ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം നല്‍കിയ കനത്ത പ്രഹരത്തില്‍ നിന്ന് എങ്ങനെയും മോചിതരാകാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും സര്‍ക്കാരും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം നല്‍കിയ കനത്ത പ്രഹരത്തില്‍ നിന്ന് എങ്ങനെയും മോചിതരാകാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും സര്‍ക്കാരും. രാജ്യത്ത് നിന്ന് പാര്‍ട്ടി ഇല്ലാതാകുന്ന അവസ്ഥ ഇല്ലാതാക്കാന്‍ എങ്ങനെയും സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള നീക്കം സി.പി.എം തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് പ്രധാനമായും ജനം പ്രതിഷേധിച്ചത്. അതിനാല്‍ തന്റെ ശൈലി മാറ്റാതെ തന്നെ ജനങ്ങളുടെ വിശ്വാസ്യത തിരിച്ച് പിടിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഏതറ്റംവരെ പോകാന്‍ തയ്യാറാണ്. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി രണ്ട് വര്‍ഷം കൂടിയുണ്ട്. അതിനുള്ളില്‍ ജനകീയ സര്‍ക്കാരായി മാറുകയാണ് ലക്ഷ്യം. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. സ്‌കൂള്‍ തുറക്കും മുമ്പ് കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും യൂണിഫോമും മറ്റും വിതരണം ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് സര്‍ക്കാരും മുന്നണിയും വിലയിരുത്തുന്നത്.
ഓരോ മന്ത്രിമാരുടെയും വകുപ്പുകളിലെ കാര്യങ്ങള്‍ കൃത്യമായി അവലോകനം ചെയ്യും. മുമ്പും ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അതില്‍ ചില വിട്ടു വീഴ്ചകള്‍ സംഭവിച്ചിരുന്നു. തുടര്‍ഭരണം കിട്ടിയില്ലെങ്കില്‍ അറബിക്കടലിന്റെ തീരത്ത് സി.പി.എം അപ്രത്യക്ഷമായെന്ന വ്യാപകമായ പ്രചരണമുണ്ടാകും. ഇപ്പോഴേ ആര്‍.എസ്.എസ് അത് നടത്തുന്നുണ്ട്. അതിനാല്‍ ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പ്രവര്‍ത്തനം പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും നടത്തും. ശബരിമല, ചര്‍ച്ച് ആക്ട് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുമായി അകന്ന് നില്‍ക്കുന്ന സമുദായ ശക്തികളുമായി സമവായമുണ്ടാക്കാനുള്ള നീക്കങ്ങള്‍ താമസിക്കാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്. കാരണം ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വരുകയാണ്. അവരുടെയൊക്കെ സഹായമില്ലാതെ പാര്‍ട്ടിക്കും മുന്നണിക്കും മുന്നോട്ട് പോകാനാകില്ലെന്ന് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട്. എന്നാലത് എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.
പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയാണുണ്ടായത്. അതിന്റെ കാരണം അന്വേഷിക്കാന്‍ പ്രത്യേക സമതിയെ നിയോഗിച്ചേക്കും. പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകളുടെയും വിശ്വാസികളുടെയും അഭിപ്രായങ്ങള്‍ ആരായും, എവിടെയാണ് വീഴ്ച വന്നതെന്ന് കണ്ടെത്തും. അത് പരിഹരിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും. വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച വിഷയങ്ങളില്‍ വിട്ട് വീഴ്ചകള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാല്‍ ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും നരേന്ദ്രമോദിയെ ഭയന്ന് ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്ന് മുഖ്യമന്ത്രിയും കോടിയേരിയും അടക്കം ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും പല നേതാക്കളും ഘടകക്ഷികളും അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ബി.ജെ.പിയെ നേരിടാന്‍ അമ്പലക്കമ്മിറ്റികള്‍ പിടിച്ചെടുക്കുക എന്ന നയം ശരിയല്ലെന്ന ആക്ഷേപവും ശക്തമാണ്. ബി.ജെ.പിയും സംഘപരിവാറും അഴിച്ചുവിടുന്ന വ്യാജ, വര്‍ഗീയ പ്രചരണങ്ങള്‍ നേരിടുന്നതില്‍ പാര്‍ട്ടിയും മുന്നണിയും വലിയ പരാജയമാണെന്ന ആരോപണവുമുണ്ട്.
വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായത് വഴി ബി.ജെ.പി സംസ്ഥാനത്ത് ധാരാളം പദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷങ്ങള്‍ അകന്നത് ഞെട്ടലോടെയാണ് പാര്‍ട്ടി കണ്ടത്. അവരെ വിശ്വാസത്തിലെടുക്കാനുള്ള നീക്കങ്ങളും താമസിക്കാതെ ഉണ്ടാകും. സര്‍ക്കാരിന്റെ പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും നല്‍കിയാകും ഇത്. അതിന് മുന്നോടിയായി ന്യൂനപക്ഷ സമുദായ നേതാക്കന്‍മാരുമായി നേതാക്കള്‍ ചര്‍ച്ച നടത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫും സര്‍ക്കാരും ആലോചിക്കുന്നത്. ജനം അതൊക്കെ സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha

























