രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നാളെ കേരളത്തിൽ; നാളെ ഉച്ചയ്ക്ക് ഒന്നരയോടെ രാഹുല്‍ ഗന്ധി കരിപ്പൂരിലെത്തും; രാത്രി ഏഴ് മണിക്ക് പ്രധാനമന്ത്രി കൊച്ചിയിലെത്തും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയും നാളെ കേരളത്തിൽ. നാളെ ഉച്ചയ്ക്ക് ഒന്നരയോടെ രാഹുല്‍ ഗന്ധി കരിപ്പൂരിലെത്തും. രാത്രി ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്.
രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യമെത്തുക. തന്നെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനെത്തുന്ന രാഹുല്‍ ഗാന്ധി മൂന്ന് ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് ഒന്നരയോടെ കരിപ്പൂരിലെത്തുന്ന രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യമെത്തുക. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര. തുടര്‍ന്ന് നിലമ്ബൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ്ഷോ നടത്തും. ഇതിന് ശേഷം ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും. ഏറനാട്ടിലെ തന്നെ അരീക്കോടും രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയുണ്ട്.
വൈകീട്ട് ഏഴ് മണിക്ക് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും . ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങി കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂര്‍ക്ക് തിരിക്കുക. തുടര്‍ന്ന് നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
ക്ഷേത്രദര്‍ശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂള്‍ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിന് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. അഭിനന്ദന്‍ സഭ എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍ ,കുന്ദംകുളം,നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്യുക. തിരികെ 12.40ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയര്‍പോര്‍ട് ലോഞ്ചില്‍ വിശ്രമിക്കും. അതിന് ശേഷം ദില്ലിക്ക് മടങ്ങും.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എഐസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇതുവരെ ദില്ലി വിട്ട് പുറത്തു പോയിട്ടില്ല. അദ്ദേഹത്തെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ആരേയും കാണാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്.
കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നേവരെ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിൽ വിജയിച്ചത്. വയനാട്ടിലെ പരമ്പരാഗത ഇടതുവോട്ടുകലും ഇത്തവണ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി. 2014 ല്‍ എം.ഐ ഷാനവാസിന്റെ ഭൂരിപക്ഷത്തിന്റെ ഇരുപതിരട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ലീഡ്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച പണം പോയി.
2014 നേക്കാള്‍ ഒന്നേമുക്കാല്‍ ലക്ഷം അധികം വോട്ടുകള്‍ ഇത്തവണ പോള്‍ ചെയ്തപ്പോൾ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ എണ്‍പത്തി ഒന്നായിരം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കുറഞ്ഞു. 274597 വോട്ടുകളാണ് പിപി സുനീര്‍ നേടിയത്. എല്‍ഡിഎഫിന്റെ പക്കലുള്ള നാല് നിയോജക മണ്ഡലങ്ങളിലും മൃഗീയ ഭൂരിപക്ഷം രാഹുല്‍ സ്വന്തമാക്കി.
കഴിഞ്ഞ തവണ വയനാട് ജില്ലയില്‍ ഉള്‍പ്പെട്ട മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫിന് വന്‍ തിരിച്ചടി നേരിട്ടിരുന്നു.ഇക്കുറി ഒരു ലക്ഷത്തി എണ്‍പെത്തെട്ടായിരത്തി എണ്ണൂറ്റിയമ്പത് വോട്ടുകളുടെ ലീഡാണ് ഈ മൂന്ന് മണ്ഡലങ്ങള്‍ യുഡിഎഫിന് നല്‍കിയത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്‍കിയ നിയോജക മണ്ഡലം ബത്തേരിയാണ്. 70465 വോട്ടുകളുടെ മുന്‍തൂക്കം.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള തിരുവമ്പാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നിവിടങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധി സമാഹരിച്ചത് രണ്ടു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി ഇരുന്നൂറ്റി പതിമൂന്ന് വോട്ടുകളുടെ ലീഡാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78816 വോട്ടുകളാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ രണ്ടായിരത്തോളം വോട്ടുകളുടെ കുറവാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക്. വയനാടിന്റ വികസനപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഹുലിന്റെ പ്രസംഗങ്ങളും മണ്ഡലത്തെ കൈവിടില്ലെന്ന പരാമര്‍ശവും വോട്ടര്‍മാരുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തി എന്നാണ് വിലയിരുത്തല്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിൽ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുൻപ് നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു . പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനു ശേഷം മോദി ആദ്യമെത്തുന്ന ക്ഷേത്രവും ഗുരുവായൂരാകും. 2008 ജനുവരി 13-ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരിലെത്തിയിരുന്നു. അന്ന് താമരപ്പൂവും കദളിപ്പഴവുംകൊണ്ട് തുലാഭാരം നടത്തി. 4600 താമരപ്പൂക്കളായിരുന്നു ഉപയോഗിച്ചത്.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. വലിയ വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് സന്ദർശനം.
https://www.facebook.com/Malayalivartha

























