ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?
സി പി എമ്മിന്റെ വിശ്വസ്ത സ്ഥാപനമായ ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അക്രഡിറ്റേഷൻ ധനവകുപ്പ് പുതുക്കി നൽകിയ സംഭവത്തിൽ വി ഡി സതീശൻ സർക്കാരിന്റെ നീക്കത്തിനെതിരെ കെ സി വേണുഗോപാൽ കരുക്കൾ നീക്കുന്നു. കേരളത്തില്‍ നടന്ന അഴിമതികളുടെയെല്ലാം പ്രഭവകേന്ദ്രവും മര്‍മ്മസ്ഥാനവും ഊരാളുങ്കലാണെന്നും, ടെന്‍ഡറില്ലാതെ കോടികളുടെ കരാറുകള്‍ നല്‍കി വന്‍ തുക വകമാറ്റിയെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചിരുന്നു. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഇത്തരം വഴിവിട്ട ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
ഊരാളുങ്കലിന്റെ കരാർ പുതുക്കലിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഊരാളുങ്കലിന്റെ കരാർ പുതുക്കി നൽകിയ ഫയൽ മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ എന്ന് പോലും വ്യക്തമല്ല . സെക്രട്ടറിയേറ്റിലെ ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരുടെ വിക്രിയകളാണോ ഊരാളുങ്കൽ ഫയലിന് പിന്നിലുള്ളതെന്ന് ധനമന്ത്രിയായ മുഖ്യമന്ത്രിക്ക് പോലും വ്യക്തതയില്ല.
പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നിലപാടില്‍ പൂര്‍ണ്ണമായും തിരുത്തി. ഊരാളുങ്കല്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ള 46 പ്രമുഖ ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി സര്‍ക്കാര്‍ വീണ്ടും നീട്ടി നല്‍കി.
ആഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അക്രഡിറ്റേഷന്‍ നീട്ടി നല്‍കിയിരിക്കുന്നത്. പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ കാലാവധി നീട്ടിയെന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ടെന്‍ഡറില്ലാതെ വന്‍കിട സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ നേരിട്ട് ഏറ്റെടുക്കാനുള്ള പ്രത്യേക അനുമതിയാണ് ഇതിലൂടെ ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ മേയ് 31-നാണ് ഊരാളുങ്കല്‍ അടക്കമുള്ള ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി അവസാനിച്ചത്. തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് ധനവകുപ്പ് ഇളവ് അനുവദിച്ച് ഉത്തരവിറക്കുന്നത്. 46 ഏജന്‍സികളില്‍ ഊരാളുങ്കല്‍ ഉള്‍പ്പെടെ ആറ് സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ ഇതര മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവും കൃത്യസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ശേഷിയും പരിഗണിച്ചാണ് കാലാവധി നീട്ടി നല്‍കുന്നതെന്നാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവില്‍ ന്യായീകരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും മറന്നാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ ഈ നീക്കം.
മുമ്പ് പ്രതിപക്ഷത്തായിരുന്ന സമയത്ത് ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാത്തരം ഇടപാടുകളിലും വന്‍ ക്രമക്കേടുണ്ടെന്ന് യു.ഡി.എഫ്. നേതാക്കള്‍ നിരന്തരം ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ഇടനിലക്കാരായി സൊസൈറ്റി പ്രവര്‍ത്തിക്കുന്നു എന്നുവരെ നേതാക്കള്‍ പരസ്യമായി കുറ്റപ്പെടുത്തി. പിണറായി വിജയന്റെ കള്ളപ്പണം വെളുപ്പിക്കല്‍ സ്ഥാപനമാണെന്ന് പോലും ആരോപണം ഉന്നയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഊരാളുങ്കലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനി എങ്ങനെയോ, അതുപോലെയാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഊരാളുങ്കല്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ അട്ടിമറി പരാമര്‍ശം.
എന്നാല്‍ ഭരണപക്ഷത്തെത്തിയതോടെ മുന്‍ നിലപാടുകളെല്ലാം തള്ളിപ്പറയുന്ന സമീപനമാണ് യു.ഡി.എഫ്. സ്വീകരിക്കുന്നത്. ഊരാളുങ്കലിന്റേത് ഉയര്‍ന്ന നിലവാരമുള്ള പ്രവൃത്തികളാണെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്നുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
മുമ്പ് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ പരസ്യമായി പുകഴ്ത്തി സംസാരിച്ചിരുന്നു. സൊസൈറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ഗുണനിലവാരത്തില്‍ വീഴ്ച വരുത്താറില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇടതു ഭരണകാലത്ത് ടെന്‍ഡറില്ലാതെ കരാറുകള്‍ നല്‍കുന്നതിനെതിരെ നിയമസഭയിലും പുറത്തും പ്രക്ഷോഭം ഉയര്‍ത്തിയ യു.ഡി.എഫ്., ഇപ്പോള്‍ അതേ ആനുകൂല്യം ഊരാളുങ്കലിന് തുടര്‍ച്ചയായി പുതുക്കി നല്‍കിയതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ അങ്കം മാത്രമായിരുന്നുവെന്ന് വ്യക്തമാകുകയാണ്. ഇതാണ് കെ സി വേണുഗോപാൽ ചോദ്യം ചെയ്യുന്നത്.
മുമ്പും സർക്കാരിന്റെ പല തീരുമാനങ്ങളും ഇത്തരത്തിൽ കെ സിയുടെ ഇടപെടൽ കാരണം മാറ്റേണ്ടി വന്നിട്ടുണ്ട്.
സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും പിണറായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കിയാണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയിരുന്നു. ഇതിന് എതിരെയുള്ള ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സ്റ്റാൻഡിങ് കൗൺസൽ സി കെ ശശിയാണ് കേരള സർക്കാരിന് വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇതിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തു വന്നത്. യഥാർത്ഥത്തിൽ എ.കെ.ജി.സെൻററിലെ ഖജനാവ് നിറയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.
ഊരാളുങ്കലിനെ റെഡ് കാർപ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേർന്നാണ്. 2015-ൽ ഉമ്മൻചാണ്ടിയാണ് ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാർ നൽകാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നൽകിയത്. ഇത് ഒരു സി പി എം പ്രസ്ഥാനമാണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു.. ടി.പി ചന്ദ്രശേഖരൻ വധത്തിൽ സി പിഎം നേതാക്കളെ കോൺഗ്രസ് സഹായിച്ചതും ഇങ്ങനെ തന്നെയാണ്.
2016 ജനുവരിയിൽ ഉമ്മൻചാണ്ടി ഐ.ടി. അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നൽകി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകൾ ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകാൻ അനുമതി നൽകി. എൽ.ഡി.എഫ്. സർക്കാർ 2017-ൽ ഇത് 500 കോടിയായും 2019-ൽ 800 കോടിയായും ഉയർത്തി. ഇപ്പോൾ പരിധിയെല്ലാം എടുത്തു കളഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെൻഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്.
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ 2019 സെപ്റ്റംബർ വരെ 347 കരാറുകളാണ് ടെൻഡറില്ലാതെ സർക്കാർ വകുപ്പുകൾമാത്രം ഊരാളുങ്കലിനു നൽകിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷൻ എന്നിവയെല്ലാം ചേർത്ത് ആയിരത്തോളം കരാറുകൾ ഇതിനു പുറമെ നൽകിയിട്ടുണ്ടെന്നാണ് വിവരം .
എട്ടുകോടി രൂപയ്ക്ക് പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) നിർദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നൽകിയത്. ഉയർന്ന നിരക്കിൽ കരാർ നൽകുകയും അത് മറ്റുപല ഏജൻസികൾക്കും വ്യക്തികൾക്കും ഉപകരാർ നൽകുകയുമാണ് ഊരാളുങ്കൽ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.
സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കൽ കഴിഞ്ഞസർക്കാരിൽ നിന്ന് കരാർ ഏറ്റെടുത്തത്.എന്നാൽ സ്വകാര്യ കമ്പനികൾ രൂപകരിച്ചും മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്.
യു.ഡി.എഫ്. നാളെ അധികാരത്തിലെത്തിയാൽ ഇവർക്ക് നൽകിയ കരാറുകൾ പുനപ്പരിശോധിക്കുമെന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന വിഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരിക്കൽ കരാർ നൽകിയാൽ അത് പിന്നീട് പുന:പരിശോധിക്കാൻ കഴിയില്ല. ഇതാണ് ഇപ്പോൾ സംഭവിച്ചത്.
ഒന്നിലേറെ മേഖലകളിൽ പ്രവൃത്തി ഏറ്റെടുക്കാൻ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സർക്കാർ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതി നിർവഹണം മൊത്തത്തിൽ ഈ സ്ഥാപനങ്ങൾക്ക് കരാറായി നൽകാമെന്നതാണ് ഇതിന്റെ നേട്ടം. ഇതാണ് ഉമ്മൻ ചാണ്ടി ചെയ്തത്.
ഓരോ വർഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. ഉമ്മൻ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി.ടെൻഡറില്ലാതെ നേരിട്ട് ഇത്തരം ഏജൻസികൾക്ക് കരാർ നൽകാനാവും. ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായ ഏജൻസികളെ അക്രഡിറ്റഡ് ഏജൻസികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നതെന്ന് കരുതുന്നു.
ഊരാളുങ്കലിൻെറയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറവിൽ ബന്ധുക്കൾക്കും വീട്ടുകാർക്കും സർക്കാർ പണം ധൂർത്തടിക്കാൻ അന്നത്തെ മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത് എം.ശിവശങ്കറാണെന്ന് ഇ.ഡി.കണ്ടെത്തിയിരുന്നു. സി.എം.രവീന്ദ്രൻെറ സഹായത്തോടെയാണ് ശിവശങ്കർ മുഖ്യമന്ത്രിക്ക് വേണ്ടി കരുക്കൾ നീക്കിയതെന്ന് സംശയിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. മുഖ്യമന്ത്രിയുടെ പൂർണ അറിവും സമ്മതവും ഇതിന് പിന്നിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
ഊരാളുങ്കലിന് ആരു മണികെട്ടും എന്നാണ് കേരളം ചോദിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ഏഴു വർഷമായി നടക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നിലും ഊരാളുങ്കലാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഊരാളുങ്കലിന് വേണ്ടി അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചരടുവലിക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതി.
റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത് വന്നപ്പോഴും പ്രതിസ്ഥാനത്ത് ഊരാളുങ്കൽ തന്നെയായിരുന്നു.. വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നൽകിയ കരാറിൽ ഉപകരാര്‍ നൽകിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാൻഷ്യൽ റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും പുറത്തു വന്നു. അതായത് ഊരാളുങ്കലിൻ്റെ മറവിൽ സി പി എം പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തെ അനുദിനം വികസിപ്പിക്കുന്നതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. സി പി.എം.പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉന്നതനാണ് സി.എം.രവീന്ദ്രൻ എന്നാണ് ഏജൻസികൾ സംശയിക്കുന്നത്. എന്നാൽ എല്ലാ ഇടപാടുകളും ഇൻറലിജൻറ് മൂവാണ്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് നീക്കങ്ങൾ നടക്കുന്നത്.
നിരത്തിലെ നിയമലംഘനം പിടികൂടാൻ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്ആര്‍ഐടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ ആണ്. കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാര്‍ വിശദാംശങ്ങൾ കൂടി പുറത്ത് വരുന്നത്.
കാസര്‍കോടും കണ്ണൂരും വെഹിക്കിൾ ഡ്രൈംവിംഗ് ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഊരാളുങ്കലിൽ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയിൽ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018 ൽ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് ഈ കരാര്‍ പ്രസാഡിയോ ഏറ്റെടുക്കുന്നത്. ട്രാഫിക്ക് ക്യാമറക്ക് കെൽട്രോൺ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കിൽ ഇവിടെ കിഡ്കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്.
കെ ഫോൺ അടക്കം മറ്റ് വൻകിട പദ്ധതികളിലും സമാനമായ ഉപകരാറുകൾ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സര്‍ക്കാർ മുൻകയ്യെടുത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളിലെല്ലാം ടെണ്ടര്‍ ഘട്ടം മുതൽ കരാര്‍ ഉപകരാര്‍ ജോലികളിൽ വരെ ഒരേ കമ്പനികളുടെ സ്ഥിരം സാന്നിധ്യവും ഇതിന് പിന്നിലെ സ്വജന പക്ഷപാതവുമാണ് പ്രതിപക്ഷം ആയുധമാക്കുന്നതും.
എം. ശിവശങ്കറാണ് ഇത്തരം ഇടപാടുകളുടെ ചരടുവലികൾ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് നടത്തിയിരുന്നത്. സി.എം.രവീന്ദ്രനാണ് ശിവശങ്കറിനെ കൊണ്ട് കാര്യങ്ങൾ നടത്തിയിരുന്നത്.
ശിവശങ്കർ രവീന്ദ്രൻ പറയുന്നതെല്ലാം അനുസിക്കാറുണ്ടായിരുന്നു.രവീന്ദ്രനെ സി.എം എന്നാണ് ശിവശങ്കർ വിളിച്ചിരുന്നത്. സി.എം പറഞ്ഞാൽ അത് സി.എം പറഞ്ഞതാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു.
ഊരാളുങ്കലിൻ്റെ മറവിൽ ഇത്തരം സ്വകാര്യ കമ്പനികളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാമെന്ന ആശയം ശിവശങ്കറിൻ്റെതായിരുന്നു. വിവാദങ്ങളെ നേരിടാൻ ഊരാളുങ്കൽ മതി എന്ന ആശയം അതുവരെ ആരുടെയും തലയിൽ ഉദിച്ചിരുന്നില്ല. ഊരാളുങ്കൽ ഒരു സഹകരണ സ്ഥാപനമായതിനാൽ വിവാദങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ അടിച്ചു മാറ്റാൻ തന്ത്രമുണ്ടെന്ന് ഉപദേശിച്ചതും ശിവശങ്കർ തന്നെയാണെന്നാണ് വിവരം.
ഊരാളുങ്കൽ ഈ കുടുംബത്തിൻെഐശ്വര്യം എന്നാണ് എ.കെ.ജി. സെൻററിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്. സി.എം. രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ഊരാളുങ്കലിന് വേണ്ടി ചരടുകൾ വലിക്കും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലെത്തുന്ന വർക്കുകൾ ഊരാളുങ്കലിന് കാൻവാസ് ചെയ്യും.മുഖ്യമന്ത്രിയുടെ ഇടപെടൽ കൂടിയാകുമ്പോൾ സംഗതി പൂർണമാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കൽ കേന്ദ്രമാണെന്ന ആരോപണം മുമ്പേയുണ്ട്. . ഒരു തരത്തിലുമുള്ള ടെണ്ടർ നടപടികളും പാലിക്കാതെ സർക്കാരിന്റെ കോടികൾ ഊരാളുങ്കലിന് നൽകിയതിനെ കുറിച്ച് രഹസ്യാന്വേഷണം നടന്നിരുന്നു..
സർക്കാർ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലും കിട്ടുന്നത്. രാമനാട്ടുകര ഫ്ലൈ ഓവർ, കോഴിക്കോട് നഗരവികസനം, റെഗുലേറ്റർ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാർക്ക്, വെള്ളിമാട്കുന്ന് ജണ്ടർ പാർക്ക് തുടങ്ങിയ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കൽ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകൻ. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തിൽ വരുമ്പോഴാണ് സൊസൈറ്റിക്ക് ശുക്രദശ തുടങ്ങുന്നത്.
മലബാറിലെ സി പി എം നേതാക്കളുടെ കൈയിലാണ് ഊരാളുങ്കലിന്റെ ഓഹരികൾ ഉള്ളതെന്നാണ് വിവരം. ഇതിൽ സർക്കാരിലെ ഉന്നതരും ഉൾപ്പെടുന്നുണ്ട്. അതാണ് ഇ ഡി അന്വേഷിച്ചത്.
വാഗ്ഭടാനന്ദന്റെ ആശീർവാദത്തോടെ പാലേരി ചന്ദൻ മാൻ 1925 ൽ സ്ഥാപിച്ചതാണ് ഊരാളുങ്കൽ കോ-ഓപ്പറേറീവ് സൊസൈറ്റി. 1415 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. 4000 ത്തിലധികം നിർമ്മാണ ജോലികൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ ജോലികൾ കമ്പനി നടത്തിയിട്ടുണ്ട്. സർക്കാരാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്.
കെ.ഫോൺ പദ്ധതി ഊരാളുങ്കലിന് നൽകാനായിരുന്നു സർക്കാരിന്റെ പദധതി. 500 കോടിയുടെ അഴിമതിയാണ് ഇതു വഴി നടത്താൻ ഉദ്ദേശിച്ചതെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. കെ. ഫോൺ പദ്ധതി വിവാദത്തിലായതോടെ അഴിമതി പൊളിഞ്ഞു.
സി ഡിറ്റ് എന്ന സർക്കാർ ഏജൻസി നടപ്പിലാക്കിയിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതിയും ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ തീരുമാനിച്ചു.
പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തിരുന്നു. ഊരാളുങ്കൽ സഹകരണ സംഘമാണ് കരമന - കളിയിക്കാവിള റോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികൾനിർവഹിച്ചത്. ഖജനാവിൽ നിന്നും മരാമത്ത് ജോലികൾക്കായി നീക്കി വയ്ക്കുന്ന തുകയിൽ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്. അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ കൂട്ടിനോക്കിയാൽ സി പി എം പോക്കറ്റിലാക്കുന്ന പണത്തിന്റെ കണക്ക് മനസിലാക്കാം. ഇതിനാണ് സതീശൻ സർക്കാർ വീണ്ടും വഴിതുറന്നത്.അതാണ് കെ സി വേണുഗോപാലിനെ പ്രകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha



























