ഉമ്മൻ ചാണ്ടിക്ക് എ ഐ സി സിയിൽ പഴയതുപോലെ സ്വാധീനമില്ല; പിണറായിക്ക് ശേഷം മുഖ്യമന്ത്രിയാവാൻ കെ സി വേണുഗോപാൽ വട്ടിയൂർക്കാവിലേക്ക്

എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡൽഹിയിൽ തന്റെ സാന്നിധ്യം അനിവാര്യമല്ലാതായതോടെയാണ് പിണറായിക്ക് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന വേണുഗോപാൽ തിരുവനന്തപുരത്ത് മത്സരത്തിന് എത്തുന്നത്.
അടുത്ത മന്ത്രിസഭ കോൺഗ്രസിനായാൽ അതിന്റെ മുഖ്യ മന്ത്രി താൻ തന്നെയായിരിക്കണമെന്ന നിർബന്ധം വേണുഗോപാലിനുണ്ട്. അതിനുള്ള കരുക്കളാണ് ഏറെ നാളായി അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മത്സരിക്കുമെന്നത് ഉറപ്പാണ്. ഇതിനിടയിൽ ഒരു സമവായ സ്ഥാനാർത്ഥിയായി പറന്നിറങ്ങുകയാണ് ലക്ഷ്യം.
ഉമ്മൻ ചാണ്ടിക്ക് എ ഐ സി സിയിൽ പഴയതുപോലെ സ്വാധീനമില്ല. അധികാര കേന്ദ്രമായി രാഹുൽ മാറിയതോടെയാണ് ഉമ്മൻ ചാണ്ടിക്ക് ബലം കുറഞ്ഞത് . കൂടാതെ അദ്ദേഹത്തിന് എതിരെ ഉയർന്ന ആരോപണങ്ങളും വിനയായി തീർന്നു. ചെന്നിത്തലയുടെ ഇന്ദ്രപ്രസ്ഥത്തിലെ സ്വാധീനം കുറഞ്ഞത് കെ സി വേണുഗോപാൽ ഡൽഹിയിൽ കുടിയേറി പാർക്കാൻ തുടങ്ങിയതാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പഴയതു പോലെ ഡൽഹിക്ക് പോകാറുമില്ല. വേണുഗോപാലിനോട് ചോദിച്ചിട്ടാണ് കേരള കാര്യങ്ങളിൽ രാഹുൽ ഗാന്ധി തീരുമാനമെടുക്കുന്നത്. വയനാട്ടിൽ ലക്ഷങ്ങളുടെ ഭൂരിപക്ഷം തനിക്ക് ലഭിച്ചത് വേണുഗോപാലിന്റെ സമയോചിതമായ ഇടപെടൽ വഴിയാണെന്നും രാഹുൽ വിശ്വസിക്കുന്നു.
വേണുവാണ് വയനാട്ടിൽ രാഹുലിനെ നിർബന്ധിച്ച് നിർത്തിയത്. ആദ്യം ഇതിനോട് രാഹുൽ യോജിച്ചിരുന്നില്ല. എന്നാൽ വയനാട്ടിൽ താൻ മത്സരിക്കാതിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നോർത്ത് രാഹുൽ ഇപ്പോൾ അത്ഭുതപ്പെടുന്നുണ്ട്.
തിരുവനന്തപുരം നോർത്ത് എന്ന പഴയ വട്ടിയൂർകാവിലെ, എംഎൽഎ കെ. മോഹൻകുമാർ ആയിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായിരുന്ന മോഹൻകുമാറിന് വട്ടിയൂർകാവിനോട് താത്പര്യമുണ്ട്. മുരളി വന്നതുകൊണ്ടാണ് മോഹൻകുമാർ വട്ടിയൂർക്കാവ് വിട്ടു കൊടുത്തത്. കരുണാകരന്റെ ശിഷ്യനാണ് മോഹൻകുമാർ.
എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മോഹൻകുമാറിന് മനുഷ്യാവകാശ കമ്മീഷൻ അംഗം എന്ന പദവി നൽകിയിരുന്നു. പ്രതിമാസം 3 ലക്ഷം രൂപയാണ് ശമ്പളം. റ്റി എ, ഡി എ ഇനത്തിൽ വേറെയും കിട്ടും ലക്ഷങ്ങൾ . ചുരുക്കത്തിൽ ഒരു മാസം 6 ലക്ഷം രുപയാണ് അദ്ദേഹത്തിന്റെ വരുമാനം. ഹൈക്കോടതി ജഡ്ജി പദവിക്ക് തുല്യമായ സ്ഥാനമാണ് ഇത്. ഇന്നോവ ക്രിസ്റ്റ കാറും പത്ത് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും അദ്ദേഹത്തിനുണ്ട്. തന്റെ സാമ്പത്തിക ഞെരുക്കം പറഞ്ഞാണ് അദ്ദേഹം ഈ സ്ഥാനം നേടിയെടുത്തത്.
വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ ദിവസം കെ പി സി സി യിൽ ഒരു അനൗപചാരിക യോഗം ചേർന്നിരുന്നു. അതിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുരളിയും മുല്ലപ്പള്ളിയും പങ്കെടുത്തിരുന്നു. ഇതിൽ ഉമ്മൻ ചാണ്ടി കെ മോഹൻ കുമാറിന്റെ പേര് എടുത്തിട്ടു. മോഹൻകുമാറിനെ വെട്ടാൻ വേണ്ടിയുള്ള പുറപ്പാടായിരുന്നു അത്. അപ്പോൾ അവിടെ സന്നിഹിതരായിരുന്ന കോൺഗ്രസ് നേതാക്കളെല്ലാം ക്ഷുഭിതരായി. പാർട്ടി നൽകിയ സ്ഥാനം സ്വന്തം നന്മക്ക് വേണ്ടി മാത്രം പ്രയോജനപ്പെടുത്തിയ മോഹൻകുമാറിന് സീറ്റ് നൽകുന്നതിനെ എല്ലാവരും എതിർത്തു.സ്ഥാനം കിട്ടിയ ശേഷം തന്നെ കാണാനെത്തുന്ന കോൺഗ്രസ് പ്രവർത്തകരോട് മോഹൻ കുമാർ മോശമായി പെരുമാറി എന്നാണ് പ്രധാന പരാതി. ചെന്നിത്തല പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മനസിലിരുപ്പും മോഹൻ കുമാറിന് എതിരാണ്. അത് എന്തായാലും കോൺഗ്രസുകാർക്കിടയിലെ അപൂർവ മാന്യനാണ് മോഹൻകുമാർ.
ഇത്തരത്തിൽ കലുഷിതമായ ഒരന്തരീക്ഷത്തിലേക്കാണ് കെ സി വേണുഗോപാൽ രംഗ പ്രവേശം ചെയ്യുന്നത്. മുരളിക്കും ഇതിൽ താത്പര്യം ഉണ്ട്. വേണുവിന്റെ ഭാവി മുരളി മുന്നിൽ കാണുന്നുണ്ട്. അങ്ങനെയൊരാളെ ഒപ്പം നിർത്തുക എന്നതാണ് മുരളിയുടെ തന്ത്രം.
എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പൂർണ പിന്തുണയാണ് വേണുഗോപാലിന്റെ പ്രധാന മുതൽക്കൂട്ട്.കുമ്മനം വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായാൽ ശക്തമായ ത്രികോണ മത്സരം നടക്കും. എൻ എസ് എസിന് പിന്തുണയില്ലാതെ ഇവിടെ കോൺഗ്രസിന് ജയിക്കാനാവില്ല.മോഹൻ കുമാറിനാകട്ടെ അതില്ല താനും. മുൻ മേയർ ചന്ദ്രികയുടെ പേരാണ് സി പി എം പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയാവാൻ വേണ്ടി അപ്പോൾ വന്ന് മത്സരിക്കുന്നതിനേക്കാൾ നല്ലത് നേരത്തെ വട്ടിയൂർകാവിൽ എത്തുന്നതാണെന്നും വേണു ഗോപാൽ കരുതുന്നു.
https://www.facebook.com/Malayalivartha

























