 15 നഗരങ്ങളില്‍ 14ഉം ഇന്ത്യയിലാണ്.രാജ്യത്തെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും ഉണ്ടാകുന്നതാകട്ടെ വാഹനങ്ങളില്‍ നിന്നും. ദില്ലി പോലുള്ള നഗരങ്ങളില്‍ വായു മലിനീകരണം മനുഷ്യജീവിതത്തെ തന്നെ അട്ടിമറിക്കുന്ന തരത്തില്‍ ബാധ്യതയായി മാറി കഴിഞ്ഞു.
അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, എന്നിവ വഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ദേശീയ വായു ശുദ്ധീകരണ പദ്ധതിയടക്കം സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ദതികളും വായു മലിനീകരണത്തിന്റെ തോത് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























