സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ മന്ത്രിസഭാ ഉപസമതിയെ കൊണ്ട് ചര്‍ച്ച നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര

സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ മന്ത്രിസഭാ ഉപസമതിയെ കൊണ്ട് ചര്‍ച്ച നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ടെലികോം കേസ് പരിഗണിക്കുന്ന വേളയിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസുകള്‍ വീണ്ടും വീണ്ടും കോടതിക്ക് മുന്നില്‍ വരുന്ന കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം കേരളത്തിലെ സഭാ തര്‍ക്കത്തെ കുറിച്ച് പറഞ്ഞത്. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കും താന്‍ അധ്യക്ഷനായ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചതാണ്. വീണ്ടും അതേ കേസുമായി വന്നതിനാല്‍ താന്‍ അധ്യക്ഷനായ ബെഞ്ച് കേസില്‍ അന്തിമവിധി പുറപ്പെടുവിച്ചു. അതിന് ശേഷവും പരിഹാരം വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. മതപരമായ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇടപെടുന്നത്. പണമുള്ളവന്‍ വീണ്ടും വീണ്ടും കേസ് നടത്താന്‍ വരും അത് നോക്കേണ്ട കാര്യമില്ല. സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരാണ് കുഴപ്പക്കാരെന്നും അരുണ്‍ മിശ്ര വിമര്‍ശിച്ചു.
സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാതെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തുമ്പോഴാണ് കേസ് തീര്‍പ്പാക്കിയ ജസ്റ്റിസിന്റെ വിമര്‍ശനം. ഇതിനായി മന്ത്രിസഭാ ഉപസമിതി രണ്ടാംവട്ട ചര്‍ച്ചയാണ് ഇന്ന് നടത്തുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും ഓര്‍ത്തഡോക്‌സ് സഭ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞതവണ മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ ഉപസമിതി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് സഭ പങ്കെടുത്തില്ല. പകരം സഭാ പി.ആര്‍.ഒ ഇ.പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി.
ഇന്നത്തെ ചര്‍ച്ചയില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സഭാതര്‍ക്കമുള്ള പള്ളികള്‍ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ കളക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും. യാതൊരു വിധ ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടെന്നും സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം രണ്ടാഴ്ച മുമ്പ് തീരുമാനിച്ചതാണ്. ഇതോടെ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും തിരിച്ചടിയായി. വ്യക്തമായ കോടതിവിധി വരുന്നതിന് മുമ്പ് അത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിനെയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രത്യേകിച്ചും പ്രതിക്കൂട്ടിലാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം കാട്ടിയ ആവേശം പിന്നീട് സഭക്കുള്ളില്‍ വന്‍ വിമര്‍ശനമായിരുന്നു.
സഭയുടെ തലപ്പത്തിരുന്നവര്‍ സഭാകേസ് ആയുധമാക്കി സി.പി.എം നേതൃത്വവുമായി വിലപേശി വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കിയതായും സഭാ വേദികളില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. സഭാംഗമായ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ സഭാ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനത്തിനു പിന്നില്‍ ഇവരുടെ സ്വാധീനമായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരിലൊരാളുടെ ഭാര്യക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ലേബലില്‍ സി.പി.എമ്മില്‍നിന്ന് നിയമസഭാ സീറ്റും തരപ്പെടുത്തി. സഭയുടെ പിന്തുണ എല്‍.ഡി.എഫിന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെല്ലാം സഭയുടെ അധ്യക്ഷന്‍ കാതോലിക്കാബാവയുടെ പൂര്‍ണ്ണപിന്തുണയും ലഭിച്ചിരുന്നു.
2017ല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതിയുടെ വ്യക്തമായ വിധി വന്നു. വിധിക്കുപിന്നാലെ സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി എല്‍.ഡി.എഫ് നേതാക്കള്‍ സംസാരിക്കുകയും തെരഞ്ഞെടുപ്പിനുശേഷം വിധി നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. ഉറപ്പിനെ തുടര്‍ന്ന് സഭ എല്‍.ഡി.എഫിന് പുന്തുണ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്വല വിജയം നേടിയെങ്കിലും വാഗ്ദാനം നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി.
https://www.facebook.com/Malayalivartha























