ആർ സി സിയിൽ മരുന്ന് ക്ഷാമം ; തിരുവനന്തപുരം ആർ സി സിയിൽ ചികിത്സ നടക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കൾ മരുന്നില്ലാതെ വലയുന്നു

ആർസിസിയിൽ രക്താർബുദത്തിന് മരുന്നില്ല. Acute lymphoblastic leukemia (ALL) എന്ന ബ്ലഡ് കാൻസറിനുള്ള മരുന്നാണ് ലഭ്യമല്ലാത്തത്. തിരുവനന്തപുരം ആർ സി സിയിൽ ചികിത്സ നടക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കൾ മരുന്നില്ലാതെ വലയുകയാണ്.
കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന Mercaptopurine, Methotrexate എന്നീ അവശ്യമരുന്നുകളാണ് മാസങ്ങളായി ആർ സി സി ഫാർമസിയിൽ ലഭ്യമല്ലാത്തത്. കുട്ടികൾക്ക് ഇവിടെ കാൻസർ ചികിത്സ സൗജന്യമായതിനാൽത്തന്നെ ആർ സി സി ഫാർമസിയിൽ നിന്ന് സൗജന്യമായി കിട്ടിയിരുന്ന മരുന്നുകളാണിവ. പുറത്തെ മരുന്നുകടകളിൽ ഇവ കിട്ടാനുമില്ല.
നിരവധി കുഞ്ഞുങ്ങളുടെ രക്ഷാകർത്താക്കളാണ് മരുന്നിനായി നെട്ടോട്ടമോടുന്നത്. ഫാർമസിയിൽ ചോദിക്കുമ്പോൾ അവർ കൈമലർത്തുന്നു. മരുന്ന് അത്യാവശ്യമാണ്; ഇവിടില്ലെങ്കിൽ എവിടുന്നെങ്കിലും സംഘടിപ്പിച്ചുകൊണ്ടുവരൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. എവിടെ പോകാനാണ് എന്നാണ് രക്ഷകർത്താക്കൾ വിതുമ്പലോടെ ചോദിക്കുന്നത്.
തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥനായ വിപിൻ വിൽഫ്രെഡാണ് ആർ സി സി യിലെ ഭുരിതം പോസ്റ്റ് ചെയ്തത്.അദ്ദേഹത്തിന്റെ ഒരു സുഹ്യത്തിന്റെ മകൻ മരുന്നില്ലാതെ അനുഭവിക്കുന്ന ഭുരിതങ്ങളാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്. മാധ്യമ പ്രവർത്തകർ ഇടപെട്ടാൽ മാത്രമേ ഇതിൽ ഒരു പരിഹാരം കാണാൻ കഴിയുകയുള്ളുവെന്ന് പോസ്റ്റിൽ പറയുന്നു.
ആർ.സി സി അടുത്തകാലം വരെ കേരളത്തിലെ അഭിമാന സ്ഥാപനമായിരുന്നു. എന്നാൽ ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിക്ക് ആർസിസിയിലെ ചികിത്സക്കിടെ എച്ച് ഐ വി ബാധിച്ചതോടെയാണ് ആർ സി സിയുടെ പ്രവർത്തനം താളം തെറ്റിയത്. ആർസിസിയിൽ ഡോക്ടർമാർക്കിടയിലെ പടല പിണക്കം പകൽ പോലെ വ്യക്തമാണ്. അവരാണ് ആർ സി സിയെ വിവാദത്തിലാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. മരുന്നിന്റെ ദൗർലഭ്യത്തിനുള്ള കാരണം വ്യക്തമല്ല. അതെന്തായാലും കുറെ നാളായി ദൗർലഭ്യം അനുഭവപ്പെട്ടിട്ടും ഇക്കാര്യത്തിൽ ആർ സി സി അധികൃതർ അനങ്ങിയിട്ടില്ല. മുമ്പായിരുന്നെങ്കിൽ ഇതിനു മുമ്പേ നടപടി ഉണ്ടാകുമായിരുന്നു എന്നാണ് പൊതുജനങ്ങളുടെ വിശ്വാസം. ഉത്തരവാദപെട്ടവരുടെ നിസഹകരണത്തിൽ ഉലയുന്നത് രോഗികളും അവരുടെ ബന്ധുക്കളുമാണ്.
ആർ സി സിക്കെതിരെ പരാതി പറഞ്ഞിട്ട് ഫലമില്ലാത്തതിനാൽ രോഗികളും അവരുടെ ബന്ധുക്കളും നിശബദത പാലിക്കുന്നു. പരാതി പറഞ്ഞാൽ പകരം വീട്ടുമോ എന്ന സംശയത്തിലാണ് രോഗികളും ബന്ധുക്കളും മിണ്ടാത്തത്.
https://www.facebook.com/Malayalivartha



























