ഏഴു മക്കളുണ്ടായിട്ടും നോക്കാന്‍ ആളില്ല, ജന്മം നല്‍കിയ പിതാവിനെ മക്കള്‍ കസേരയിലിരുത്തി കൊടുംവെയിലത്ത് റോഡിലുപേക്ഷിച്ചു

ജന്മം നല്‍കിയ പിതാവിനെ മക്കള്‍ കസേരയിലിരുത്തി കൊടുംവെയിലത്ത് റോഡിലുപേക്ഷിച്ചു. നാലു മണിക്കൂറോളം വെയിലത്ത് ഇരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി. ഞായറാഴ്ചയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട. എസ്.ഐ.ക്ക് മക്കളില്‍നിന്നു ദുരനുഭവം ഉണ്ടായത്. പെന്‍ഷനായി 27,000 രൂപ മാസവരുമാനവും ഏഴ് ആണ്‍മക്കളും ഉള്ളയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അസുഖമാണ്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനും കുടുംബവും അവരെ കാണാന്‍ ആശുപത്രിയിലേക്കു പോകും മുമ്പ് രാവിലെ എട്ടുമണിയോടെയാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡില്‍ ഇരുത്തിയത്. പന്ത്രണ്ടര കഴിഞ്ഞിട്ടും റിട്ട. എസ്.ഐ. കൊടുംവെയിലില്‍ റോഡില്‍ ഇരിക്കുന്നതുകണ്ട നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ഇദ്ദേഹത്തെ തൊട്ടടുത്തുള്ള മകന്റെ വീട്ടിലാക്കി.
എന്നാല്‍, അവിടെ സ്ഥലസൗകര്യമില്ലെന്നുപറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു. ഉടന്‍തന്നെ മറ്റൊരു മകന്റെ വീട്ടിലേക്കു പിതാവിനെ മാറ്റി. 20 ദിവസത്തിനുള്ളില്‍ ആശുപത്രിയിലുള്ളവര്‍ വരുമെന്നും അതുവരെ താമസിപ്പിക്കാമെന്നും അയാള്‍ സമ്മതിച്ചതായി വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു. 20 ദിവസത്തിനുള്ളില്‍ മക്കളെ വിളിച്ചുവരുത്തി ചര്‍ച്ചചെയ്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ മക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പിതാവ് തയ്യാറല്ല. അതാണ് അച്ഛന്‍. ഒരച്ഛനും അതിന് കഴിയില്ല. അതു മക്കള്‍ മനസ്സിലാക്കുന്നില്ല. എഴു മക്കളുണ്ടായിട്ടും ആ അച്ഛനെ നോക്കാന്‍ ആര്‍ക്കും സമയമില്ല. എത്രയോ പേര്‍ മക്കളില്ലാത്ത വിഷമം അനുഭവിക്കുന്നു. എവിടെയെല്ലാം നേര്‍ച്ചകള്‍ നേര്‍ന്നും വ്രതമെടുത്തും ഓരോരുത്തര്‍ ഒരുകുഞ്ഞിക്കാല്‍ കാണാനായി കാത്തിരിക്കുന്നു. മക്കളില്ലാത്തവര്‍ക്കേ ആ വേദന മനസ്സിലാകുകയുള്ളൂ.
എന്നാല്‍ ഇക്കാലത്ത് മക്കളുള്ള അച്ഛനമ്മമാര്‍ അനുഭവിക്കുന്ന മനോവേദന ഏറെ വേദനാജനകമാണ്. മക്കള്‍ തന്നെ ജന്മം നല്‍കിയവരെ ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും അസുഖം വന്നാല്‍ പോലും തിരിഞ്ഞു നോക്കാറില്ലാത്തതും നിത്യ സംഭവമായിരിക്കുകയാണ്. മനസ്സാക്ഷി എന്നു പറയുന്നത് അവര്‍ക്കൊന്നുമില്ലേ എന്നു ചിലപ്പോള്‍ തോന്നിപ്പോകും. മക്കളാരും ചിന്തിക്കുന്നില്ല അവര്‍ എങ്ങനെ വളര്‍ന്നു, അവരെ എങ്ങനെ വളര്‍ത്തി അവര്‍ എങ്ങനെ ഈ നിലയിലെത്തി ഒന്നും അവര്‍ ചിന്തിക്കുന്നേ ഇല്ല. ആര്‍ക്കും സമയമില്ല.
പക്ഷെ ഒന്നോര്‍ക്കുക ഒരു ദിവസം ഒരു നിമിഷമെങ്കിലും പിന്നോട്ട് ചിന്തിക്കുക. ഞാന്‍ എങ്ങനെയാ വളര്‍ന്നതെന്നും എന്നെ വളര്‍ത്തിയവരെയും അവരവരുടെ കുട്ടിക്കാലവും എല്ലാം. ഒന്നും ആര്‍ക്കും സ്വന്തമല്ല. ചില കര്‍ത്തവ്യങ്ങള്‍ക്കായി നമ്മള്‍ ജനിക്കുകയും ജീവിക്കുകയുമെല്ലാം ചെയ്യുന്നു. എപ്പോഴും എല്ലാവരും കൊണ്ടു നടക്കുന്ന ഒന്നാണ് മരണം. ആര്‍ക്കും എപ്പോഴും എങ്ങനെയും സംഭവിക്കാം. ജീവിക്കുന്ന കാലത്ത് മറ്റുള്ളവര്‍ക്ക് ഒരു ഉപദ്രവും വരുത്താതെ നല്ല മനുഷ്യനായി ജീവിച്ചാല്‍ ആ നന്മ എല്ലാ കാലത്തും അറിയപ്പെടും. ഓരോരുത്തരും ചിന്തിക്കേണ്ടത് നമ്മള്‍ എല്ലാവരും വയസ്സാകും. നമ്മുടെ അച്ഛനമ്മമാരുടെ ആ പ്രായം നമ്മളെയും തേടിയെത്തും. അത് സ്വാഭാവികം. ആ അവസ്ഥയില്‍ ആരും ഇല്ലാതിരിക്കുമ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയുണ്ടാകുമ്പോള്‍ നമ്മള്‍ക്കുണ്ടാകുന്ന വേദന ഈ ചെറുപ്പകാലത്ത് പറഞ്ഞാല്‍ മനസ്സിലാകില്ല. ആ അവസ്ഥ നമ്മുക്ക് വരുമ്പോഴേ മനസ്സിലാകൂ. ഇവിടെ ആ മനുഷ്യന്‍ അനുഭവിച്ച വേദന മനസ്സുള്ളവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകും. ഏഴു മക്കളുണ്ടായിട്ടും റോഡിലിരിക്കേണ്ടി വന്ന ആ അവസ്ഥ. ഒരിക്കലും ആര്‍ക്കും ഇങ്ങനെ ചെയ്യാന്‍ തോന്നരുതേ...
"
https://www.facebook.com/Malayalivartha
























