സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്; പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കർ

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതൽ സംസ്ഥാനത്ത് നിലവില്‍വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. പ്രളയ പുനര്‍നിര്‍മാണത്തിനായി 600 കോടി രൂപ കണ്ടെത്തുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയസെസ് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ടു വര്‍ഷത്തേക്കാണ് സെസ്. ഇതിനു പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമതി രംഗത്തുണ്ട്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ് എന്ന് ജയശങ്കർ പരിഹസിച്ചു. ഫേസ്ബുക്‌പോസ്റ്റിലൂടെയായിരുന്നു ജയശങ്കറുടെ പ്രതികരണം. ഇന്ദ്രജാലം! മഹേന്ദ്രജാലം!! എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം അങ്ങനേ;
സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്. 928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതൽ നൽകി പ്രളയാനന്തര കേരളത്തിൻ്റെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ ജാതി-മത-പാർട്ടി ഭേദമന്യേ എല്ലാ കേരളീയർക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ.
നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നേരിയ വർദ്ധന ഉണ്ടാകും. നവകേരള നിർമിതിക്കു വേണ്ടി നമ്മൾ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്‌സി ചെയർമാൻ്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ... എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
സ്വര്‍ണം ഒഴികെ അഞ്ചുശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഉണ്ടാകില്ല. കോമ്പോസിഷന്‍ രീതി തിരഞ്ഞെടുത്ത വ്യാപാരികളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണം, എ.സി. ട്രെയിന്‍, ബസ് ടിക്കറ്റ് ബുക്കിങ് എന്നിവയ്ക്കും സെസ് ഉണ്ടാകില്ല. ഒരുവിഭാഗം അവശ്യവസ്തുക്കള്‍ ഒഴികെയുള്ള എല്ലാ ഉപഭോഗവസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും ഒരുശതമാനം വില കൂടും. ജി.എസ്.ടി. നിയമത്തിലെ അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുപയോഗിച്ചുള്ള ആഭരണങ്ങള്‍ക്ക് 0.25 ശതമാനവും മറ്റുള്ളവയുടെ വിതരണ മൂല്യത്തിന്മേല്‍ ഒരു ശതമാനവുമാണ് പ്രളയസെസ്. ജി.എസ്.ടി. ചേര്‍ക്കാത്ത മൂല്യത്തിലാണ് പ്രളയസെസ് ഈടാക്കുന്നത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണ ഘട്ടത്തില്‍ മാത്രമാണ് ഇത് ഈടാക്കുക. പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിങ് സോഫ്റ്റ്വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോട് നേരത്തേതന്നെ അഭ്യര്‍ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന www.keralataxes.gov.in എന്ന വെബ്സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി. കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.
പ്രളയ സെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണെന്നും ഇത് വന്‍വിലക്കയറ്റത്തിന് ഇടയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
1200 കോടി രൂപയുടെ അധികാഭാരമാണ് ജനങ്ങളുടെ തലയില്‍ ഇതി വഴി അടിച്ചേല്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വഴി 1785 കോടി രൂപയുടെ അധിക ഭാരം നേരത്തെ തന്നെ ജനങ്ങളുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഒരോ രൂപ വീതം അധിക സെസസും എക്സൈസ് ഡ്യൂട്ടിയും ചുമത്തിയത് വഴി ഉണ്ടായ വിലക്കയറ്റത്തിന് പുറമെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഈ അധിക ഭാരം. ഇത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. പ്രളയ സെസ് വഴി 928 ഉല്പന്നങ്ങള്‍ക്ക് വില ഉയരുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതിന്റെ മറവില്‍ എല്ലാ സാധനങ്ങള്‍ക്കും വില കയറാന്‍ പോവുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധിയില്‍ നിന്ന് പാഠം പഠിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha























