ഇടുക്കി ജില്ലാ പോലീസ് മേധാവിയെ കുടുക്കാൻ അനുവദിക്കില്ല; ഇന്ന് വേണുവിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നവർ നാളെ മണിയാശാൻ്റെ രാജി ചോദിക്കും, മറ്റന്നാൾ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു വാദിക്കും

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് മേധാവിയെയും സർക്കിക്കാരിനെയും വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ. ഇടുക്കി ജില്ലാ പോലീസ് മേധാവിയെ കുടുക്കാൻ അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പീരുമേട് ജയിലിൽ ഒരു തടവുകാരൻ ന്യുമോണിയ പിടിച്ചു മരിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി സഖാവ് വേണുഗോപാലിന് ഒരു പങ്കുമില്ല. ഇക്കാര്യം പാർട്ടി ജില്ലാ കമ്മറ്റിയും മന്ത്രി മണിയാശാനും നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാൽ ചില മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ ദുഷ്പ്രചരണം തുടരുന്നത് തീർത്തും അപലപനീയമാണ് എന്നും ജയശങ്കർ പ്രതികരിച്ചു.
സത്യസന്ധനും കർമകുശലനുമായ ഒരു നിയമപാലകനാണ് സ. വേണുഗോപാൽ. വിശ്വാസം കൊണ്ട് കമ്മ്യൂണിസ്റ്റ് ആണെങ്കിലും കർമ്മം കൊണ്ട് തികഞ്ഞ ഗാന്ധിയൻ. ആരെയും സ്വന്തം കൈ കൊണ്ട് നുളളി നോവിക്കില്ല, കൈക്കൂലി കൈകൊണ്ട് വാങ്ങില്ല. ഇദ്ദേഹം യശ:ശരീരനായ സഖാവ് സത്യമംഗലം വീരപ്പന്റെ വകയിൽ ഒരു അമ്മാച്ചൻ്റെ മകനാണെന്ന് ചില കുബുദ്ധികൾ പറയുന്നത് അസൂയ കൊണ്ടാണ്.
വേണു സഖാവിൻ്റെ കാര്യപ്രാപ്തിയും കൈ നനയാതെ മീൻ പിടിക്കാനുളള കഴിവും ബോധ്യപ്പെട്ടതു കൊണ്ടാണ് ഇടുക്കിയിൽ പോസ്റ്റ് ചെയ്തത്. പാർട്ടിയും സർക്കാരും ഏല്പിച്ച എല്ലാ ഉത്തരവാദിത്തവും അദ്ദേഹം ഭംഗിയായി നിറവേറ്റി. കയ്യേറ്റക്കാരുടെയും കളളവാറ്റുകാരുടെയും കഞ്ചാവ് കൃഷിക്കാരുടെയും പേടിസ്വപ്നമായി മാറി.മാങ്ങയുളള മാവിന് ഏറു കിട്ടും. കഴിവുള്ള ഉദ്യോഗസ്ഥന് ശത്രുക്കളുണ്ടാകും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. വേണുഗോപാലിനോടും മണിയാശാനോടും പാവപ്പെട്ടവരുടെ പാർട്ടിയോടും പക തീർക്കാൻ എതിരാളികൾ പീരുമേട്ടിലെ ജയിൽ മരണം അവസരമാക്കുകയാണ്.
ഇന്ന് വേണുവിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നവർ നാളെ മണിയാശാൻ്റെ രാജി ചോദിക്കും, മറ്റന്നാൾ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു വാദിക്കും. അതൊന്നും നടപ്പില്ല. ഈ സർക്കാർ ഇതേപോലെ തന്നെ ഇനിയും ഭരിക്കും. ശൈലി മാറ്റുന്ന പ്രശ്നമില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിലെ അത്യുജ്ജല വിജയം വരുന്ന പഞ്ചായത്ത്- മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. എൽഡിഎഫ് വീണ്ടും വരും, എല്ലാം ശരിയാകും എന്നുമായിരുന്നു സംഭവത്തെ കുറിച്ച് ജയശങ്കറിന്റെ പ്രതികരണം.
നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ മന്ത്രി എം.എം. മണിക്കെതിരേ ആരോപണം ഉന്നയച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകവെയാണ് ഇടുക്കിയിൽനിന്നുള്ള മന്ത്രിയായ മണിക്കെതിരേ പ്രതിപക്ഷം തിരിഞ്ഞത്. ഇടുക്കി എസ്പി കെ.ബി. വേണുഗോപാൽ മന്ത്രി മണിയുടെ കിങ്കരനാണെന്നു നോട്ടീസ് നൽകിയ കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ ആരോപിചിരുന്നു. കുപ്രസിദ്ധമായ വണ്‍, ടു, ത്രീക്കുശേഷം ഫോറും ആയെന്നും കുറ്റക്കാരനായ എസ്പിക്കെതിരേ നടപിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ മറുപടിയുമായി മന്ത്രി എം.എം. മണി രംഗത്തെത്തി. പോലീസ് പിടിയിലാകുന്നതിനു മുന്പ് രാജ്കുമാർ ആരുടെ പിടിയിലായിരുന്നെന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ഉൾപ്പെട്ട സംഘമാണ് ചിട്ടി തട്ടിപ്പ് നടത്തിയതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha



























