തീ കൊളുത്തി സോഷ്യല്‍ മീഡിയ... ഋഷിരാജ് സിംഗ് ചാര്‍ജെടുത്ത് കുറഞ്ഞനാള്‍ ആകുന്നതിന് മുമ്പേ ജയിലുകള്‍ പൊളിച്ചടുക്കുമ്പോള്‍ അതിനെ പരോഷമായി വിമര്‍ശിച്ച് മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖ; സിങ്കവും പുലിയുമായുള്ള ഏറ്റുമുട്ടല്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഋഷിരാജ് സിംഗ് ജയില്‍ ഡിജിപിയായതോടെ രാഷ്ട്രീയ തടവുകാര്‍ വെള്ളം കുടിക്കുകയാണ്. രാഷ്ട്രീയക്കാരുടെ സഹായത്തോടെ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചു വന്ന ജയില്‍പുള്ളികള്‍ പെട്ടുപോയിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ പരസ്യമായി മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ഡിജിപി റാങ്കിലുള്ളവര്‍ പൊരുതുമ്പോള്‍ അത് പോലീസുകാര്‍ക്ക് ചിരിയാണ് സമ്മാനിക്കുന്നത്.രണ്ടുപേര്‍ക്കും കഴിവിന് ഒരു കുറവുമില്ല. ഒരാള്‍ സിങ്കമാകുമ്പോള്‍ മറ്റേയാള്‍ പുലിയാണ്. അതിനാല്‍ തന്നെ അത് ഏതറ്റം വരെ പോകുമെന്നാണ് അവര്‍ നോക്കുന്നത്. അതിനിടെ സോഷ്യല്‍ മീഡിയയും ഓണ്‍ ലൈനുകളും വിഷയം ഏറ്റെടുത്തു. എന്നാല്‍ പോലീസുകാര്‍ക്ക് കമന്റിടാന്‍ കഴിയാത്ത അവസ്ഥയാണ്. പക്ഷം പിടിച്ചാല്‍ പണി ഉറപ്പാണ്. അതിനാല്‍ ആസ്വദിക്കുക മാത്രമേ നിവര്‍ത്തിയുള്ളു. ഒപ്പം പറഞ്ഞ് ചിരിക്കലും. അടി മൂക്കണേയെന്ന പ്രാര്‍ത്ഥനയും. കാരണം സിങ്കം സിങ്കമായതിനാല്‍ മറുപടി ഉടന്‍ പ്രതീക്ഷിക്കാം.
ജയിലുകളില്‍ നേരത്തേ അരാജകത്വമായിരുന്നെന്നും ഡി.ജി.പി. മാറിയതോടെ എല്ലാം ശരിയാക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ക്കെതിരേ മുന്‍ മേധാവി കൂടിയായ ശ്രീലേഖയാണ് രംഗത്തെത്തിയത്. താന്‍ ജയില്‍ മേധാവിയായിരുന്നപ്പോള്‍ ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും ആരും ജയിലിനകത്ത് കയറ്റിയിട്ടില്ലെന്നും ഇപ്പോള്‍ ഫോണുകള്‍ പിടിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ വിഷമംതോന്നുന്നുവെന്നും ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ എഴുതി. പിന്നീട് പോസ്റ്റ് കാണാതായി. ഇതേക്കുറിച്ച് ഫോണില്‍ അന്വേഷിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.
ഋഷിരാജ് സിങ് ജയില്‍ മേധാവിയായശേഷം നടക്കുന്ന പരിശോധനയിലും ഫോണ്‍കഞ്ചാവ് പിടിത്തങ്ങളിലും പരോക്ഷമായി സംശയുമുയര്‍ത്തിയാണ് മുന്‍ മേധാവിയുടെ പ്രതികരണം. ജയിലുകള്‍ മാതൃകാപരമാക്കുന്നതില്‍ തന്റെ പ്രവര്‍ത്തനകാലത്ത് വലിയ മുന്നേറ്റമുണ്ടായി, എന്നാല്‍ തനിക്ക് ഈഗോ കുറവായതിനാല്‍ പബ്ലിസിറ്റിക്ക് ശ്രമിച്ചില്ല. ഇപ്പോഴത്തെ മേധാവി പബ്ലിസിറ്റിക്കുവേണ്ടി ശ്രമിക്കുന്നുവെന്ന് പരോക്ഷമായി ആരോപിക്കുന്നു. നെടുങ്കണ്ടത്തെ കസ്റ്റഡി മരണവും വനിതാ തടവുകാരുടെ ജയില്‍ ചാട്ടവും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
ആര്‍. ശ്രീലേഖയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്ന്: 2019 ജൂണ്‍ 11 വരെ മാത്രമേ ഞാന്‍ ജയില്‍ ഡി.ജി.പി. ആയിരുന്നിട്ടുള്ളൂ. രണ്ടുവര്‍ഷവും അഞ്ചുമാസവും ഞാന്‍ അവിടെയുണ്ടായിരുന്ന അത്രയും സമയം യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പോയിരുന്ന വകുപ്പാണ്.
ആയിരത്തിലധികം തടവുകാരെ മാനസിക പരിവര്‍ത്തനംനടത്തി പുതിയ തൊഴില്‍ പരിശീലിപ്പിച്ചു സമൂഹത്തില്‍ പുനരധിവസിപ്പിച്ച ചാരിതാര്‍ഥ്യം വളരെയുണ്ട്. 2017 ജനുവരിയില്‍ മുന്നൂറില്‍ അധികം വനിതാ തടവുകാര്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ചാര്‍ജ് വിടുമ്പോള്‍ വെറും 82 പേര്‍ മാത്രം. കേരള ചരിത്രത്തില്‍ ആദ്യമായി തടവുകാരുടെ എണ്ണം ആയിരത്തോളം കുറഞ്ഞതും ആ സമയത്താണ്.
ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും അതേവരെ ജയിലിനുള്ളില്‍ ആരും കടത്തിയിട്ടില്ല. അഥവാ കണ്ടെത്തിയാല്‍ ഉടന്‍തന്നെ അതതു പോലീസ് സ്‌റ്റേഷനുകളില്‍ കേസ് എടുത്തിട്ടുമുണ്ട്. മൂന്നാംമുറ ഒരു കാരണവശാലും ഉണ്ടാവാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഏതെങ്കിലും തടവുകാരനെ അവശനിലയില്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ ലഭ്യമാക്കിയിട്ടിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും പത്രക്കാരോട് പറയേണ്ട കാര്യങ്ങളായി എനിക്ക് തോന്നിയിട്ടില്ല. ഈഗോ അല്പം കുറവായതിനാല്‍ പബ്ലിസിറ്റിയില്‍ വലിയ താത്പര്യവുമില്ല.
ഇപ്പോള്‍ 12ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ നിന്ന് റെയ്ഡ് നടത്തി അനധികൃത വസ്തുക്കള്‍ പിടിക്കുന്നു, തുടര്‍ന്ന് കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍നിന്ന് തുടര്‍ച്ചയായി ഫോണുകള്‍, കഞ്ചാവ് തുടങ്ങിയവ പിടിക്കുന്നു, വീണ്ടും വീണ്ടും റെയ്ഡുകളില്‍ ഇതുതന്നെ ആവര്‍ത്തിച്ചു പിടിക്കുന്നു എന്നിങ്ങനെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വിഷമം തോന്നുന്നു.
അതിലേറെ വിഷമം ജയിലുകളില്‍ ആള്‍ക്കാര്‍ മരിക്കുന്നു, സ്ത്രീകള്‍ ജയില്‍ ചാടുന്നു എന്നീ വാര്‍ത്തകള്‍ ഉണ്ടാവുമ്പോഴാണ്. എവിടെ ജോലി ചെയ്യുമ്പോഴും നൂറുശതമാനം ആത്മാര്‍ഥതയോടെയും ജനങ്ങള്‍ക്കും സര്‍ക്കാരിനും വകുപ്പിനും പരമാവധി നന്മമാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിഷമം തോന്നുക സ്വാഭാവികമാണല്ലോ'
https://www.facebook.com/Malayalivartha



























