ഹൈബിയെയും രാഹുലിനെയും സരിത വീഴ്ത്തി; വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്‍കിയ ഹർജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്

വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്‍കിയ ഹർജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്. രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും എതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ ഹരജിയിലെ ആരോപണം. മത്സരിക്കാന്‍ അര്‍ഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.
വയനാട്ടില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസായി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് കേസ് നല്‍കാനുള്ള അവസാന ദിവാമാണ് സരിത കോടതിയില്‍ എത്തിയത്.
രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡന്‍ മത്സരിച്ച എറണാകുളത്തും സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പപിച്ചിരുന്നു. എന്നാല്‍ സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട കേസുകളിലെ ശിക്ഷിക്കപ്പെട്ടത് റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു. അതേസമയം തന്നെ രാഹുല്‍ ഗാന്ധിയുടെ പഴയ മണ്ഡലമായിരുന്ന അമേഠിയില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയും ചെയ്തിരുന്നു. രാഹുലിനെതിരെ മുളക് ചിഹ്നത്തില്‍ മത്സരിച്ച സരിതയ്ക്ക് 206 വോട്ടാണ് ലഭിച്ചത്. അതേസമയം വയനാടിന് പുറമെ ഇടുക്കി, പത്തനംതിട്ട, കൊല്ലം, എറണാകളും മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജികളും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.
തിരഞ്ഞെടുപ്പില്‍ ജയിച്ച് ലോക്‌സഭയിലേക്ക് പോകാനല്ല താന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് എന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സരിത വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ ഇത്രയും വലിയ പാര്‍ട്ടി സംവിധാനത്തോട് മത്സരിച്ച് ജയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും സരിത വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധി്ച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് എന്നും സരിത തുറന്നു പറഞ്ഞു.
താന്‍ മത്സരിക്കുന്നത് ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയിരിക്കാനല്ല. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തന്നെ തട്ടിപ്പുകാരിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്ഷേപിക്കുകയാണ്. തന്റെ പരാതിയുടെ പേരില്‍ പോലീസ് അന്വേഷണം നടത്തി പ്രതിയാക്കിയ ആളുകള്‍ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്ന് സരിത ചൂണ്ടിക്കാട്ടി. ഈ നടപടിയെ ചോദ്യം ചെയ്യുക എന്നതാണ് മത്സരിക്കാന്‍ ഇറങ്ങുന്നതിന്റെ ലക്ഷ്യമെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരായ ആളുകൾക്ക് രാഷ്ട്രീയ പിന്തുണയുളളത് കൊണ്ട് അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും സരിത പറയുകയുണ്ടായി.
പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നു. എന്നാല്‍ ഒരു മറുപടി പോലും തനിക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും സരിത എസ് നായര്‍ ചോദിച്ചിരുന്നു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ വര്‍ഷങ്ങളായി താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സരിത എസ് നായര്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha























