അഭിമന്യു വധക്കേസിൽ സർക്കാർ നിയമ നടപടിയുമായി മുന്നോട്ടു പോകുമ്പോൾ പ്രസ്ഥാനത്തെ ചിലർ മനഃപൂർവം താറടിച്ചുകാണിക്കാൻ ശ്രമിക്കുകയാണ് ; കേസിലെ വിവാദങ്ങൾക്ക് ചുട്ട മറുപടിയുമായി സഹോദരൻ രംഗത്ത്

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി സഹോദരൻ പരിജിത്ത് മനോഹരൻ രംഗത്ത് .
അഭിമന്യുവുനെ ഇല്ലാതാക്കിയ ശക്തിക്കെതിരെ പാര്‍ട്ടിയും സര്‍ക്കാരും നിയമനടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ പ്രസ്ഥാനത്തെ താറടിച്ചുകാണിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന്പരിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു . പ്രതികളില്‍ ഭൂരിഭാഗം പേരും പിടിയിലായി . കേസിൽ പഴുതടച്ചാണ് അന്വേഷണം നടക്കുന്നത്. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഞങ്ങളുടെ ഉത്തമ വിശ്വാസം. പ്രസ്ഥാനത്തെ തകര്‍ത്തു നാട്ടില്‍ ബാക്കയുള്ള നന്മയെ ഇല്ലായ്മ ചെയ്യാന്‍ അഭിമന്യുവിനെ സ്നേഹിക്കുന്ന ആരും കൂട്ട് നില്‍ക്കരുതെന്ന് പരിജിത്ത് ആഞ്ഞടിച്ചു .
അതേസമയം വൈദ്യുത മന്ത്രി എം.എം മണിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം എവിടെവരെയെത്തി എന്ന കമന്റുമായി അമ്മാവന്‍ രംഗത്തെത്തിരുന്നു. അഭിമന്യു മരിച്ചിട്ട് ഒരു വര്‍ഷം തികയാന്‍ പോകുന്നുവെന്നും പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും അഭിമന്യുവിന്റെ അമ്മാവന്‍ കമന്റില്‍ പറഞ്ഞിരുന്നു. കൂടാതെ മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പ്രതികളേ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരനും ഇന്നലെ പറഞ്ഞിരുന്നത്
പരിജിത്ത് മനോഹരന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :-
സഖാക്കളേ,
എന്റെ സഹോദരൻ അഭിമന്യുവിനെ വർഗീയ ശക്തികൾ ഇല്ലായ്മ ചെയ്തിട്ട് ഒരാണ്ട് തികയുന്നു. അവനെ ഇല്ലാതാക്കിയ ശക്തികൾക്ക് എതിരെ നമ്മുടെ പാർട്ടിയും സർക്കാരും നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോൾ .. അവൻ ഏറ്റവും സ്നേഹിച്ച വിശ്വസിച്ച പ്രസ്ഥാനത്തെ ചിലർ മനഃപൂർവം താറടിച്ചുകാണിക്കാൻ ശ്രമിക്കുകയാണ് . പാർട്ടി എന്നും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട് . അവന് പകരമാവില്ല ഒന്നുമെങ്കിലും കയറി കിടക്കാൻ നല്ലരു വീടുണ്ട് ഞങ്ങൾക്കിന്ന് . അവന്റെ ആഗ്രഹം പോലെ വട്ടവടയിൽ ഇന്ന് നല്ലരു ലൈബ്രറി ഉണ്ട് . പാർട്ടി ആണ് അതൊക്കെ സാധിച്ചു തന്നത് . ഒപ്പം അവന്റെ സ്വപ്നം ആയിരുന്ന ഞങ്ങളുടെ സഹോദരിയുടെ വിവാഹം പാർട്ടി ഗംഭീരമായി നടത്തി. പ്രതികളെ ഭൂരിഭാഗം പേരെയും പിടിച്ചു ജാമ്യം ഇല്ലാത്ത വകുപ്പ് ചാർത്തി കോടതിയിൽ ഹാജരാക്കി , കോടതി അവരുടെ ജാമ്യം നിഷേധിച്ചതും നമുക്കെല്ലാം അറിയാം . പഴുതടച്ചാണ് അന്വേഷണം നടക്കുന്നത് . ഇനിയും കിട്ടാനുള്ള പ്രതികളെ മനഃപൂർവം അന്വേഷസംഘം പിടിക്കാത്തത് എന്ന് ഞങ്ങൾ കരുതുന്നില്ല. അവരെയും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് ഞങ്ങളുടെ ഉത്തമ വിശ്വാസം. ഇപ്പോൾ വിവാദം ഉണ്ടാക്കുന്നവരുടെ ലക്‌ഷ്യം അഭിമന്യുവിന്റെ നീതി അല്ല അവന്റെ കുടുബത്തിന്റെ താങ്ങും തണലുമായി പ്രസ്ഥാനത്തിന്റെ നാശം ആണ്.
പ്രസ്ഥാനത്തെ തകർത്തു നാട്ടിൽ ബാക്കി ഉള്ള നന്മയെ ഇല്ലായ്മ ചെയ്യാൻ അഭിമന്യുവിനെ സ്നേഹിക്കുന്ന ആരും കൂട്ട് നിൽക്കരുത്. ഞങ്ങളുടെ കുടുംബം എല്ലാക്കാലവും ഈ പ്രസ്ഥാനത്തിൽ വിശ്വസിച്ചിട്ടുണ്ട്. ആ പ്രസ്ഥാനവും നേതാക്കളും ഞങ്ങളെ കൈവിടില്ല എന്ന ഉത്തമ ബോധ്യവും ഞങ്ങൾക്കുണ്ട്. മറിച്ചുള്ള എല്ലാ അപവാദങ്ങളും ഞങ്ങൾ തള്ളികളയുന്നു.
എന്ന് അഭിമന്യുവിന്റെ സഹോദരൻ
പരിജിത്ത് മനോഹരൻ
മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് കോളേജ് ക്യാംപസില്‍ വച്ച് കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ് എഫ് ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.
നെഞ്ചിന് സര്‍ജിക്കല്‍ ബ്ലൈഡ് കൊണ്ട് കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ എസ് എഫ് ഐ പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ അര്‍ജുന്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അടുത്ത കാലത്താണ് ആശുപത്രി വിട്ടത്.
"
https://www.facebook.com/Malayalivartha























