ജേക്കബ് തോമസിനെ നേരിട്ട മാതൃകയിൽ ബഹ്റയെ സ്റ്റാന്റിൽ പിടിക്കും; ഒരു ഇടവേളക്ക് ശേഷം ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള വടംവലിക്ക് സംസ്ഥാനം വീണ്ടും സാക്ഷിയാവും

ഒരു ഇടവേളക്ക് ശേഷം ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള വടംവലിക്ക് സംസ്ഥാനം വീണ്ടും സാക്ഷിയാവും. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി കമ്മീഷണറേറ്റുകൾ രൂപീകരിച്ച സാഹചര്യത്തിലാണ് വടംവലി രൂക്ഷമാകാൻ പോകുന്നത്. പുതിയ തിരുവനന്തപുരം കമ്മീഷണറേറ്റിലെ കമ്മീഷണറായി ഐജി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐ.ജിയായിരുന്നു ദിനേന്ദ്ര കശ്യപ്. ഐ.ജി വിജയ് സാഖറേയേക്കാണ് കൊച്ചി കമ്മീഷണറേറ്റിന്റെ ചുമതല. സാഖ്‌റേ കൊച്ചി റേഞ്ച് ഐ.ജിയായിരുന്നു. കമ്മീഷണറേറ്റ് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവിൽ ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി ഒപ്പിട്ടു.
ഐഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളെയും ത്യണവത്കരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്. ഫലത്തിൽ നടന്നത് ടോം ജോസും ലോക്നാഥ് ബഹ്റയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്. ജില്ലാ കളക്ടർമാർക്കുള്ള മജിസ്റ്റീരിയൽ അധികാരം എടുത്തു മാറ്റി കൊണ്ടാണ് കമ്മീഷണർമാർക്ക് അധികാരം നൽകിയത്. അതായത് ഗുരുതരമായ ഒരു ക്രമസമാധാന വിഷയം ഉണ്ടാകുമ്പോൾ വെടിവയ്ക്കാൻ ഉൾപ്പെടെയുള്ള അധികാരം പോലീസിന് നൽകുന്നത് ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടറാണ്. പ്രസ്തുത അധികാരമാണ് എടുത്തു മാറ്റിയത്. ഇതിനെതിരെ ഐ എഎസ് അസോസിയേഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. അതു കൊണ്ടു തന്നെ ഫയൽ ഒപ്പിടാതെ മുഖ്യമന്ത്രി മാറ്റിയിരിക്കുകയായിരുന്നു. ജില്ലാ കളക്ടർമാരുടെ അധികാരം കവരുന്ന പദ്ധതിയുടെ ഉപജ്ഞാതാവ് ലോക്നാഥ് ബഹ്റയാണ്.
ഇനിമുതൽ സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിലെ ഒരു എ.ഡി.ജി.പിക്കായിരിക്കും ക്രമസമാധാന ചുമതല. എ.ഡി.ജി.പിക്ക് കീഴിൽ വടക്ക്‌തെക്ക് മേഖലയിൽ രണ്ട് ഐ.ജിമാരും ഇവർക്ക് താഴെ നാല് റേഞ്ച് ഡി.ഐ.ജിമാരുമാണുണ്ടാകുക. ഷേക് ദർവേഷ് സാഹിബാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ബഹറയുടെ വിശ്വസ്തനാണ് ഇദ്ദേഹം. മനോജ് ഏബ്രാഹാം പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാകും. ദക്ഷിണ മേഖലാ ഐജിയായി എം.ആർ. അജിത്ത്കുമാറിനെയും ഉത്തരമേഖലാ ഐജിയായി അശോക് യാദവിനെയും നിയമിച്ചു.
എക്‌സൈസ് കമീഷണറായ ഋഷിരാജ്സിംഗ് ജയിൽ മേധാവിയാകും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജിപിയായിരുന്ന ആനന്തകൃഷ്ണൻ എക്‌സൈസ് കമീഷണറാകും. നിലവിലെ ജയിൽ മേധാവി ഡി.ജി.പി ആർ. ശ്രീലേഖയെ സോഷ്യൽ പൊലീസിംഗ് ആൻഡ് ട്രാഫിക് ആയി നിയമിച്ചു. എ.ഡി.ജി.പി പത്മകുമാറിനെ കോസ്റ്റൽ പൊലീസിലേക്കും ടോമിൻ.ജെ.തച്ചങ്കരിയെ ബറ്റാലിയൻ ഡി.ജി.പിയായും നിയമിച്ചു. എ.ഡി.ജി.പി ബി.സന്ധ്യയാണ് കേരള പൊലീസ് അക്കാഡമി ട്രെയിനിംഗ് എ.ഡി.ജി.പി. നിലവിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന സഞ്ജയ് കുമാർ ഗുരുദിൻ തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിയാവും. തിരുവന്തപുരം അഡീഷണൽ സിറ്റി കമീഷണറുടെ ചുതമലയും ഇദ്ദേഹത്തിനായിരിക്കും. കേരള പോലീസിലെ രണ്ട് പ്രമുഖ വനിതാ ഐ.ജിമാർക്കും നിറം കെട്ട തസ്തികയാണ് നൽകിയിരിക്കുന്നത്. സന്ധ്യക്ക് അടുത്ത കാലത്തൊന്നും ഇത്തരമൊരു തസ്തിക നൽകിയിട്ടില്ല.
പിണറായി സർക്കാർ അധികാരത്തിലെത്തിയ കാലത്ത് ഐ എ എസ് ഉദ്യോഗസ്ഥർ ഐപി എസ് പ്രമുഖനായിരുന്ന ജേക്കബ് തോമസിനെതിരെ രംഗത്തെത്തിയിരുന്നു. കെ എം എബ്രഹാമിന്റെ വീട് റെയ്ഡ് ചെയ്തതോടെയാണ് പ്രകോപനം ഉണ്ടായത്. ഐ എ എസ് ഉദ്യോഗസ്ഥർ സർക്കാരിനെതിരെ പ്രത്യേക യോഗം ചേരുന്ന സാഹചര്യം വരെയുണ്ടായി. അതായത് ജേക്കബ് തോമസിനെതിരെ നടന്ന അതേ യുദ്ധമുറ ഇനി ബഹ്റക്കെതിരെ ഐ എ എസുകാർ കളിക്കും.
https://www.facebook.com/Malayalivartha

























