മുംബൈ കോടതിയിൽ നിന്നും ബിനോയിക്ക് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി

മുംബൈ കോടതിയിൽ നിന്നും ബിനോയിക്ക് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി. ദിവസങ്ങൾക്കകം പഴയ ചെക്ക് കേസുപോലെ മഹാരാഷ്ട്രയിലെ പെൺകുട്ടിയുടെ പരാതിയും കടങ്കഥയായി തീരും. ഇതിനുള്ള നീക്കങ്ങൾ മുംബൈയിൽ ആരംഭിച്ചു എന്നാണ് പൊതുവിലുള്ള സംസാരം .
കോടിയേരി കൂടുതൽ ശക്തനാകുമെന്ന് തന്നെയാണ് സി പി എമ്മിലെ ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. കേസ് മുറുകിയതോടെ കോടിയേരി രാജിക്ക് തയ്യാറായിരുന്നു. എന്നാൽ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായ സാഹചര്യത്തിൽ കോടിയേരി മാറിയിട്ടും ഫലമില്ലെന്നാണ് സിപിഎം തീരുമാനിച്ചത്. കോടിയേരി ഒഴിഞ്ഞാൽ തെറ്റുകൾ തങ്ങൾ ചുമലിലേറ്റി എന്നു വരും. സി പി എം അതിന് തയ്യാറല്ല. ശബരിമല പോലുള്ള നിർണായക ഘട്ടങ്ങളിൽ പിണറായിക്ക് ഒപ്പം നിന്ന കോടിയേരിയെ കൈവിടാൻ പിണറായി തയ്യാറല്ല.
കേരളത്തിൽ ഉൾപ്പെടെ എല്ലായിടത്തും തർന്നടിഞ്ഞ സി പി എമ്മിനെ ആർക്കും ഗുണദോഷിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. മഹാരാഷ്ട്ര സർക്കാരിനെ സ്വാധീനിക്കാൻ കോടിയേരി കുറെ നീക്കങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ കോടതിയുടെ മുന്നിൽ വിഷയം എത്തിയതോടെ മഹാരാഷ്ട്ര സർക്കാർ പിൻവലിയാനാണ് സാധ്യത എന്നും അഭ്യൂഹമുണ്ട്.
ആന്തൂരും ഇടുക്കിയിലെ കസ്റ്റഡി കൊലയും കാരണം പ്രതിസന്ധിയിലാക്കിയ സിപിഎം ബിനോയ് കേസിൽ ഉണ്ടായ പുതിയ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു . ബിനോയിക്ക് ജാമ്യം ലഭിച്ചില്ലായിരുന്നെങ്കിൽ പാർട്ടി കൂടുതൽ പ്രതിസന്ധിയിലാകുമായിരുന്നു. മുംബൈ കോടതി വിധി അനുകൂലമാകുമെന്ന് കോടിയേരി സ്വപ്നത്തിൽ പോലും കരുതിയില്ല. വിധി എതിരായാൽ ഹൈക്കോടതി ഇടപെടലിലൂടെ അതിനെ മറി കടക്കാൻ കഴിയുമോ എന്ന് വരെ കോടിയേരിയുടെ കുടുംബം ആലോചിച്ചിരുന്നു.
കോടിയേരിക്കെതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയും അതീവശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പ്രതിസന്ധിയിലായ കോടിയേരിയെ പിണറായി കൈവിടില്ല. അങ്ങനെ കൈവിട്ടിരുന്നെങ്കിൽ ആരോപണം വന്നപ്പോൾ തന്നെ കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമായിരുന്നു. സീതാറാം യച്ചൂരിയോടും തന്റെ നിലപാട് പിണറായി അറിയിച്ചിട്ടുണ്ട്. ഏതായാലും പുതിയ സംഭവവികാസങ്ങളോടെ പശ്ചാത്തലത്തിൽ കോടിയേരിക്ക് സമാധാനം വർധിച്ചിരിക്കുന്നു.
മുംബൈ കോടതിയിൽ ബിനോയി കോടിയേരി ഇറക്കിയത് അതിസമർത്ഥരായ അഭിഭാഷകരെയാണ്. അശോക് ഗുപ്തയുടെ നേതൃത്വത്തിൽ അഭിഭാഷകരുടെ ഒരു ടീമിനെ തന്നെ നിയോഗിച്ചിരുന്നു. ഭാര്യാ- ഭർത്ത്യ ബന്ധത്തിൽ ബലാൽസംഗത്തിന്റെ സാധ്യതയില്ലെന്ന വാദമാണ് കോടതിയിൽ ബിനോയിക്ക് അനുകൂലിച്ചത്.
ഡി എൻ എ പരിശോധനക്ക് രക്തസാമ്പിൾ നൽകണമെന്ന കോടതി വിധിയെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ബിനോയ് തുടങ്ങി കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതി. അത് നൽകാതിരിക്കാനാണ് നീക്കം നടത്തുന്നത്. അതിന് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാൽ മതിയാകും.
https://www.facebook.com/Malayalivartha



























