അന്ന് ലാത്വിയൻ യുവതി, ഇന്ന് ലിസ വെയ്സ്; തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ജർമൻ യുവതിയെ മൂന്നുമാസമായി കാണാനില്ലെന്നു പരാതിയെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പൊലീസ് പരിശോധിക്കും

കേരളത്തിലെത്തിയ ജർമൻ യുവതിയെ മൂന്നുമാസമായി കാണാനില്ലെന്നു പരാതിയെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പൊലീസ് പരിശോധിക്കും. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ജര്‍മന്‍ യുവതി ലിസ വെയ്സ് മാര്‍ച്ച് അഞ്ചിനാണ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. മാര്‍ച്ചില്‍ തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റില്‍ മാതാവ് പരാതി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ പരാതി വലിയതുറ പൊലീസാണ് അന്വേഷിക്കുന്നത്. ശംഖുമുഖം എസിപിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. കോവളത്ത് ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു വീഴ്ച വന്നതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജാഗ്രതയോടെയാണ് പൊലീസിന്റെ നീക്കം.
മാർച്ച് ഏഴിനാണ് ലിസയും സുഹൃത്ത് ബ്രിട്ടനിൽനിന്നുള്ള മുഹമ്മദലിയും തിരുവനന്തപുരത്തെത്തിയത്. പത്താംതീയതിവരെ ലിസ ഫോൺവിളിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് വിവരമൊന്നുമില്ല. മേയ് അഞ്ചിന് ലിസയുടെ വിസാകാലാവധി തീർന്നു. എന്നിട്ടും തിരിച്ചെത്താതിരുന്നതോടെയാണ് അമ്മ പരാതിനൽകിയത്. ലിസയ്ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദലി 15-ന് തിരികെപ്പോയതായി പോലീസ് കണ്ടെത്തി. 2011-ൽ ലിസ ജർമനിയിൽവെച്ച് ഇസ്‌ലാംമതം സ്വീകരിച്ചതായി അമ്മ നൽകിയ പരാതിയിലുണ്ട്. മാർച്ച് ഏഴിന് ഇവർ തിരുവനന്തപുരത്ത് എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മുഹമ്മദലിയെ ബന്ധപ്പെടാനുള്ള വഴികളും പോലീസ് തേടുന്നുണ്ട്. ഇരുവരുടേയും യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി എന്ന വിലാസം നല്‍കിയിരുന്നെങ്കിലും ഇരുവരും അവിടെ എത്തിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ജര്‍മന്‍ എംബസി വഴി ബന്ധുക്കളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 15ന് തിരികെ പോയിരുന്നു. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
ഒരുവർഷംമുമ്പ് ലാത്വിയൻ യുവതിയെ കാണാതായെന്ന പരാതിയിൽ ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണത്തിൽ അലംഭാവംകാട്ടിയെന്ന പരാതി ഉയർന്നിരുന്നു. ചികിത്സയ്ക്കായി എത്തിയ യുവതിയെ കോവളത്തുനിന്നാണ് കാണാതായത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ലാത്വിയന്‍ യുവതിയും സഹോദരിയും കേരളത്തിലെത്തിയത്. മാര്‍ച്ച് 14നാണ് കോവളത്തുനിന്ന് യുവതിയെ കാണാതായത്. ഏപ്രില്‍ 21ന് വാഴമുട്ടത്തിനു സമീപം കണ്ടല്‍ക്കാടില്‍നിന്ന് മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഈ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ലഹരിമരുന്നു നല്‍കിയശേഷം ഇവര്‍ മാനഭംഗപ്പെടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും ശരിയായ അന്വേഷണം നടക്കാത്തതിനാലാണ് യുവതി കൊല്ലപ്പെട്ടത് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിലും വീഴ്ച വന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ രണ്ടു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
ലിസയെ കണ്ടത്താൻ സഹായിക്കണമെന്ന് ലാത്വിയൻ യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. ലിസയെ കണ്ടെത്താൻ കൂട്ടായ്മകളുണ്ടാക്കി പ്രാദേശികമായി തിരച്ചിൽ നടത്തണം. ഇതു ചെയ്തിരുന്നെങ്കിൽ തന്റെ സഹോദരിയെ കണ്ടെത്താനാവുമായിരുന്നെന്നും അവരുടെ ഫെയ്സ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























