വിവാഹം നടന്നെങ്കിൽ പിന്നെങ്ങനെ പീഡനമാകും ; ഉത്തരം തേടാൻ ബീഹാറി യുവതിയുടെ മൊഴിയെടുക്കും ; മൊഴിയെടുക്കുന്നത് മജിസ്‌ട്രേറ്റിന്റെ മുൻപിൽ

ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന ബിഹാരി യുവതിയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കൊടിയേരിക്കെതിരായ കേസ് പഴുതടയ്ക്കാനൊരുങ്ങി മുംബൈ പോലീസ്. മജിസ്ട്രേറ്റിന് മുമ്പാകെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം. സി.ആര്.പി.സി 164 പ്രകാരം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
പരാതിക്കാരിയുടെ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത് പരിഹരിക്കുന്നതിനു വേണ്ടിയാണ് രഹസ്യമൊഴി എടുക്കുന്നത്. ബിനോയിയുമായുളള വിവാഹം നടന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് മൊഴികള്‍. ഈ വൈരുദ്ധ്യം ബിനോയിയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വേണ്ടിവന്നാല്‍ ഇവര്‍ക്കു വേണ്ടി മധ്യസ്ഥത വഹിച്ച അഭിഭാഷകന്‍ ശ്രീജിത്തിനെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യമെന്നാണ് ബിനോയിയുടെ ആരോപണം. വ്യാഴാഴ്ചയോടെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു . വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിയില്‍ ആരോപിച്ച യുവതി ബിനോയിയെ വിവാഹം ചെയ്തതിന് സത്യവാങ്മൂലവും ഹാജരാക്കിയിട്ടുണ്ട്.
അതേസമയം , കേരളത്തില്‍ നടത്തിയ അന്വേഷത്തില്‍ ബിനോയിയെ കണ്ടെത്താനോ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനോ കഴിയാതെ മുംബൈ ഓഷ്‌വാര പോലീസ് മടങ്ങി. കേസില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 27ന് വിധി വരാനിരിക്കേ അതുവരെ അറസ്റ്റുണ്ടാവില്ലെന്നും പോലീസ് വ്യക്തമാക്കി. വിധി വരുന്നതുവരെ കാത്തിരിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശവും.
ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വൈകുന്നതാണ് പൊലീസിനെ കുഴക്കുന്നുണ്ട്. ഇതുമൂലമാണ് ബിനോയിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറിയത്. ഒളിവിലുള്ള ബിനോയിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. എന്നാല്‍ ബിനോയിക്കെതിരേയുള്ള ഡിജിറ്റല്‍ തെളിവുകള്‍ യുവതി തുടര്‍ച്ചയായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. യുവതിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും ബിനോയിയുടെ അമ്മയുമായ വിനോദിനി മുംബൈയില്‍ എത്തിയിരുന്നു. യുവതിയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചിരുന്നുവെന്ന് ശ്രീജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
. അതിനിടയില്‍ കേസില്‍ യുവതിയുടെ വാദം തള്ളി ബിനോയ് കോടിയേരിയുടെ അഭിഭാഷകര്‍ രംഗത്തെത്തി. ഭാര്യയാണെങ്കില്‍ ബലാത്സംഗ സാധ്യത എങ്ങിനെ നില നില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകര്‍ ചോദിക്കുന്നു. രണ്ടാം ഭാര്യയെന്നാണ് യുവതിതന്നെ വിശേഷിപ്പിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ബലാത്സംഗം എങ്ങനെ നിലനില്‍ക്കുമെന്ന് അഭിഭാഷകര്‍ ചോദിച്ചു.
''ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ല. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ ആരോപണപ്രകാരം പത്തു വര്‍ഷം മുമ്പാണു സംഭവം. കോടതിയില്‍ പരാതിപ്പെടേണ്ടത് ഇപ്പോഴല്ല. വിവാഹമായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഇത്രയും കാത്തിരിക്കണമായിരുന്നില്ല''അഭിഭാഷകര്‍ വാദിച്ചു.
https://www.facebook.com/Malayalivartha























