വയനാട്ടിൽ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാന്‍ രാഹുലെത്തി; ഇന്ന് ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരിച്ചു

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തി. ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരെ നേരില്‍കണ്ട് നന്ദിയറിയിക്കാനാണ് രാഹുല്‍ഗാന്ധിയുടെ വരവ്. ഇന്ന് ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരിച്ചു. കെ.സി വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. രാഹുലിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.
കരിപ്പൂരില്‍ നിന്ന് നേരെ നിലമ്ബൂര്‍ കാളികാവിലേക്ക് പോകുന്ന രാഹുല്‍ഗാന്ധി വൈകിട്ട് മൂന്ന് മണിക്ക് കാളികാവ്, 4.30ന് നിലമ്ബൂര്‍, 5.30ന് എടവണ്ണ, 6.30ന് അരീക്കോട് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കാണും. തുടര്‍ന്ന് റോഡ് വഴി വയനാടിലേക്ക് തിരിക്കും. കല്പറ്റ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10ന് വയനാട് കളക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് 11ന് കല്പറ്റ ടൗണ്‍, 11.30ന് കമ്ബളക്കാട്, 12.30ന് പനമരം, രണ്ടിന് മാനന്തവാടി, മൂന്നിന് പുല്‍പ്പള്ളി, നാലിന് സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി കല്പറ്റ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. ഞായറാഴ്ച രാവിലെ 11ന് ഈങ്ങാപ്പുഴ, 11.30ന് മുക്കം എന്നിവിടങ്ങളിലെത്തിയ ശേഷം കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് അദ്ദേഹം മടങ്ങും.
അതേസമയം, പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന നിലപാടില്‍ തുടരുന്ന രാഹുല്‍ അതേക്കുറിച്ച് എന്തെങ്കിലും പറയുമോ എന്ന് ഉറ്റുനോക്കുകയാണ് നേതാക്കള്‍. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ താത്പര്യം പ്രകടിപ്പിച്ചത്. ഇതേക്കുറിച്ച് കേരള നേതാക്കളും രാഹുലിനോട് ചര്‍ച്ച നടത്താന്‍ ഇടയുണ്ട്.
കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നേവരെ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിൽ വിജയിച്ചത്. വയനാട്ടിലെ പരമ്പരാഗത ഇടതുവോട്ടുകലും ഇത്തവണ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി. 2014 ല്‍ എം.ഐ ഷാനവാസിന്റെ ഭൂരിപക്ഷത്തിന്റെ ഇരുപതിരട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ലീഡ്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച പണം പോയി.
2014 നേക്കാള്‍ ഒന്നേമുക്കാല്‍ ലക്ഷം അധികം വോട്ടുകള്‍ ഇത്തവണ പോള്‍ ചെയ്തപ്പോൾ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ എണ്‍പത്തി ഒന്നായിരം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കുറഞ്ഞു. 274597 വോട്ടുകളാണ് പിപി സുനീര്‍ നേടിയത്. എല്‍ഡിഎഫിന്റെ പക്കലുള്ള നാല് നിയോജക മണ്ഡലങ്ങളിലും മൃഗീയ ഭൂരിപക്ഷം രാഹുല്‍ സ്വന്തമാക്കി.
കഴിഞ്ഞ തവണ വയനാട് ജില്ലയില്‍ ഉള്‍പ്പെട്ട മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫിന് വന്‍ തിരിച്ചടി നേരിട്ടിരുന്നു.ഇക്കുറി ഒരു ലക്ഷത്തി എണ്‍പെത്തെട്ടായിരത്തി എണ്ണൂറ്റിയമ്പത് വോട്ടുകളുടെ ലീഡാണ് ഈ മൂന്ന് മണ്ഡലങ്ങള്‍ യുഡിഎഫിന് നല്‍കിയത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്‍കിയ നിയോജക മണ്ഡലം ബത്തേരിയാണ്. 70465 വോട്ടുകളുടെ മുന്‍തൂക്കം.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള തിരുവമ്പാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നിവിടങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധി സമാഹരിച്ചത് രണ്ടു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി ഇരുന്നൂറ്റി പതിമൂന്ന് വോട്ടുകളുടെ ലീഡാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78816 വോട്ടുകളാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ രണ്ടായിരത്തോളം വോട്ടുകളുടെ കുറവാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക്. വയനാടിന്റ വികസനപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഹുലിന്റെ പ്രസംഗങ്ങളും മണ്ഡലത്തെ കൈവിടില്ലെന്ന പരാമര്‍ശവും വോട്ടര്‍മാരുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തി എന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























