ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US

'ഈക്വൽ എർത്ത് പ്രൊജക്ഷൻ'
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ വിസ്തൃതി പ്രതിഫലിപ്പിക്കുന്നതും വടക്കേ അമേരിക്കയും യൂറോപ്പും ചെറുതായി കാണിക്കുന്നതുമായ പുതിയ ലോക ഭൂപടം ഐക്യരാഷ്ട്രസഭ പൊതുസഭ അംഗീകരിച്ചു. ഭൂഖണ്ഡാന്തര ഭൂപ്രദേശങ്ങളുടെ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഈ പ്രമേയത്തെ 164 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ അമേരിക്ക എതിർത്ത് വോട്ട് ചെയ്യുകയും ആറ് രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു എന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
പരമ്പരാഗതമായി വ്യാപകമായി ഉപയോഗിക്കുന്ന മെർക്കേറ്റർ പ്രൊജക്ഷന് പകരം ‘ഈക്വൽ എർത്ത്’ (Equal Earth) മാപ്പ് പ്രൊജക്ഷൻ ഉപയോഗിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന നിർദേശം. ഭൂഖണ്ഡങ്ങളുടെ യഥാർഥ ആപേക്ഷിക വിസ്തൃതി കൂടുതൽ കൃത്യമായി അവതരിപ്പിക്കുക എന്നതാണ് പുതിയ രീതിയുടെ ലക്ഷ്യം. നിലവിലെ മെർക്കേറ്റർ മാപ്പിൽ ഭൂമിയുടെ ത്രിമാന രൂപത്തെ ദ്വിമാന പ്രതലത്തിലേക്ക് മാറ്റുന്നതിനിടെ വടക്കൻ മേഖലകൾ വലുതായും ഭൂമധ്യരേഖയ്ക്കടുത്തുള്ള പ്രദേശങ്ങൾ താരതമ്യേന ചെറുതായും കാണപ്പെടുന്നു.
1569-ൽ നാവിക ആവശ്യങ്ങൾക്കായി ജെറാർഡസ് മെർക്കേറ്റർ രൂപകൽപ്പന ചെയ്ത മാപ്പാണ് നമ്മൾ ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇത് ഭൂമിയുടെ ഉരുണ്ട ഉപരിതലത്തെ പരന്ന പേപ്പറിലേക്ക് മാറ്റിയപ്പോൾ ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, തെക്കേ ഏഷ്യ (ഇന്ത്യ ഉൾപ്പെടെ) എന്നീ ഭാഗങ്ങളെ വളരെ ചെറുതാക്കിയും, ധ്രുവ പ്രദേശങ്ങളോട് അടുത്തുള്ള യൂറോപ്പ്, വടക്കേ അമേരിക്ക, ഗ്രീൻലാൻഡ് എന്നിവയെ വളരെ വലുതാക്കിയും കാണിച്ചു
പഴയ ഭൂപടത്തിൽ ഗ്രീൻലാൻഡും ആഫ്രിക്കയും ഒരേ വലുപ്പത്തിലാണ് തോന്നിപ്പിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആഫ്രിക്കയ്ക്ക് ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലുപ്പമുണ്ട്. അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാൻ എന്നിവയും ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ഒരുമിച്ച് ചേർത്തുവെച്ചാലും ആഫ്രിക്കൻ ഭൂഖണ്ഡത്തിനുള്ളിൽ കൊള്ളും
2018ലാണ് ഒരു സംഘം കാർട്ടോഗ്രാഫർമാർ ഈക്വൽ എർത്ത് പ്രൊജക്ഷൻ അവതരിപ്പിച്ചത്. ഈ മാപ്പ് ഭൂമിയുടെ വക്രതയെ കൃത്യമായി പാലിച്ച്, ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വിസ്തീർണ്ണവും അനുപാതവും നിലനിർത്തുന്നു . . ഇതോടെ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, ഓഷ്യാനിയ തുടങ്ങിയ മേഖലകൾ പരമ്പരാഗത മാപ്പുകളേക്കാൾ കൂടുതൽ വിസ്തൃതിയുള്ളതായി ദൃശ്യമാകും
പ്രമേയത്തെ പിന്തുണച്ച ടോഗോയുടെ വിദേശകാര്യ മന്ത്രി റോബർട്ട് ഡുസി മാപ്പുകൾ വിദ്യാഭ്യാസത്തെയും ലോകത്തെക്കുറിച്ചുള്ള കൂട്ടായ ധാരണകളെയും സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഭൂമിശാസ്ത്രപരമായ രൂപത്തെ വളച്ചൊടിക്കുന്ന മാപ്പുകൾ തലമുറകളിലേക്ക് തെറ്റായ ധാരണകൾ കൈമാറാൻ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ യുഎസ് പ്രമേയത്തെ രൂക്ഷമായി വിമർശിച്ചു. യഥാർഥ ആഗോള പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പതിനാറാം നൂറ്റാണ്ടിലെ മാപ്പുകളെക്കുറിച്ചുള്ള ചർച്ചകളിലേക്ക് ഐക്യരാഷ്ട്രസഭ കടക്കുന്നത് സംഘടനയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടികളിലൊന്നാണെന്നാണ് യുഎസ് പ്രതിനിധി യറീന ഫെറെൻസെവിച്ച് പ്രതികരിച്ചത്.
അതേസമയം, പുതിയ മാപ്പ് പ്രൊജക്ഷൻ സ്വീകരിക്കാനുള്ള നീക്കത്തെ ഫ്രാൻസ് പിന്തുണച്ചു. മെർക്കേറ്റർ മാപ്പിൽ യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവയെ അപേക്ഷിച്ച് ആനുപാതികമല്ലാത്ത രീതിയിൽ വലുതായി കാണപ്പെടുന്നുവെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയെൽ ബറോ ചൂണ്ടിക്കാട്ടി. മാപ്പ് മാറ്റുന്നതിലൂടെ ലോകം മാറില്ലെങ്കിലും തെറ്റായ പ്രതിനിധാനം തിരുത്തുന്നത് യാഥാർഥ്യത്തെ കൂടുതൽ കൃത്യമായി അവതരിപ്പിക്കുന്നതിനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ മാപ്പ് സംബന്ധിച്ച യുഎൻ നീക്കം കാർട്ടോഗ്രഫിക്കപ്പുറം ചരിത്രപരവും രാഷ്ട്രീയവുമായ ചർച്ചകൾക്കും വഴിതുറക്കുകയാണ്. ഭൂമിശാസ്ത്രത്തെ മാപ്പിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് വിവിധ ഭൂഖണ്ഡങ്ങളെയും രാജ്യങ്ങളെയും കുറിച്ചുള്ള പൊതുധാരണയെ സ്വാധീനിക്കുമെന്ന വാദമാണ് ഇതോടെ വീണ്ടും ശക്തമാകുന്നത്.
ഭൂപടങ്ങൾ വിദ്യാഭ്യാസത്തെ നയിക്കുകയും കൂട്ടായ ധാരണകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്നും, തെറ്റായ പ്രാതിനിധ്യം തലമുറകളിലേക്ക് കൈമാറുന്നത് ഒഴിവാക്കണമെന്നും പ്രമേയം സ്പോൺസർ ചെയ്ത ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി വ്യക്തമാക്കി. എന്നാൽ, യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സംഘടന ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ ഇതിനെതിരെ രംഗത്തുവന്നു.
വരും ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള സ്കൂൾ പാഠപുസ്തകങ്ങൾ, വാർത്താ മാധ്യമങ്ങൾ, ഗൂഗിൾ മാപ്സ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെല്ലാം ഈ പുതിയ മാപ്പ് ആയിരിക്കും പ്രാബല്യത്തിൽ വരിക. വരും തലമുറകൾ ലോകത്തെ അതിന്റെ യഥാർത്ഥ വലുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ ഇത് സഹായിക്കും
പരമ്പരാഗത മെർക്കേറ്റർ ഭൂപടം 16-ാം നൂറ്റാണ്ടിൽ കൊളോണിയൽ അധിനിവേശ കാലത്താണ് നിർമ്മിക്കപ്പെട്ടത്. ഇത് പാശ്ചാത്യ (യൂറോപ്യൻ, അമേരിക്കൻ) രാജ്യങ്ങൾക്ക് അമിതമായ ദൃശ്യ പ്രാധാന്യം (Visual Prominence) നൽകിയപ്പോൾ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളെ ചെറുതാക്കി കാണിച്ചു.
ഭൂപടത്തിലെ ഈ വലിപ്പക്കുറവ് ഈ പ്രദേശങ്ങളുടെ സാമ്പത്തിക, ജനസംഖ്യാ പ്രാധാന്യത്തെയും വിഭവ ശേഷിയെയും ആഗോളതലത്തിൽ കുറച്ചുകാണിക്കാൻ ഇടയാക്കി എന്ന് ആഫ്രിക്കൻ രാജ്യങ്ങൾ വാദിക്കുന്നു. പുതിയ മാറ്റം ആഗോള വിദ്യാഭ്യാസ രംഗത്തുനിന്നും കൊളോണിയൽ സ്വാധീനം ഇല്ലാതാക്കാനുള്ള ഒരു ശ്രമമാണ്.
ആഫ്രിക്കൻ യൂണിയന്റെ (African Union) പിന്തുണയോടെ ടോഗോ കൊണ്ടുവന്ന ഈ പ്രമേയത്തെ ഇന്ത്യ ഉൾപ്പെടെയുള്ള 164 രാജ്യങ്ങൾ പിന്തുണച്ചു. ആഗോള രാഷ്ട്രീയത്തിൽ വികസ്വര രാജ്യങ്ങളുടെയും (Global South) ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ഇത് കാണിക്കുന്നത്.
തങ്ങളുടെ സ്വത്വം സ്വന്തമായി നിർണ്ണയിക്കാനും ആഗോള തലത്തിൽ കൃത്യമായി പ്രതിനിധീകരിക്കപ്പെടാനുമുള്ള വികസ്വര രാജ്യങ്ങളുടെ അവകാശമായാണ് ഇതിനെ കാണുന്നത്.
ഈ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത ഏക രാജ്യം അമേരിക്കയാണ്. ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധിയായ യാരിന ഫെറൻസെവിച്ച് (Yaryna Ferencevych) വ്യക്തമാക്കിയത്, ഈ പ്രമേയം ഐക്യരാഷ്ട്രസഭയുടെ പ്രധാന ലക്ഷ്യങ്ങളെ പരിഹസിക്കുന്നതാണെന്നാണ്.
ആഗോള സമാധാനം, സാമ്പത്തിക പുരോഗതി തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം 16-ാം നൂറ്റാണ്ടിലെ ഭൂപടങ്ങളെക്കുറിച്ചും കൊളോണിയൽ നഷ്ടപരിഹാരങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നത് ഒരു 'ആശയപരമായ അജണ്ട' (Ideological Agenda) മാത്രമാണെന്നാണ് അമേരിക്കയുടെ വാദം. കൂടാതെ പുതിയ ഭൂപടത്തിൽ അമേരിക്ക നിലവിലുള്ളതിനേക്കാൾ ചെറുതായാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ആറ് രാജ്യങ്ങളിൽ പ്രധാനിയാണ് ഉക്രെയ്ൻ. പുതിയ ഈക്വൽ എർത്ത് മാപ്പ് മാതൃകകൾ പല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും റഷ്യ പിടിച്ചെടുത്ത ഉക്രെയ്ൻ പ്രദേശങ്ങളെ ചിത്രീകരിക്കുന്നതിൽ വ്യക്തതക്കുറവ് വരുത്തുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പുതിയ ഭൂപട മാതൃകകൾ അംഗീകരിക്കുന്നത് തർക്ക പ്രദേശങ്ങളിൽ പരമാധികാരത്തെ ബാധിക്കുന്ന വലിയ പ്രശ്നങ്ങൾക്ക് (Pandora's box) കാരണമാകുമെന്ന് ഉക്രെയ്ൻ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ പ്രമേയം ഭൂഖണ്ഡങ്ങളുടെ വലിപ്പത്തെക്കുറിച്ച് മാത്രമാണെന്നും, അന്താരാഷ്ട്ര അതിർത്തികളെയോ പരമാധികാരത്തെയോ ബാധിക്കില്ലെന്നും യൂറോപ്യൻ യൂണിയൻ (EU) വ്യക്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ, "ഒരു കൃത്യമായ ഭൂപടം ഭൂമിശാസ്ത്രത്തെ മാറ്റുന്നില്ല, മറിച്ച് നമ്മൾ ലോകത്തെ നോക്കിക്കാണുന്ന രീതിയെയാണ് മാറ്റുന്നത്" എന്ന ടോഗോ വിദേശകാര്യമന്ത്രി റോബർട്ട് ഡസ്സിയുടെ (Robert Dussey) വാക്കുകൾ ഭൂപട മാറ്റത്തിന് പിന്നിലെ വലിയ രാഷ്ട്രീയത്തെ വ്യക്തമാക്കുന്നു
https://www.facebook.com/Malayalivartha



























