നിപ്പ വൈറസ് ബാധ; സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും രോഗമില്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം

നിപ്പ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും രോഗമില്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. നിപ്പ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുമായി അടുത്ത് സന്പർക്കമുണ്ടായിരുന്ന 52 പേരെയാണ് ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തി സൂക്ഷ്മ നിരീക്ഷണം നടത്തിയത്. ഇവർക്കും നിപ്പ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെ നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക ഏറെക്കുറെ ഒഴിഞ്ഞു.
അതേസമയം, നിപ്പ സ്ഥീരികരിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ രണ്ടാംഘട്ട പരിശോധനക്ക് അയച്ച മൂന്ന് സാന്പിളുകളിൽ രണ്ടെണ്ണം നെഗറ്റീവെന്ന് തെളിഞ്ഞതും ആശ്വാസമായിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളജിലെ താൽക്കാലിക ലാബിൽ നടത്തിയ പരിശോധനയുടെ ഫലം കൂടുതൽ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയച്ചതിന്റെ ഫലമാണ് ലഭിച്ചത്. മൂന്നു സാന്പിളുകൾ പരിശോധിച്ചതിൽ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്. രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു.
നിലവിൽ ഏഴുപേരാണ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. അതിനിടെ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഒരു രോഗിയെ പരിശോധനകൾക്കും ചികിത്സയ്ക്കുമായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, രാജഗിരി ആശുപത്രി, കോലഞ്ചേരി മെഡിക്കൽ മിഷൻ എന്നീ ആശുപത്രികളിൽ നിന്നും നിപ്പ ലക്ഷണങ്ങൾ സംശയിച്ച മൂന്നു പേരുടെ സാന്പിളുകൾ കളമശേരി മെഡിക്കൽ കോളജിലെ താൽക്കാലിക ലാബിൽ പരിശോധിച്ചെങ്കിലും ഇവരുടെ ഫലം നെഗറ്റീവാണ്. രോഗിയുമായി സന്പർക്കം പുലർത്തി 327 പേരിൽ 275 പേരെ ലോ റിസ്ക് വിഭാഗത്തിൽ നിരീക്ഷിച്ച് വരികയാണ്.
https://www.facebook.com/Malayalivartha

























