ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി പുതിയ ന്യായീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി പുതിയ ന്യായീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. യുവതീപ്രവേശ വിധിയുടെ മറവില്‍ ബി.ജെ.പിയും യു.ഡി.എഫും വിശ്വാസികളെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വാദം. പാര്‍ട്ടി കുടുംബങ്ങളിലെ വിശ്വാസികളെ പോലും പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന രീതിയിലായിരുന്ന പ്രചരണം. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേരള ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗളിലും തൃപുരയിലും കേരളത്തിലും അടക്കമുള്ള എല്ലായിടത്തും പാര്‍ടിയെ ശക്തിപ്പെടുത്താന്‍ 11 ഇന കര്‍മ്മ പരിപാടിക്കും കേന്ദ്ര കമ്മിറ്റി രൂപം നല്‍കി. 2015ല്‍ കൊല്‍ക്കത്ത പ്‌ളീനം അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ വീഴ്ച വരുത്തിയെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.
കേരളത്തിലെ തോല്‍വിക്ക് മാത്രമല്ല ബംഗാളിലെ തോല്‍വിക്കും കോണ്‍ഗ്രസിനെ പഴിചാരാന്‍ യച്യൂരി മറന്നില്ല. ബിജെപിക്കും തൃണമൂലിനുമെതിരെ കൈകോര്‍ക്കാന്‍ , രാഹുല്‍ഗാന്ധി പറഞ്ഞിട്ടും ബംഗാളിലെ കോണ്‍ഗ്രസ് ഘടകം തയ്യാറായില്ലെന്നും യച്ചൂരി ആരോപിച്ചു. പാര്‍ട്ടിയുടെ കരുത്തും സ്വാധീനവും കേരളത്തില്‍ ഉള്‍പ്പെടെ എല്ലായിടത്തും മോശമാകുന്നെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ശബരിമല വിഷയം ന്യൂനപക്ഷങ്ങളെയും അകറ്റിയെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ച് ആക്ടും സുന്നിപള്ളികളിലെ സ്ത്രി പ്രവേശനവും ചര്‍ച്ചയായതോടെ ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫ് കൂടാരത്തിലേക്ക് ചേക്കേറി. അതാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്ക് കാരണമായത്. ശബരിമല വിഷയം ഹൈന്ദവ വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരും പാര്‍ടിയും എന്തുകൊണ്ടാണ് കോടതി വിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന് വിശ്വാസികളെ മനസ്സിലാക്കി അവരെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവരണം. ആറ് മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ആ വിശ്വാസം വീണ്ടെടുക്കണം. പാര്‍ട്ടി കുടുംബങ്ങളിലുള്ളവരുമായും അനുഭാവികളുമായും ആശയവിനിമയം നടത്തണം. തെറ്റിദ്ധാരണകള്‍ മാറ്റണം. അത്തരത്തിലുള്ള പ്രവര്‍ത്തനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകണം. താഴേ തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ഇടത് ഐക്യം, മതേതര കൂട്ടായ്മ, ബി.ജെ.പിയുടെ വര്‍ഗീയതയെ തളര്‍ത്തുക തുടങ്ങിയ 11 കര്‍മ്മ പരിപാടികളാണ് ഇതിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബംഗാളിലും തൃപുരയിലും മൂന്നാംസ്ഥാനത്തേക്ക് പോയത് അടുത്തതവണ മറികടക്കണം. വലിയ വെല്ലുവിളിയാണ്. അതിനായി ജനകീയ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചു.
കൊല്‍ക്കത്ത പ്‌ളീനം അംഗീകരിച്ച തീരുമാനങ്ങള്‍ പല സംസ്ഥാന ഘടകങ്ങളും നടപ്പാക്കിയിട്ടില്ല. അതിനാല്‍ മൂന്ന് മാസത്തിനകം സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിക്ക് നല്‍കണം. ശേഷം വിശാലമായ കേന്ദ്ര കമ്മിറ്റിയോ, പ്‌ളീനമോ വിളിക്കും. അങ്ങനെ നിരവധി നവീകരണ പ്രക്രീയകളാണ് കേന്ദ്രകമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ബംഗാളിലും തൃപുരയിലും അടക്കം ചില നേതാക്കള്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പാര്‍ട്ടി മിണ്ടുന്നില്ല. കേരളത്തിലെ പരാജയത്തിന് ഒരുപരിധി വരെ മുഖ്യമന്ത്രിയുടെ നിലപാട് കാരണമായെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. അതേക്കുറിച്ച് പ്രതികരിക്കാനും യച്യൂരി തയ്യാറായില്ല. അടുത്ത രണ്ട് വര്‍ഷം സല്‍ഭരണം നടത്തി കേരളത്തില്‍ അധികാരം നിലനിര്‍ത്തുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha

























