സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുന്നത് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എയായ ടി.വി രാജേഷുമാണ്

സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങളെയും അതേ തുടര്‍ന്ന് അവര്‍ സ്വന്തം നിലയില്‍ നടത്തുന്ന അന്വേഷണങ്ങളെയും പ്രഹസനമെന്നല്ല, അതുക്കുംമേലെയുള്ള എന്തെങ്കിലും വിശേഷണമായി വേണം കാണാന്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നമ്മളത് കണ്ടതാണ്. അതിലും വലിയ കോമഡിയാണ് സി.ഒ.ടി നസീര്‍ വധക്കേസ് അന്വേഷണത്തില്‍ പാര്‍ട്ടി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം പ്രവര്‍ത്തകനുമായിരുന്ന സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുന്നത് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എയായ ടി.വി രാജേഷുമാണ്. സി പി എം അംഗങ്ങള്‍ക്കോ അനുഭാവികള്‍ക്കോ പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഈ രണ്ടംഗ കമ്മീഷനെ നിയമിച്ചത്.
തന്നെ ആക്രമിക്കാന്‍ തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീര്‍ ഗൂഢാലോചന നടത്തിയെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. അതില്‍ സത്യാവസ്ഥയുണ്ടോ എന്നാണ് പാര്‍ട്ടി പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 19ന് രാത്രിയാണ് നസീറിന് നേരെ ആക്രമണമുണ്ടായത്.. അക്രമത്തില്‍ പരിക്കേറ്റ നസീറിനെ പി.ജയരാജന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അക്രമണത്തിന് പിന്നില്‍ പി ജയരാജന് പങ്കില്ലെന്ന് നസീര്‍ വ്യക്തമാക്കിയിരുന്നു. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയോട് ' ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി.വി രാജേഷ് എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരീന്ദ്രനുമാണ് വിവിധ വ്യക്തികളില്‍ നിന്ന് തെളിവെടുപ്പ് നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
തന്നെ ആക്രമിച്ചതില്‍ മുഖ്യപങ്കുണ്ടെന്ന് നസീര്‍ മൊഴി കൊടുത്തിട്ടും എ എന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പോലിസ് ഇനിയും കാര്യമായ നടപടികള്‍ ആരംഭിച്ചിട്ടില്ല. അതിനിടയിലാണ് പാര്‍ടി വക സമാന്തര അന്വേഷണം. തലശ്ശേരി:മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ എന്നിവരുള്‍െപ്പടെ ആറാളുകളുടെ പേരില്‍ വധഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. തലശ്ശേരി ജില്ലാ കോടതിയില്‍ സി.ബി.ഐ. സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് കൊലപാതകം നടത്താന്‍ ക്രിമനല്‍ ഗൂഢാലോചന (120 ബി) നടത്തിയെന്നതുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അഞ്ച് വകുപ്പുകള്‍ ചുമത്തിയത്. കുറ്റപത്രത്തില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. ഇവരുള്‍പ്പെടെ 28 മുതല്‍ 33 വരെ പ്രതികള്‍ക്കെതിരേയാണ് വധഗൂഢാലോചനക്കുറ്റമുള്ളത്. കൊലപാതകം നടത്തുന്നതിനുള്ള ക്രമിനല്‍ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, മാരകായുധം ഉപയോഗിക്കല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കൊലപാതക കേസിലെ രണ്ട് പ്രതികള്‍ വധശ്രമക്കേസ് അന്വേഷിക്കുന്നു. ഇത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്. പൊടിയിടുന്നതിനൊപ്പം കണ്ണൂരിലെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. പി.ജയരാജനെ പുകച്ച്പുറത്ത് ചാടിച്ചതിന് പിന്നിലുള്ളവരുടെ ഒപ്പമാണ് ഷംസീര്‍ എം.എല്‍.എ ഉള്ളതെന്നും അവര്‍ക്കൊരു കൊട്ട് കൊടുക്കാനാണ് ഈ അന്വേഷണമെന്നും കേള്‍ക്കുന്നു. എന്തായാലും ഇത് കുമ്പളങ്ങി നൈറ്റ്‌സിലെ സജി നടത്തിയതിലും വലിയ പ്രഹസനമായിപ്പോയി. പി.കെ ശശി പാര്‍ട്ടി ഓഫീസില്‍ വെച്ച് വനിതാ നേതാവിനോട് 'പ്രഹസനം' കാ്ട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം നമ്മള് കണ്ടതല്ലേ? അന്ന് പാര്‍ട്ടി നിയമനടപടി സ്വീകരിച്ചിരുന്നെങ്കില്‍ ശശിയിന്ന് അഴിയെണ്ണിയേനെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, പാര്‍ട്ടി പാര്‍ട്ടിയുടെ ലൈനിലും. അതല്ലേ വൈരുദ്ധ്യാത്മിക ഭൗതികവാദം.
https://www.facebook.com/Malayalivartha

























