ആദ്യ ഭർത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ മറ്റൊരു വിവാഹം; മടുത്തതോടെ നോട്ടമിട്ടത് കുട്ടിക്കാമുകനെ:- മകൾ തടസമായതോടെ ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ബൈക്കിലിരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയില്‍ കാമുകന്റെ വീടിനോട് ചേർന്ന കിണറ്റില്‍ തള്ളി- വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ കെട്ടി, കിണര്‍ വലയിട്ടു മൂടി...

അമ്മയുടെയും കാമുകന്റെയും കൈകൾകൊണ്ട് ഞെരിഞ്ഞമർന്ന് ജീവൻ നഷ്ടപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയുടെ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഒരു നാട് മുഴുവൻ. കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചു. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.
പത്താം തീയതി നടന്ന സംഭവത്തിനുശേഷം മീരയുടെ മൃതദേഹം ബൈക്കില്‍ നടുക്ക് ഇരുത്തി മഞ്ജുഷയും അനീഷും ചേര്‍ന്ന് ഓടിച്ച് അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയില്‍ അനീഷിന്റെ വീട്ടിന് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നു. വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണര്‍ വീണ്ടും വലയിട്ടു മൂടി.
നാട്ടുകാര്‍ പതിവായി സഞ്ചരിക്കുന്ന പ്രദേശത്തെ കിണറ്റില്‍ ഇരുപതു ദിവസത്തോളം ആരുമറിയാതെ മീരയുടെ മൃതദേഹം കിടന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. അമ്മയ്‌ക്കൊപ്പം മീരയും എവിടെയോ യാത്ര പോയെന്നാണ് അയല്‍വക്കത്തുള്ളവരും കരുതിയിരുന്നത്. അനീഷ് അവിവാഹിതനാണ്. മഞ്ജുഷയുടെ ആദ്യ ഭര്‍ത്താവ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അനീഷുമായി അടുപ്പത്തിലായത്. കരുപ്പൂര്‍ ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്കു നേടിയാണ് മീര വിജയിച്ചത്. അച്ഛന്‍ മരിച്ചതോടെ കൂടുതല്‍ സമയവും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമായിരുന്നു കൂടുതലും മീര കഴിഞ്ഞിരുന്നത്. 10ാം തീയതിയാണ് മീരയെ കാണാതായത്. കൊലപാതകം നടന്നതും അന്നുതന്നെയാണെന്നാണ് പൊലീസ് കരുതുന്നത്
വീടിനുള്ളിൽ തൂങ്ങി മരിച്ച മീരയുടെ മൃതദേഹം ബൈക്കിലിരുത്തി കാരാന്തല കുരിശടിക്കു സമീപമുള്ള കിണറ്റിൽ രാത്രി കൊണ്ടിടുകയായിരുന്നുവെന്നാണ് അമ്മയും കാമുകനും പൊലീസിനോടു പറഞ്ഞത്. എന്നാൽ രാവിലെ പൊലീസിനോടു പറഞ്ഞ ഈ നുണകൾക്ക് അധികം ആയുസ്സുണ്ടായില്ല. കഴുത്തു ഞെരിച്ചാണ് മീരയെ കൊലപ്പെടുത്തിയതെന്ന് ഉച്ചതിരിഞ്ഞ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമാവുകയായിരുന്നു. മകൾ മീരയെ കാണാതായെന്നു മഞ്ജുഷ അമ്മ വൽസലയോടു പറയുന്നത് 11–ാം തീയതിയാണ്. തമിഴ്നാട്ടിൽ ആരുടെയോ ഒപ്പം പോയ മകളെ കണ്ടെത്താൻ താനും പോവുകയാണെന്നും ഈ വിവരം ആരോടും അറിയിക്കരുതെന്നും അമ്മയോടു പറഞ്ഞാണ് മഞ്ജുഷ അനീഷിനൊപ്പം നാടുവിടുന്നത്. തുടർന്ന് ഇരുവരും നാഗർകോവിലിൽ വാടകയ്ക്ക് വീട് എടുത്തു താമസം തുടങ്ങി. പഴയ സിം കാർഡുകളും ഉപേക്ഷിച്ചു.
ദിവസങ്ങളായി ഫോണിൽ മകളെയും കിട്ടാതായതോടെ പരിഭാന്ത്രിയിലായ വത്സല മകളെയും ചെറുമകളേയും കാണാനില്ലെന്നു പറഞ്ഞ് 17നു നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. ഇതിനിടെ പുതിയ സിം ഇട്ട ഫോൺ അനീഷും മഞ്ജുഷയും ഉപയോഗിക്കാൻ തുടങ്ങിയതോടെ ഫോണിന്റെ വിശദാംശങ്ങൾ വച്ച് പൊലീസ് ലൊക്കേഷൻ കണ്ടെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. വസ്ത്രങ്ങൾ കണ്ടാണ് മൃതദേഹം മുത്തച്ഛൻ രാജേന്ദ്രൻ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha
























