ശബരിമല വോട്ട് ചോര്‍ത്തി... ശബരിമലയും പിണറായിയുടെ ശൈലിയും തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചുവെന്ന് സി.പി.ഐ.; സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ശൈലി തടസ്സമായെന്ന് എക്‌സിക്യൂട്ടീവ്

ശബരിമല തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചുവെന്ന് കേരളത്തിലെ സകലമാന ജനങ്ങള്‍ക്കും അറിയാം. എന്നാല്‍ സിപിഎമ്മിലെ ചില നേതാക്കളും സിപിഐയിലെ കാനം രാജേന്ദ്രനും സമ്മതിച്ച് കൊടുക്കില്ല. സിപിഎമ്മില്‍ പിണറായി അവസാനത്തെ വാക്കായതിനാല്‍ അതില്‍ മറുവാക്കില്ല. എന്തെങ്കിലും വിമര്‍ശനം വന്നാലും പലതും പുറത്തറിയില്ല. എന്നാല്‍ സിപിഐയില്‍ അതല്ല സ്ഥിതി. അവര്‍ ശബരിമലയേയും പിണറായിയേയും വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യ ശൈലിയെ അതിരൂക്ഷമായാണ് സിപിഐ എക്‌സിക്യുട്ടീവില്‍ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ശൈലി തടസ്സമായെന്നും എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.
അതേസമയം ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടുകള്‍ വോട്ടുചോര്‍ത്തിയെന്നും സിപിഐ ആരോപണം ഉയര്‍ത്തി. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ പരാമര്‍ശം ഉയര്‍ന്നത്.
ശബരിമല വിഷയത്തില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരാണ്. ന്യൂനപക്ഷ ഏകീകരണവും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി. മോഡി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ അഭയം തേടിയെന്നും വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നുമാണ് സിപിഐ വിലയിരുത്തല്‍.
എന്നാല്‍ ശബരിമലയില്‍ യുവതിപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു. സര്‍ക്കാരിനെതിരെ സാമുദായിക ശക്തികള്‍ വിശ്വാസികളെ തെരുവിലിറക്കിയെന്നും ഇത് കോണ്‍ഗ്രസും ബിജെപിയും മുതലാക്കിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ ശൈലി എന്റെ ശൈലിയാണ്. അതിനു മാറ്റമുണ്ടാകില്ല. ആ തെറ്റിദ്ധാരണ വേണ്ട. ഞാന്‍ ഈ നിലയിലെത്തിയത് ഇത്രയും കാലത്തെ ഈ ശൈലിയിലൂടെയാണ്. അതെല്ലാം ഇനിയും തുടരുക തന്നെ ചെയ്യുമെന്നാണ് പിണറായി വിജയന്‍ മുന്‍പ് പ്രതികരിച്ചിരുന്നത്.
അതേസമയം ശബരിമല പ്രശ്‌നം കൈകാര്യം ചെയ്തതു മുതല്‍ നേതാക്കളുടെ നാവുപിഴകളും പെരുമാറ്റവും വരെ ഇടതുമുന്നണിയുടെ തിരിച്ചടിയുടെ ആക്കം വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ആദ്യമായി നേരിട്ടുനയിച്ച തിരഞ്ഞെടുപ്പില്‍ പച്ചതൊടാനാകാതെ പോയത് മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിയായി.
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ വൈകാരിക പരിസരത്തുനിന്നാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പു പ്രചാരണ ഗോദയിലേക്ക് ഇറങ്ങിയത്. സ്ഥാനാര്‍ഥി പട്ടികയില്‍ പി.ജയരാജന്‍ കൂടി ഇടംപിടിച്ചതോടെ, ചര്‍ച്ചകള്‍ കൊലപാതക രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിഞ്ഞു. പ്രാദേശിക തലത്തില്‍ നിന്നുള്ള എതിര്‍പ്പു മറികടന്നാണ് പി.കെ.ബിജുവിനെ ആലത്തൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. പി.വി.അന്‍വര്‍, ജോയിസ് ജോര്‍ജ്, ഇന്നസെന്റ് എന്നിവരുടെ കാര്യത്തിലും പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാന്‍ നേതൃത്വം തയറായില്ല.
രമ്യാ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ അശ്ലീല പ്രസ്താവനയെ തള്ളിപ്പറയാതിരുന്നതിന് വലിയ വിലയാണ് സി.പി.എമ്മിന് നല്‍കേണ്ടി വന്നത്. എന്‍.കെ. പ്രേമചന്ദ്രനെതിരായ പരനാറി പ്രയോഗം മുഖ്യമന്ത്രി ആവര്‍ത്തിച്ചതും വോട്ടിങ്ങില്‍ പ്രതിഫലിച്ചു. ഇടതു മുന്നണി കെട്ടുറപ്പോടെ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും, ശബരിമല സൃഷ്ടിക്കുന്ന പ്രതിസന്ധി വിലയിരുത്തുന്നതില്‍ പിഴവുപറ്റി. വി.എസിനെ പ്രചാരണ ബോര്‍ഡുകളില്‍ നിന്നടക്കം ഒഴിവാക്കി, പിണറായി വിജയന്‍ നേരിട്ടുനയിച്ച തിരഞ്ഞെടുപ്പിനെയാണ് ജനം തിരസ്‌കരിച്ചത്. എന്നാല്‍ സംഘടനാപരമായ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha

























