ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് പുറംലോകം അറിയാത്ത എന്തൊക്കെയോ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് പുറംലോകം അറിയാത്ത എന്തൊക്കെയോ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. മരണം സംബന്ധിച്ച് പല നിര്‍ണായക വെളിപ്പെടുത്തലുകളും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുറത്ത് വരുന്നു. അതെല്ലാം ബാലഭാസ്‌ക്കറിന്റെ സഹായികളായിരുന്ന പ്രകാശ് തമ്പിയിലേക്കും വിഷ്ണുവിലേക്കും പാലക്കാട്ടെ ഡോക്ടര്‍ രവീന്ദ്രനാഥിലേക്കും അദ്ദേഹത്തിന്റെ മകന്‍ ജിഷ്ണുവിലേക്കും ബന്ധുവും ബാലഭാസ്‌ക്കറിന്റെ ഡ്രൈവറുമായ അര്‍ജ്ജുനിലേക്കും നീങ്ങുന്നു. അപകടം സംബന്ധിച്ച് പല കോണുകളില്‍ നിന്നും ആദ്യമേ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും സഹായികളും ഭാര്യ ലക്ഷ്മിയും മൗനംപാലിച്ചത് എന്താണെന്ന് ബാലുവിന്റെ അടുത്ത ബന്ധുക്കള്‍ പോലും സംശയിക്കുന്നു. പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതാണ് ബാലുവിന്റെ മരണം വീണ്ടും വിവാദത്തിലായത്.
ബാലു തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ കൊല്ലത്തെ ഒരു കടയില്‍ നിന്ന് ജ്യൂസ് കുടിച്ചിരുന്നെന്ന് കടയുടമ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അപകടം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പ്രകാശ് തമ്പി ആ കടയില്‍ ചെന്ന് സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാഡിസ്‌ക്ക് ശേഖരിച്ചിരുന്നെന്ന് കടയുടമ ഷംനാദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പൊലീസ് അന്വേഷണം നടക്കുമ്പോഴായിരുന്നു അത്. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കാനോ, സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനോ പൊലീസ് തയ്യാറായില്ല. മാത്രമല്ല ബാലുവിന്റെ വാഹനം എത്ര കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാനും മെനക്കെട്ടില്ല. അതിനാല്‍ സംഭവത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന് ബാലുവിന്റെ വീട്ടുകാര്‍ സംശയിക്കുന്നു. തമ്പി എന്തിനാണ് ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം ഹാഡിസ്‌ക്ക് കടയുടമയെ തിരികെ ഏല്‍പ്പിച്ചതെന്ന് ചോദ്യം ചെയ്യലിലേ വ്യക്തമാകൂ.
തമ്പി അറസ്റ്റിലായെങ്കിലും വിഷ്ണു ഒളിവിലാണ്. ബാലഭാസ്‌ക്കറിന്റെ ജിമ്മം ട്രെയിനറാണ് പ്രകാശ് തമ്പിയെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇയാളുടെ ശരീരഭാഷ കണ്ടാല്‍ ജിമ്മില്‍ പോകുന്ന ആളാണെന്ന് പറയില്ലെന്ന് ബാലുവിന്റെ പിതാവ് ഉണ്ണി ആരോപിക്കുന്നു. ബാലു വിദേശങ്ങളില്‍ പ്രോഗ്രാമുകള്‍ക്ക് പോയിരുന്നപ്പോള്‍ പ്രകാശ് തമ്പിയും വിഷ്ണുവും പോയിരുന്നോ? അന്നേ ഇവര്‍ സ്വര്‍ണക്കടത്ത് നടത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ബാലുവിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് പ്രകാശ് തമ്പിക്ക് വ്യക്തമായി അറിയാമായിരുന്നു. ആരൊക്കെ ബാലുവിന് പണം നല്‍കാനുണ്ട്, എവിടെയൊക്കെ നിക്ഷേപം നടത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയേയും ചോദ്യം ചെയ്യണമെന്ന തരത്തിലുള്ള സൂചനകള്‍ ബന്ധുക്കള്‍ നല്‍കിയിട്ടുണ്ട്. ബാലുവിന്റെ അടുത്ത ബന്ധുവായ പ്രിയ ഫെയിസ്ബുക്കിലിട്ട പോസ്റ്റില്‍ നിന്ന് അത് വ്യക്തമാണ്. ലക്ഷ്മി ആശുപത്രിയിലായിട്ടും അവരുടെ വീട്ടുകാര്‍ എത്താത്തിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് പ്രിയ ആരോപിക്കുന്നത്.
അപടകം നടന്നപ്പോള്‍ അര്‍ജ്ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ലക്ഷ്മി അടക്കം മൊഴി നല്‍കിയിരുന്നു. അതിനാല്‍ അപകടമരണമല്ലെന്ന് വ്യക്തമായിരുന്നു. അര്‍ജ്ജുന്റെ പരിക്ക് ഡ്രൈവിംഗ് സീറ്റിലിരുന്നാല്‍ ഉണ്ടാകാവുന്നതാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നുണ്ടെങ്കിലും ഫോറന്‍സിക് പരിശോധനാ ഫലം വന്ന ശേഷമേ സ്ഥിരീകരിക്കാനാവൂ. ഗുരുതര പരിക്കേറ്റ അര്‍ജ്ജുന്‍ അന്വേഷണ സംഘത്തെ അറിയിക്കാതെയാണ് അസമിലേക്ക് പോയത്. അത് തന്നെ സംശയം ജനിപ്പിക്കുന്നു. പാലക്കാട്ടെ പൂന്തോട്ട ആശുപത്രിയിലെ ഡോക്ടറുടെ മകന്‍ ജിഷ്ണുവും ഒളിവിലാണ്. ഇരുവരും കേരളം വിട്ടതില്‍ ദുരൂഹതയുണ്ട്. ആദ്യം താനാണ് വാഹനം ഓടിച്ചതെന്ന് പറഞ്ഞ അര്‍്ജുന്‍ പിന്നീട് ബാലഭാസ്‌ക്കറാണ് ഡ്രൈവ് ചെയ്തതെന്ന് മൊഴി മാറ്റിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ബാലുവിന്റേത് സ്വാഭാവിക അപകട മരണമാണെന്ന് പെട്ടെന്ന് സാധാരണ ഒരാള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല. എന്തായാലും ക്രൈംബ്രാഞ്ച് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. സത്യം പുറത്ത് വരട്ടെ, ബാലുവിന്റെ കുടുംബത്തിന് നീതി ലഭിക്കട്ടെ.
https://www.facebook.com/Malayalivartha

























