ഭക്തര്‍ അങ്കലാപ്പില്‍... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടക്കുന്ന മറ്റൊരു അഴിമതി കൂടി പുറത്തേയ്ക്ക്; കരാര്‍ നിയമനത്തിലുടെ പ്രതിമാസം ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ട്

ഏറെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തര്‍ക്ക് ഏറെ വിശ്വാസവുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ. എന്നാല്‍ ശബരിമല പ്രക്ഷോഭത്തോടെ എല്ലാം മാറി മറിഞ്ഞു. സര്‍ക്കാരിനൊപ്പം നിന്ന് ഭക്തര്‍ക്കെതിരായ നിലപാടെടുത്തതോടെ വലിയ വിമര്‍ശനമാണ് ദേവസ്വം ബോര്‍ഡ് നേരിട്ടത്. കാണിക്കയിടരുതെന്ന ആഹ്വാനം ഭക്തര്‍ ഏറ്റെടുത്തതോടെ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി ബോര്‍ഡ് ബുദ്ധിമുട്ടുകയാണ്. ഇതിനിടെ ദേവസ്വം ബോര്‍ഡിന്റെ ഒരഴിമതി കഥ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുകയാണ്.
റാങ്ക് പട്ടികയില്‍ 213 ശാന്തിക്കാര്‍ നിയമനം കാത്തു കഴിയുമ്പോഴും തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡില്‍ കരാര്‍നിയമനത്തിലുടെ പ്രതിമാസം ലക്ഷങ്ങളുടെ അഴിമതി നടന്നതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാറടി സ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന മുട്ടുശാന്തിക്കാരുടെ പ്രതിമാസശമ്പളത്തില്‍നിന്നു 2000 രൂപവീതം ദക്ഷിണ വാങ്ങിയാണു ദേവസ്വം ഉന്നതര്‍ സ്ഥിരം നിയമനം അട്ടിമറിക്കുന്നത്.
കരാര്‍ കാലാവധി നീട്ടി നല്‍കാനാണു താല്‍ക്കാലിക ശാന്തിക്കാരില്‍നിന്നു മാസപ്പടി വാങ്ങുന്നത്. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി സംവരണതത്വങ്ങള്‍ പാലിച്ച്, എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ 2017 ഓഗസ്റ്റ് 23ന് ഇറങ്ങിയ റാങ്ക് പട്ടികയില്‍ 440 ശാന്തിക്കാരാണ് ഉള്‍പ്പെട്ടത്. എന്നാല്‍, 230 പേര്‍ക്കേ നിയമനം ലഭിച്ചുള്ളൂ. റാങ്ക് പട്ടികയുടെ കാലാവധി 2020 ഓഗസ്റ്റ് 22ന് അവസാനിക്കും.
സാമ്പത്തികബാധ്യതയാണു നിയമനം വൈകാന്‍ കാരണമെന്നു ദേവസ്വം അധികൃതര്‍ പറയുന്നു. എന്നാല്‍, കരാര്‍ ജീവനക്കാരനു നല്‍കുന്നത് പ്രതിമാസം 12,000 രൂപയാണെങ്കില്‍ പാര്‍ട് ടൈം സ്ഥിരം ശാന്തിക്കാരനു ലഭിക്കുന്നതു 12,080 രൂപ മാത്രം. കേവലം 80 രൂപയുടെ അധികബാധ്യത ചൂണ്ടിക്കാട്ടിയാണ് നിയമനം മനഃപൂര്‍വം വൈകിക്കുന്നത്. വന്‍ശമ്പളം ലഭിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍/മരാമത്ത് വിഭാഗങ്ങളില്‍ നിയമനവും സ്ഥാനക്കയറ്റവും കൃത്യമായി നടക്കുന്നുമുണ്ട്.
പാര്‍ട് ടൈം ശാന്തിക്കാരുടെ 141 ഒഴിവുകളുള്ളപ്പോഴാണു കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കേ, റാങ്ക് പട്ടികയിലുള്ള നൂറോളം പേര്‍ക്കു ജോലി ലഭിച്ചു. എന്നാല്‍ ഇപ്പോഴത്തെ ബോര്‍ഡ് അധികാരത്തില്‍ വന്നതോടെ നിയമനങ്ങളില്‍ മെല്ലെപ്പോക്കായി. നിലവില്‍ നൂറ്റമ്പതിലേറെ ഒഴിവുകളുള്ളപ്പോഴും തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, മാവേലിക്കര, അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍, ചങ്ങനാശേരി, കോട്ടയം, തൃക്കാരിയൂര്‍, മുണ്ടക്കയം, വടക്കന്‍പറവൂര്‍ ഗ്രൂപ്പുകളിലെ നിരവധി ക്ഷേത്രങ്ങളില്‍ ഇപ്പോഴും കരാര്‍ ശാന്തിക്കാരാണുള്ളത്. പാര്‍ട്ട് ടൈം ശാന്തിക്കാര്‍ക്കു സ്ഥാനക്കയറ്റവും നല്‍കുന്നില്ല. ഇക്കാര്യത്തിലും സാമ്പത്തികബാധ്യതയാണു ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, ഫുള്‍ടൈം ശാന്തിക്കാരന്റെ പ്രതിമാസശമ്പളം 18,000 രൂപ മാത്രമാണെന്നതാണു യാഥാര്‍ഥ്യം. ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരേ പാര്‍ട്ട്‌ടൈം റാങ്ക് ഹോള്‍ഡേഴ്‌സ് യൂണിയന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു രക്ഷാധികാരി രാധാകൃഷ്ണന്‍ പോറ്റി പറഞ്ഞു. ആദ്യഘട്ടമായി ഓഗസ്റ്റ് 14നു തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ധര്‍ണ നടത്തും.
ശബരിമല യുവതീപ്രവേശ കേസില്‍ ദേവസ്വം ബോര്‍ഡിനു കേസ് വാദിച്ചതിന് 62 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കഴിഞ്ഞ ദിവസം കത്തു നല്‍കിത് വന്‍ വിവാദമായിരുന്നു.
ശബരിമല വരുമാനം കുത്തനെ ഇടിഞ്ഞു രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി േനരിടുന്ന പശ്ചാത്തലത്തില്‍ ഫീസില്‍ ഇളവു നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് അദ്ദേഹത്തോട് ആവശ്യപ്പെട്ടേക്കുമെന്നു സൂചനയുണ്ട്. അതേസമയം പണം നല്‍കുന്നതു സംബന്ധിച്ചു വ്യത്യസ്ത വാദങ്ങളും ദേവസ്വം ബോര്‍ഡിനു മുന്നിലുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമിച്ച അഭിഭാഷക ബോര്‍ഡാണ് തങ്ങളുടെ അനുമതി കൂടാതെ കേസ് മനു സിങ്‌വിയെ ഏല്‍പിച്ചതെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു. മോഹന്‍ പരാശരനേയോ ഗോപാല്‍ സുബ്രഹ്മണ്യത്തെയോ കേസ് ഏല്‍പിക്കാനായിരുന്നു ബോര്‍ഡിനു താല്‍പര്യം. ഇതിനു വിരുദ്ധമായാണു മനു സിങ്‌വി ഹാജരായത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha























