അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ; പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേര്‍ ? സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതില്‍ വിമര്‍ശനവുമായി ചാമക്കാല

കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങല്‍ മുന്‍ എം.പി എ.സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതില്‍ നിരവധി വിമർശങ്ങളാണ് ഉയരുന്നത്. വിഷയത്തിൽ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. "അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ. പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേര്‍ ? മുന്‍ എം.പി സമ്ബത്തിനെ ഡല്‍ഹിയിലേക്ക് നിയമിച്ച സ്ഥിതിക്ക് ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിനെ തിരികെ വിളിക്കണം"-അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
പുനീത് കുമാറിനെ തിരികെ വിളിക്കണം. അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ. പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേര്‍ ? മുന്‍ എം.പി സമ്പത്തിനെ ഡല്‍ഹിയിലേക്ക് നിയമിച്ച സ്ഥിതിക്ക് ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിനെ തിരികെ വിളിക്കണം. ഐഎഎസുകാരന് കഴിവില്ലാത്തതിനാലാവണമല്ലോ രാഷ്ട്രീയ നിയമനം ? രണ്ടു പേരെയും തീറ്റിപ്പോറ്റേണ്ട കാര്യം കേരള ജനതയ്ക്കില്ല. പുനീത് കുമാറിനെ വല്ല തേങ്ങാപ്പിണ്ണാക്ക് വികസന ബോര്‍ഡിന്റെയും ചെയര്‍മാനാക്കട്ടെ. തോറ്റ എം.പിമാരെ ബാക്കി 18 പേരെയും 18 സംസ്ഥാനങ്ങളിലേക്കോ രാജ്യതലസ്ഥാനങ്ങളിലേക്കോ നിയമിക്കുന്നതും നന്നാവും. സര്‍ക്കാര്‍ ചെലവില്‍ സുഖജീവിതമാകാമല്ലോ. സമ്പത്ത് ഡല്‍ഹിയില്‍ ചെന്നാല്‍ പിന്നെ കേരളത്തിലേക്ക് കേന്ദ്രപദ്ധതികളുടെ കുത്തൊഴുക്കായിരിക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ ചിലപ്പോള്‍ കണ്ണൂരോ ഇന്ത്യ ഗേറ്റ് തന്നെ പണിതേക്കും. പ്രളയത്തില്‍ സര്‍വതും തകര്‍ന്ന് അണാപ്പൈസയ്ക്ക് വകയില്ലാത്ത മനുഷ്യര്‍ വര്‍ഷമൊന്നായിട്ടും കണ്ണീരും കയ്യുമായി കഴിയുമ്ബോഴാണ് ഒരു ബ്രാന്‍ഡ് അംബാസിഡറെന്ന ഭാരം കൂടി ചുമലില്‍ വച്ചു കൊടുക്കുന്നത്. പ്രളയ സെസ് പിരിച്ച് അംബാസഡര്‍മാര്‍ക്ക് ചെലവിന് കൊടുക്കാം. പിന്നെ, ലാവലിന്‍ കേസൊക്കെ ഉള്ളതല്ലേ, രാഷ്ട്രീയ അംബാസഡര്‍ ഉള്ളത് ഒരു ബലമാണ് എന്നും ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു.
ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് ഡല്‍ഹിയില്‍ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
പാര്‍ട്ടി ഇതിന് നേരത്തെ അനുമതി നല്കിയിരുന്നു. ഡല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോള്‍ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്. ക്യാബിനറ്റ് റാങ്കും അതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം സമ്പത്തിന് രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും അനുവദിച്ച് കിട്ടും. ഒരു വാഹനവും കിട്ടും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ലക്ഷങ്ങള്‍ ബാധ്യത വരുന്ന ഇത്രയും തസ്തികകള്‍ സൃഷ്ടിക്കുന്നത്.
പ്രളയ പുനരധിവാസത്തിനും മറ്റും പൊതുജനങ്ങളില്‍ നിന്ന് സെസ് പിരിക്കുന്നത് പ്രാബല്യത്തില്‍ വരുന്ന അതേ ദിവസം തന്നെയാണ് ഇത്തരമൊരു നിയമനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























