ജർമ്മൻ യുവതിയെ കാണാതായ സംഭവം ; നിർണ്ണായക തെളിവുകൾ പുറത്ത് ; യുവതി മതപരിവര്‍ത്തനം സൂചിപ്പിച്ച് അമ്മയ്ക്ക് സന്ദേശമയച്ചു ; യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ശക്തമാക്കി പോലീസ്

സംസ്ഥാനം സന്ദർശിക്കാനെത്തിയ ജര്‍മന്‍ യുവതിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു . യുവതി കണ്ടെത്താന്‍ സംസ്ഥാന പൊലീസ് യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യാന്തര തലത്തിൽ കാണാതായവരെ കണ്ടെത്താനായി പുറപ്പെടുവിക്കുന്നതാണ് യെല്ലോ നോട്ടീസ് . ഇതിനുപുറമെ ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തു. മാർച്ച് 10 ന് ലിസ വേയ്‌സ് മതപരിവര്‍ത്തനം സംബന്ധിച്ച ഒരു സന്ദേശമയിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും.
സംസ്ഥാന പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടിസിനെ തുടര്‍ന്നു ദിവസേന നിരവധി പേര്‍ ഫോണിലൂടെയും അല്ലാതെയും പൊലീസിനെ ബന്ധപ്പെടുന്നുതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പലയിടങ്ങളിലും ഇവരെ കണ്ടതായി ഫോണ്‍കോളുകളും വരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ വിശ്വാസ്യയോഗ്യമായ വിവരങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. ഇവര്‍ രാജ്യ അതിര്‍ത്തി വഴി മറ്റു രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ടോയെന്നതും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുവതിയുടെ തിരോധാനത്തെക്കുറിച്ച് കൊച്ചി സിറ്റി ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
യുവതിയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരന്‍ മുഹമ്മദ് അലി നെടുമ്ബാശേരി വിമാനത്താവളം വഴിയാണു മടങ്ങിയതെന്ന വിവരത്തെ തുടര്‍ന്നാണ് എറണാകുളം ജില്ലയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഷാഡോ പൊലീസും തിരച്ചിലിന്റെ ഭാഗമാണ്.
മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെത്തിയ ലിസ വെയ്‌സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയയ്ക്കുകയായിരുന്നു. ലിസയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു കോണ്‍സുലേറ്റിന്റെ നടപടി. മെയ് 5ന് വിസ കാലാവധി തീര്‍ന്നിട്ടും ലിസ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് അമ്മ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha



























