സല്യൂട്ട് ഡി.ജി.പി... സാധാരണക്കാര്‍ക്ക് നീതിക്ക് വേണ്ടി ആശ്രയിക്കാവുന്ന ഡിജിപി എസ്.ആര്‍. ജാംഗിദ്ബു പടിയിറങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് ഓര്‍ക്കാന്‍ ധീര കഥകള്‍ മാത്രം; കൊള്ളയും കൊലപാതകവും കൊണ്ട് തമിഴകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ബവേരിയ മോഷണ സംഘത്തെ ഉത്തരേന്ത്യവരെ പിന്‍തുടര്‍ന്ന് കീഴ്‌പ്പെടുത്തിയ ധീരന്‍

സത്യസന്ധരും ആത്മാര്‍ത്ഥ സേവനവും അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്നും ആദരവ് നല്‍കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെ മലയാളികളുടെ ഗുഡ് ബുക്കില്‍ കയറിയ പല പോലീസ് ഓഫീസര്‍മാരുണ്ട്. അവരില്‍ പ്രധാനിയാണ് സിങ്കം എന്നറിയപ്പെടുന്ന ഋഷിരാജ് സിങ്ങ്. അതിനേക്കാള്‍ ത്രസിപ്പിക്കുന്ന മറ്റൊരു സിങ്കം തമിഴ്‌നാട്ടില്‍ നിന്നും പടിയിറങ്ങി. ബുധനാഴ്ച സര്‍വീസില്‍ നിന്നു വിരമിച്ച തമിഴ്‌നാട് ഡിജിപി എസ്.ആര്‍. ജാംഗിദിന്റെ സര്‍വീസ് കഥയാണ് ആരേയും അമ്പരപ്പിക്കുന്നത്.
കൊള്ളയും കൊലപാതകവും കൊണ്ട് തമിഴകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ബവേരിയ മോഷണ സംഘത്തെ ഉത്തരേന്ത്യവരെ പിന്തുടര്‍ന്നു പിടിച്ച കഥ ഇന്നും സഹപ്രവര്‍ത്തകര്‍ക്ക് രോമാഞ്ചമാണ്. പൊലീസ് യൂണിഫോമിലെ ഹീറോയായിരുന്നു ജാംഗിദ്. അതു കൊണ്ടാണ്, ബവേരിയ കൊള്ള സംഘത്തെ അദ്ദേഹം പിടിച്ച കഥ കാര്‍ത്തിയെ നായകനാക്കി 'ധീരന്‍ അധികാരം ഒന്ന്' എന്ന പേരില്‍ ചലച്ചിത്രമായത്. തോക്കു മാത്രമല്ല, കൈകള്‍ക്കു പേനയും വഴങ്ങുമെന്നു തെളിയിച്ചാണു 34 വര്‍ഷം നീണ്ടു നിന്ന പൊലീസ് ജീവിതം ജാംഗിദ് അവസാനിപ്പിക്കുന്നത്. കലയും സംസ്‌കാരവും ചരിത്രവുമെല്ലാം പ്രമേയമാകുന്ന ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്.
രാജസ്ഥാന്‍ ബാര്‍മെറിലെ കര്‍ഷക കുടുംബത്തിലാണു ജാംഗിദിന്റെ ജനനം. സര്‍ക്കാര്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണു ഐപിഎസ് ലഭിച്ചത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതം, ഭാവി ഐപിഎസുകാര്‍ക്കുള്ള പാഠപുസ്തകമാക്കിയാണു അദ്ദേഹം കാക്കി വേഷം അഴിച്ചുവയ്ക്കുന്നത്.
രണ്ടായിരത്തിന്റെ തുടക്കത്തിലാണു ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന കൊള്ള സംഘങ്ങള്‍ തമിഴ്‌നാട്, ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളില്‍ ദേശീയ പാതയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ഭീതി വിതച്ചു തുടങ്ങിയത്. ഉത്തരേന്ത്യയില്‍ നിന്നു വരുന്ന ചരക്കു ലോറികളില്‍ ജോലിക്കാരായി വന്ന്, റോഡരികിലെ സമ്പന്ന ഭവനങ്ങള്‍ കണ്ടെത്തി കൊള്ളയടിക്കുകയാണു ഇവരുടെ രീതി. ചെറുത്തു നില്‍ക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്താനും മടിയില്ലാത്ത സ്ഥിരം കുറ്റവാളികള്‍.
സേലത്തു ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന തലമുത്തു നടരാജന്‍, ഡിഎംകെ നേതാവ് ഗജേന്ദ്രന്‍ തുടങ്ങിയ പ്രമുഖരുടെ കൊലപാതകം സംസ്ഥാനത്തെ ഞെട്ടിച്ചു. ഗുമ്മിഡിപൂണ്ടിയിലെ അണ്ണാഡിഎംകെ എംഎല്‍എ സുന്ദരേശന്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചതോടെ ഞെട്ടല്‍ ഭീതിക്കു വഴി മാറി. അന്നു തമിഴ്‌നാട് പൊലീസ് വടക്കന്‍ മേഖലാ ഐജിയാണു ജാംഗിദ്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കവര്‍ച്ചക്കാരെ ഒതുക്കാനുള്ള ദൗത്യം മുഖ്യമന്ത്രി ഏല്‍പിച്ചതോടെയാണു സിനിമാ കഥകളെ വെല്ലുന്ന ഓപ്പറേഷനു തുടക്കമായത്.
സംസ്ഥാനത്തെ നടുക്കിയ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ സംഘമാണെന്നു തിരിച്ചറിഞ്ഞതാണു കേസിലെ വഴിത്തിരിവായത്. വിരലടയാള പരിശോധനയിലൂടെയായിരുന്നു കണ്ടെത്തല്‍. അതിനു പിന്നാലെയുള്ള അന്വേഷണം ഉത്തര്‍പ്രദേശിലെ കനൗജിലും രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിലുമെത്തി. ശക്തമായ ചെറുത്തു നില്‍പ് അതിജീവിച്ചാണു ബവേരിയ സംഘത്തെ ഒന്നടങ്കം അഴിക്കുള്ളിലാക്കിയത്. 9 സംസ്ഥാനങ്ങളിലായി 200ലധികം കേസുകളില്‍ പ്രതികളായ ബവേരിയ സംഘത്തിനു കൂച്ചുവിലങ്ങിട്ട ജാംഗിദ് പൊലീസിലെ ഇരട്ടച്ചങ്കനായി.
തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും വര്‍ഗീയ കലാപങ്ങള്‍ ഉരുക്കു മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കലാപങ്ങള്‍ പതിവായിരുന്നപ്പോള്‍ ഏറെ കാലം വൈകുന്നേരം ആറ് മണിക്കുശേഷം ബസ് ഓടാത്ത സ്ഥിതി മാറിയതു ജാംഗിദ് ചുമതലയില്‍ വന്ന ശേഷമാണ്. എട്ടു വര്‍ഷമായി ഡിജിപി റാങ്കില്‍ ചീഫ് വിജിലന്‍സ് ഓഫിസറായാണു പ്രവര്‍ത്തനം. കാക്കിയില്ലാത്ത പൊലീസ് ഐപിഎസ് വേഷത്തിന്റെ മടുപ്പു മാറ്റാന്‍ പുസ്തക രചനയിലേക്കു തിരിഞ്ഞു. ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇക്കോണമി ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങള്‍ രചിച്ചു.
സ്തുത്യര്‍ഹ സേവനത്തിനു രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകള്‍ നേടി. കാക്കിക്കുള്ളില്‍ കാരുണ്യ ഹൃദയം കൂടിയുണ്ടെന്നു സര്‍വീസ് കാലത്തിനിടെ അദ്ദേഹം തെളിയിച്ചു. പാവപ്പെട്ടവര്‍ക്കു വീടുവയ്ക്കാനായി ചെറിയ നിരക്കില്‍ ഭൂമി വാങ്ങി നല്‍കി. കടലൂരില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കു വിവാഹം നടത്തുന്നതിനായി സ്വന്തം ചെലവില്‍ കല്യാണ മണ്ഡപം നിര്‍മിച്ചു കൊടുത്തു. അങ്ങനെ ഈ പോലീസ് ഉദ്യോഗസ്ഥന്‍ പടിയിറങ്ങമ്പോള്‍ വലിയ കയ്യടിയാണ് ജനം നല്‍കുന്നത്.
"
https://www.facebook.com/Malayalivartha























