റൂം നന്പർ 1; കരുണാകരന്റെ ഇഷ്ടമുറിയിൽ നരേന്ദ്ര മോദി കണ്ണനെ കാണാനെത്തുന്ന നാലാമത് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗരുവായൂരിലെത്തി. കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരിൽ എത്തിയത്. രാവിലെ ഏഴ് മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്.
ഗുരുവായൂർ ശ്രീവത്സം ഗെസ്റ്റ്ഹൗസിലെ ഒന്നാം നമ്പർ മുറിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. ഒന്നാം നമ്പർ മുറിയിൽ ഏറ്റവുമധികം താമസിച്ചിട്ടുള്ളത് മുൻമുഖ്യമന്ത്രി കെ.കരുണാകരനാണ്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ദർശനത്തിനെത്തിയിരുന്ന കരുണാകരന്റെ ഇഷ്ടമുറിയായിരുന്നു ഇത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു എന്നിവർ ദർശനത്തിനെത്തിയപ്പോൾ തങ്ങിയതും ഒന്നാം നമ്പറിലായിരുന്നു. രാഷ്ട്രപതിമാരായ ആർ.വെങ്കട്ടരാമൻ, ശങ്കർദയാൽ ശർമ, കെ.ആർ.നാരായണൻ, പ്രണബ് മുഖർജി എന്നിവരും ദർശനത്തിനെത്തിയപ്പോൾ ഇതേ മുറിയാണ് ഉപയോഗിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2008 ജനുവരി 13ന് ക്ഷേത്രദർശനത്തിനെത്തിയ നരേന്ദ്രമോദി തങ്ങിയതും ഒന്നാം നമ്പറിലായിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ്, പ്രധാനമന്ത്രി, മറ്റു സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരും ശ്രീവത്സത്തിലെ ഒന്നാം നമ്പറിൽ അതിഥികളായിട്ടുണ്ട്.
11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. നാല് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നായി പതിനായിരത്തോളം പേര്‍ പൊതു സമ്മേളനത്തിനെത്തുമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. അഭിനന്ദൻ സഭ എന്ന് പേരിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. .2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഇതിനു മുമ്പ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്.
ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.ഗവർണർ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രി വി മുരളീധരൻ, സുരേഷ് ഗോപി എംപി എന്നിവര്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























