കേരളം അതിജീവിക്കുന്നു ആശങ്ക വേണ്ട; നിപാ വൈറസ് ബാധയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു; പനിബാധിച്ച് എത്തിയ രണ്ടുപേര്‍ കൂടി നിരീക്ഷണത്തിൽ

നിപ ഭീതിയിൽ നിന്നും കേരളം അതിജീവിക്കുകയാണ്. ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടുള്ള മണിക്കൂറുകളാണ് കടന്നു പോകുന്നത്. നിപാ വൈറസ് ബാധയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ പത്രസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ ചികിത്സിച്ച രണ്ട് നേഴ്‌സുമാരടക്കമുള്ള ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നത്.
ആറുപേരുടെയും സാമ്ബിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂനെ ലാബുകളിലേക്കും അയച്ചിരുന്നു. അവിടെനിന്നുള്ള പരിശോധനകളില്‍ ഇവരുടെ നില തൃപ്തികരമാണെന്നായിരുന്നു റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയും മെച്ചപ്പെടുന്നുണ്ട്. അതേസമയം പനിബാധിച്ച് എത്തിയ രണ്ടുപേര്‍ കൂടി ഇന്ന് നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ളവരാണിവര്‍.
നിപാ ഭീതി പൂര്‍ണമായി ഒഴിഞ്ഞു എന്നിപ്പോള്‍ പറയാനാവില്ല . അതിന് കൂടുതല്‍ നടപടിക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ആശങ്കയില്ല എന്ന് പറയാം. ഭീതിജനകമായ അവസ്‌ഥ ഇല്ല. പ്രതിരോധിക്കാനും ചികിത്സ നല്‍കാനുമുള്ള എല്ലാ സജ്ജീകരണങ്ങളും മരുന്നും കരുതിയിട്ടുണ്ട്. ആവശ്യം വരുമെങ്കില്‍ മരുന്ന് പ്രയോഗിക്കാന്‍ വിദഗ്ധരായവരും നമുക്കുണ്ട്. മരുന്ന് പ്രയോഗിക്കാന്‍ പ്രത്യേക ഗൈഡ്‌ലൈന്‍ ഉണ്ട്. കുടുംബാംഗങ്ങളുടെ സമ്മതവും ആവശ്യമാണ്. ഡോ. സുമ, ഡോ. ചാന്ദിനി എന്നിവര്‍ ആ പരിശീലനം നേടിയവരാണ്. ഇതുവരെആ മരുന്ന് കൊടുക്കേണ്ടിവന്നിട്ടില്ല. നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന റിബാവൈറിന്‍ മരുന്ന്‌തശന്നയാണ്‌കൊടുക്കുന്നത്. അതുകൊണ്ട് മരുന്ന് പരീക്ഷണം എന്നൊന്നും പറയേണ്ടതില്ല. രോഗിയെ ഐസോലേഷന്‍ വാര്‍ഡില്‍നിന്ന് എപ്പോള്‍ മാറ്റണമെന്നതെല്ലാം ഡോക്‌ടര്‍മാരുടെ ടീമാണ് തീരീമാനിക്കുക. രോഗിയില്‍ വൈറസിന്റെ അംശം തീരെയില്ലെന്നും മറ്റൈാരാളിലേക്ക് പകരില്ലെന്നും ഇറപ്പുവരുത്തേണ്ടതുണ്ട്.
രോഗത്തിന്റെ ഉറവിടം ഇപ്പോഴും വ്യക്‌തമല്ല. അത് കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. പക്ഷികളും മറ്റും കൊത്തിയ പഴങ്ങളൊന്നും കഴിക്കരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍, ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. കൊച്ചിയിലാണ് യോഗം ചേരുക. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കളക്‌ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമാണ് ഉന്നതതലയോഗം ചേരുന്നത്. അതേസമയം, നിപായുടെ ഉറവിടം തേടിയുള്ള പരിശോധന തുടരുകയാണ്. മൃഗ സംരക്ഷണ വകുപ്പിന്‍റെയും വനംവകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പക്ഷിമൃഗാദികളെ വളര്‍ത്തുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ബോധവത്കരണം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും അസ്വസ്ഥത കണ്ടാല്‍ സാമ്ബിളുകള്‍ പരിശോധിക്കാനുള്ള ക്രമീകരണവും സജ്ജമാണ്.
നിപായുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോള്‍സെന്ററില്‍ ഒരു നമ്ബരില്‍ കൂടി വിളിക്കാം. നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്ബരിലും വിളിക്കാം.
https://www.facebook.com/Malayalivartha

























