ഞെട്ടലോടെ ജീവനക്കാര്‍... കോഫീ ശൃംഖലയുടെ മുതലാളിയായ വി.ജി. സിദ്ധാര്‍ഥയുടെ മരണത്തിന്റെ ആഘാതത്തില്‍ ജീവനക്കാര്‍; കോടീശ്വരനായ മുതലാളിയുടെ വിഷമങ്ങള്‍ ജീവനക്കാര്‍ അറിയാതെ പോയി; ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയ സംരംഭകനെ നഷ്ടപ്പെട്ടപ്പോള്‍ ...

രാജ്യത്തെ ഏറ്റവും വലിയ കോഫിഹൗസ് ശൃംഖലയായ 'കഫേ കോഫി ഡേ'യുടെ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ (60) മരണത്തിന്റെ ആഘാതത്തിലാണ് ജീവനക്കാര്‍ ഓരോരുത്തരും. എല്ലാം തകര്‍ന്ന വിഷമത്തില്‍ മുതലാളി ജീവനൊടുക്കിയപ്പോഴും ജീവനക്കാര്‍ ഒന്നും അറിഞ്ഞില്ല. പലരും പതിവുപോലെ ഇന്നലെ കോഫീ ഷോപ്പില്‍ ജോലിക്കെത്തിയതുമാണ്. എല്ലാം അറിഞ്ഞപ്പോള്‍ അവരുടെ ദു:ഖം അണപൊട്ടിയൊഴുകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
സിദ്ധാര്‍ഥയുടെ സ്ഥാപനത്തില്‍ പതിനായിരക്കണക്കിനുപേരാണ് ജോലിചെയ്യുന്നത്. എന്നാല്‍, സ്ഥാപനത്തിന്റെ ഉടമ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. ജീവനക്കാരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ തടസ്സപ്പെട്ടിരുന്നില്ല.
ബുധനാഴ്ച രാവിലെ നേത്രാവതി നദിയില്‍നിന്ന് മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞതോടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ചിക്കമഗളൂരുവില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മുന്‍ മന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങി രാഷ്ട്രീയഭേദമന്യേ നേതാക്കള്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.
മൃതദേഹം കണ്ടെത്തിയതോടെ കര്‍ണാടകത്തിലെ കഫേ കോഫി ഡേ ശൃംഖലയും മറ്റു സ്ഥാപനങ്ങളും അടച്ചിട്ടു. ജീവനക്കാര്‍ പൊട്ടിക്കരയുന്നതും കാണാമായിരുന്നു. വിവരമറിഞ്ഞ് ഒട്ടേറെപ്പേര്‍ ബെംഗളൂരുവില്‍ മുന്‍മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ വീട്ടിലെത്തി. കൃഷ്ണയുടെ മൂത്തമകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാര്‍ഥ. എസ്.എം. കൃഷ്ണയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചിക്കമഗളൂരുവിലേക്ക് പോയിരുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചെയര്‍മാന്‍ വി.ജി. സിദ്ധാര്‍ഥയുടെ മരണത്തില്‍ അനുശോചിച്ചു.
കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കിയ സംരംഭകനെയാണ് നാടിനു നഷ്ടപ്പെട്ടത്. ഉഡുപ്പി, ചിക്കമഗളൂരു, കുടക് മേഖലകളില്‍ ഒട്ടേറെപ്പേരാണ് കാപ്പിത്തോട്ടത്തിലും സ്ഥാപനങ്ങളിലുമായി ജോലിചെയ്യുന്നത്. 50,000ത്തോളംപേര്‍ക്കാണ് ജോലിനല്‍കിയത്. 1996ലാണ് കഫേ കോഫി ഡേയുടെ ആദ്യത്തെ കട ബെംഗളൂരുവില്‍ ആരംഭിച്ചത്.
സിദ്ധാര്‍ഥയുടെ മരണം തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുന്‍മന്ത്രി ഡി.കെ. ശിവകുമാര്‍, എം.പി.മാരായ ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങി വിവിധ നേതാക്കള്‍ സിദ്ധാര്‍ഥയുടെ മരണത്തില്‍ അനുശോചിച്ചു.
കഴിഞ്ഞ ദിവസമാണ് വി.ജി. സിദ്ധാര്‍ഥ നേത്രാവതി പാലത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ആറരയോടെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. നേത്രാവതി പുഴ കടലുമായി ചേരുന്ന ഹൊയ്ഗ ബസാര്‍ കായലില്‍ ഒഴുകുന്നനിലയിലായിരുന്നു മൃതദേഹം.
നേത്രാവതി പാലത്തില്‍നിന്ന് ഏതാണ്ട് നാലുകിലോമീറ്റര്‍ അകലെയായിരുന്നു ഇത്. കരയ്‌ക്കെത്തിച്ചശേഷം ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രി കാണാതായ സിദ്ധാര്‍ഥയ്ക്കായി ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ ദേശീയ ദുരന്തനിവാരണ സേനയും നാവികസേനയും തിരച്ചില്‍ നടത്തിവരികയായിരുന്നു.
സാമ്പത്തികബാധ്യത കാരണം ആത്മഹത്യ ചെയ്‌തെന്നാണു പ്രാഥമിക നിഗമനം. കാണാതാവുമ്പോള്‍ ധരിച്ച ടീ ഷര്‍ട്ട് ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഇതില്‍ അസ്വാഭാവികതയുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഫോണ്‍ കണ്ടെത്താനായിട്ടില്ല. നേത്രാവതി പുഴയില്‍ ഇതിനായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മൂക്കില്‍നിന്നു രക്തം വന്നനിലയിലായിരുന്നു മൃതദേഹം. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് പഴ്‌സും തിരിച്ചറിയല്‍കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെത്തി. സ്വര്‍ണമോതിരവും ഡിജിറ്റല്‍ വാച്ചും ശരീരത്തിലുണ്ട്.
ജില്ലാ വെന്‍ലോക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് നാലേകാലോടെ ചിക്കമഗളൂരുവിനു സമീപമുള്ള ചേതനഹള്ളി എസ്‌റ്റേറ്റിലെ തറവാട്ടുവീട്ടിലെത്തിച്ചു. മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണു ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. വൊക്കലിംഗ സമുദായ ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്കുശേഷം രാത്രി ഏഴുമണിയോടെ മൂത്തമകന്‍ അമര്‍ത്യ സിദ്ധാര്‍ഥ ചിതയ്ക്ക് തീ കൊളുത്തി.
https://www.facebook.com/Malayalivartha























