വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത ആദ്യഘട്ടം അന്വേഷിച്ചപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ പല കാര്യങ്ങളും വ്യക്തമാക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത ആദ്യഘട്ടം അന്വേഷിച്ചപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇപ്പോള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പല കാര്യങ്ങളും വ്യക്തമാക്കുന്നു. വാഹനം ഓടിച്ചിരുന്നെന്ന് പറയുന്ന അര്‍ജ്ജുനെയോ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പാലക്കാട്ടെ ഡോക്ടറുടെ മകന്‍ ജിഷ്ണുവിനെയോ നല്ല രീതിയില്‍ ചോദ്യം ചെയ്യാനോ, അതല്ലെങ്കില്‍ ആര്‍ക്കോ വേണ്ടി കേസ് അട്ടിമറിക്കാനോ അന്വേഷണ സംഘം ശ്രമിച്ചിരുന്നതായി സംശയിക്കുന്നതാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയ തെളിവുകള്‍. മരണം നടന്നത് മുതല്‍ ബാലുവിന്റെ പിതാവ് ദുരൂഹത ആരോപിച്ചിരുന്നു. അതെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ബാലഭാസ്‌ക്കറിന്റെ വാഹനം ഓടിച്ചിരുന്ന അര്‍ജ്ജുന്‍ പാലക്കാട്ടെ ഡോക്ടറുടെ ഭാര്യയുടെ ബന്ധുവാണ് അര്‍ജ്ജുന്‍. ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് പുറത്തായത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അര്‍ജ്ജുന്‍ എന്തിന് അസമില്‍ കഴിയുന്നതെന്തിന് എന്ന് വ്യക്തമല്ല.
പാലക്കാട്ടെ ഡോക്ടര്‍ പി.എം.എസ് രവീന്ദ്രനാഥിന്റെ ഹോട്ടലില്‍ ബാലഭാസ്‌ക്കര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മരണത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും പിതാവ് ഉണ്ണി പല തവണ ആവശ്യപ്പെട്ടു, മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. എന്നിട്ടും പൊലീസ് ആരെയൊക്കെയോ സംരക്ഷിക്കാന്‍ നാടകം കളിച്ചെന്ന് ഉണ്ണിയും കുടുംബവും സംശയിക്കുന്നതില്‍ തെറ്റില്ല. ബാലഭാസ്‌ക്കറിന്റെ സഹായികളായി ഉണ്ടായിരുന്ന പ്രകാശ് തമ്പിയേയും വിഷ്ണുവിനേയും പൊലീസ് നേരാംവണ്ണം ചോദ്യം ചെയ്തിരുന്നെങ്കില്‍ ദുരൂഹത എന്നേ പുറത്ത് വരുമായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ തമ്പി അറസ്റ്റിലാതോടെയാണ് ബാലഭാസ്‌ക്കറിന്റെ കുടുംബത്തിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയത്. വിഷ്ണു ഇപ്പോഴും ഒളിവിലാണ്. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിക്കും വിഷ്ണുവിനും പ്രകാശ് തമ്പിക്കും എതിരെ ബാലഭാസ്‌ക്കറിന്റെ അടുത്ത ബന്ധുവായ പ്രിയ ഫെയിസ്ബുക്കില്‍ ആരോപണം ഉന്നയിച്ചതോടെ ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്.
അച്ഛന്‍, 'അമ്മ, അനിയന്‍ ഒരുപാട് മറ്റു ബന്ധുക്കള്‍ ഒക്കെ ഉണ്ടായിരുന്നിട്ടും ആശുപത്രിയില്‍ റിവ്യൂ നു പോകാനും ഓപ്പറേഷന് കൂട്ടുനില്‍ക്കാനും ലക്ഷ്മിക്ക് തമ്പിയോ വിഷ്ണുവോ അല്ലാതെ മറ്റാരുമില്ല എന്ന അവസ്ഥ വന്നതെന്തേ? എന്ന് പ്രിയ ഫെയിസ്ബുക്കിലൂടെ ചോദിച്ചിരുന്നു. കാര്യങ്ങളില്‍ വ്യക്തത വരാത്തത് കൊണ്ട് മാത്രമാണ് ബാലഭാസ്‌ക്കറിന്റെ വീട്ടുകാരും ബന്ധുക്കളും കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് വരാതിരുന്നതെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അപകട ശേഷം വിഷ്ണുവും പ്രകാശ് തമ്പിയും ഡോക്ടറുടെ ഭാര്യ ലതയും ആയിരുന്നു ലക്ഷ്മിയെ സഹായിച്ചിരുന്നത്. അക്കാര്യം ലക്ഷ്മി ഇതുവരെ തുറന്ന് പറയാന്‍ മടിക്കുന്നെന്നും പ്രിയ ആരോപിക്കുന്നു. ബാലഭാസ്‌ക്കര്‍ പൂന്തോട്ട ആശുപത്രിയില്‍ നിക്ഷേപം നടത്തിയിരുന്നെന്നാണ് പിതാവ് ഉണ്ണി പറയുന്നത്. എന്നാല്‍ 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും അത് തിരികെ നല്‍കിയെന്നുമാണ് ഡോക്ടര്‍ പി.എം.എസ് രവീന്ദ്രനാഥ് പറയുന്നത്. അതില്‍ നിന്ന് ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിരുന്നെന്ന് വ്യക്തമാണ്.
പ്രകാശ് തമ്പി അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ബാലുവിന്റെ വീട്ടുകാരെയും വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് ലോബിയിലെ ഉന്നതരാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ബാലുവിന്റെ മരണ ശേഷം വീട്ടിലെ സി.സി.ടി.വി ക്യാമറയുമായി തന്റെ മൊബൈല്‍ഫോണ്‍ പ്രകാശ് തമ്പി ബന്ധിപ്പിച്ചെന്ന് ഉണ്ണി ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. ബാലഭാസ്‌ക്കര്‍ അപകട ദിവസം പുറപ്പെട്ട തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പുറത്തായി. പ്രകാശ് തമ്പി എന്തൊക്കെയോ മറച്ച് വയ്ക്കാന്‍ ശ്രമിച്ചിരുന്നെന്ന് വ്യക്തമാണ്. ലക്ഷ്മിയും അങ്ങനെയാണെന്ന് ബാലഭാസ്‌ക്കറിന്റെ ബന്ധുക്കളും ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുമ്പോഴേക്കും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉണ്ണിയും ബന്ധിക്കളും.
https://www.facebook.com/Malayalivartha

























