കണ്ടാല്‍ കടിച്ച് കീറാന്‍ നടന്നിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പരസ് പ്പരം സ്‌നേഹിച്ച് വീര്‍പ്പുമുട്ടിക്കുന്നു

കണ്ടാല്‍ കടിച്ച് കീറാന്‍ നടന്നിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പ്പരം സ്‌നേഹിച്ച് വീര്‍പ്പുമുട്ടിക്കുന്നു. കാനത്തെ സമൂഹത്തിന് മുന്നില്‍ തരംതാഴ്ത്താന്‍ ആരെയും അനുവദിക്കില്ലെന്നും അതുകൊണ്ടാണ് കേസ് എടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സി.പി.ഐക്കാരനെ പിണറായി പൊലീസ് അറസ്റ്റ്് ചെയ്തിരുന്നു. മറ്റൊരു സി.പി.ഐ നേതാവാണ് അയാളെ ജാമ്യത്തിലിറക്കിയത്. പോസ്റ്റര്‍ ഒട്ടിച്ചത് പാര്‍ട്ടിക്കാരല്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരിലും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അഭിവാദ്യമര്‍പ്പിച്ചിരുന്നു. പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ, രണ്ട് എഐവൈഎഫ് നേതാക്കളെയും പോലീസ് പിടികൂടിയിരുന്നു.
കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. അതിനാല്‍ അദ്ദേഹത്തെ അപമാനിക്കുന്ന യാതൊന്നും അതില്‍ ഉണ്ടായിരുന്നില്ലെന്നാണ് പാര്‍ട്ടിക്കാര്‍ വിലയിരുത്തുന്നത്. ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, ജില്ലാ സെക്രട്ടറി പി.രാജു എന്നിവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിട്ടും സംസ്ഥാന സെക്രട്ടറിയായ കാനം മൗനം പാലിച്ചതാണ് സി.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍- എം.എല്‍.എ അങ്ങോട്ട് പോയി അടി വാങ്ങിയതല്ലേ, വീടുകയറി തല്ലിയതല്ലല്ലോ. നിങ്ങള്‍ ആഗ്രഹിക്കും പോലെ എന്നും രാവിലെ എണീറ്റ് പിണറായി വിജയനെ ചീത്തപറയണമെന്ന് പറഞ്ഞാല്‍ അത് നടപ്പില്ലെന്നും കാനം പ്രതികരിച്ചിരുന്നു. അത് എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കി.
പോസ്റ്റര്‍ വിവാദത്തില്‍ സി.പി.ഐക്കുളളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുമ്പോള്‍ മുഖ്യമന്ത്രി പിന്തുണയുമായി എത്തിയത് പലരെയും ഞെട്ടിച്ചു. എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദ്ദിച്ച സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും പരിശോധിച്ച് നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാനം ആവശ്യപ്പെട്ട പ്രകാരമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും പിണറായി ആദ്യം പറഞ്ഞിരുന്നു. സ്വതന്ത്രനിലപാടെടുത്ത കാനത്തെ മാധ്യമങ്ങള്‍ വിമര്‍ശിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഇത്ര പെട്ടെന്ന് ഇവര്‍ മൂവരും ഒന്നിച്ചതിന്റെ രഹസ്യം പലര്‍ക്കും പിടികിട്ടിയിട്ടില്ല. സി.പി.എമ്മോ സര്‍്ക്കാരോ ഇടത് നയങ്ങളില്‍ വെള്ളം ചേര്‍ക്കുമ്പോഴെല്ലാം കാനം ശക്തമായ നിലപാടും വിമര്‍ശനവും നടത്തിയിരുന്നു.
തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രശ്‌നത്തില്‍ കാനത്തിന്റെ ധീരമായ നിലപാട് കൊണ്ടാണ് ലക്ഷ്മിനായരുടെ പ്രിന്‍സിപ്പല്‍ കസേര തെറിച്ചത്. അന്ന് കാനത്തെ കാണാന്‍ ലക്ഷ്മി നായരും പിതാവ് നാരായണന്‍ നായരും ചെന്നെങ്കിലും അദ്ദേഹം അനുമതിനല്‍കിയില്ല. നിലമ്പൂരില്‍ കുപ്പുദേവരാജ് എന്ന മാവോയിസ്റ്റ് നേതാവിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയപ്പോഴും കാനം സടകുടഞ്ഞെഴുനേറ്റിരുന്നു. ഇ.എം.എസ് സര്‍ക്കാരാണ് ആദ്യമായി കേരളത്തില്‍ നക്‌സലേറ്റ് വേട്ട നടത്തിയതെന്നും കാനം അന്ന് ആഞ്ഞടിച്ചിരുന്നു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുന്‍മന്ത്രി തോമസ് ചാണ്ടിയെ രാജിവെപ്പിക്കാതെ സി.പി.ഐ മന്ത്രിമാരെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന ശക്തമായ നിലപാടും കാനം എടുത്തിരുന്നു. ആ കാനം ഇന്ന് ഒരുപാട് കാതം പിന്നോട്ട് പോയിരിക്കുന്നു.
https://www.facebook.com/Malayalivartha























