ബാലഭാസ്കറിന്റെ മരണം വഴിത്തിരിവിലേക്ക്; സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ പ്രകാശ് തമ്ബിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ 3 മൊബൈലുകളിൽ ഒന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെതാണെന്ന് പ്രകാശന്‍ തമ്ബിയുടെ മൊഴി

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ ഫോണ്‍ പരിശോധിച്ച സി ഡാക് ഡിആര്‍ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ പ്രകാശ് തമ്ബിയുടെ വീട്ടില്‍നിന്ന് 3 മൊബൈലുകള്‍ ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇതിലൊന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെതാണെന്നാണ് സുഹൃത്ത് പ്രകാശന്‍ തമ്ബിയുടെ മൊഴി. ഈ 3 ഫോണുകളും സ്വര്‍ണക്കടത്തുകേസില്‍ ആദ്യം പിടിയിലായ സെറീനയുടേയും സുനില്‍കുമാറിന്റെയും ഫോണുകളും ഡിആര്‍ഐ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാഫലം ഡിആര്‍ഐയ്ക്ക് കൈമാറിയതായി സി ഡാക് ഫൊറന്‍സിക് വിഭാഗം മേധാവി അനന്തലക്ഷ്മി പറഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിആര്‍ഐയുടെ നിഗമനം. ചില കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയ നിഴലിലാണ്. കടത്തല്‍ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനാണ് ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനാഫലം ലഭിച്ചതോടെ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കടത്തല്‍ സംഘവുമായി ബന്ധപ്പെട്ടിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. കടത്തല്‍ സംഘത്തിനു സഹായങ്ങള്‍ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഡിആര്‍ഐ അറസ്റ്റു ചെയ്തിരുന്നു. 3 കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരത്തെ ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം കണ്ടെത്താനായിരുന്നില്ല.
മേയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ സുനില്‍ കുമാര്‍(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42) എന്നിവര്‍ അറസ്റ്റിലാകുന്നത്. ഇതിന് ആഴ്ചകള്‍ക്ക് മുന്‍പ് 10 കിലോ സ്വര്‍ണവുമായി കരാര്‍ ജീവനക്കാരന്‍ അനീഷ് അറസ്റ്റിലായിരുന്നു. അനീഷിന് വിമാനത്താവളത്തിലെ എയ്‌റോ ബ്രിഡ്ജില്‍വച്ച് സ്വര്‍ണം കൈമാറിയ പൂന്തുറ പുത്തന്‍പള്ളി, പള്ളിത്തെരുവില്‍ സ്വദേശി സുധീര്‍ മുഹമ്മദ് ഹനീഫയെ(48) ഇതുവരെ പിടികൂടാനായിട്ടില്ല. ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന കസ്റ്റംസ് പറയുന്നത്. ഈ കേസിനെ സംബന്ധിച്ച കാര്യങ്ങളും ഡിആര്‍ഐ പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരില്‍ ചിലര്‍ ഡിആര്‍ഐ നിരീക്ഷണത്തിലാണ്.
അതേസമയം ബാലു അറിയാതെ തലസ്ഥാനത്തെ ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിയായ വിഷ്ണുവിന് ബാലഭാസ്കറിനോട് വിരോധം ഉണ്ടായിരുന്നെന്ന നിർണായക വെളിപ്പെടുത്തലുമായി ബാലുവിന്റെ അമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാർ രംഗത്തെത്തി. തിരുവനന്തപുരത്താണ് ബാലുവിന്റെ ആ ഫ്ലാറ്റ്. അതിന്റെ നോട്ടക്കാരൻ വിഷ്ണു ആയിരുന്നു. ഫ്ളാറ്റ് ബാലുവിനെ അറിയിക്കാതെ കാൽലക്ഷം രൂപയ്ക്ക് വിഷ്ണു പ്രതിമാസ വാടകയ്ക്ക് നൽകി. ഇതറിഞ്ഞതോടെ ബാലു വിഷ്ണുവുമായി വഴക്കുണ്ടാക്കി. തുടർന്ന് വാടകക്കാരെ വിഷ്ണുവിന് ഒഴിപ്പിക്കേണ്ടിവന്നു. ഇക്കാര്യത്തിൽ വിഷ്ണുവിന് ബാലുവിനോട് വിരോധമുണ്ടായി. ഇതുകൂടാതെ ഗൾഫിൽ ചപ്പാത്തിക്കട തുടങ്ങാനെന്ന പേരിൽ 20 ലക്ഷത്തോളം രൂപ വിഷ്ണു ബാലുവിനോട് കടമായി ചോദിച്ചിരുന്നു. വിഷ്ണുവിനും പ്രകാശ് തമ്പിയ്ക്കും പൂന്തോട്ടം ഗ്രൂപ്പിനുമെല്ലാം ബാലുവുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതാണ് ബാലഭാസ്കറിന്റെ മരണം സംശയത്തിനിടയാക്കുന്നതും എന്നും ബി. ശശികുമാർ വ്യക്തമാക്കി. അതേസമയം അവസാനം ബാലുവിനെ കണ്ടത് പ്രകാശൻ തമ്പിയും പാലക്കാട് സ്വദേശിനിയുമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























