ഉന്നമിട്ടത് വഹാബിനെയല്ല കുഞ്ഞാലിക്കുട്ടിയെ; മുത്തലാക് വിഷയത്തിൽ രാജ്യസഭാ എം പി , പി വി അബ്ദുൾ വഹാബിനെതിരെ രംഗത്തെത്തിയ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മൊയിൻ അലി ഉന്നമിട്ടത് കുഞ്ഞാലിക്കുട്ടിയെ

പി കെ കുഞ്ഞാലികൂട്ടിക്കെതിരെ ലീഗിൽ പടയൊരുക്കം. ഏറെ കാലമായി മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടി തുടർന്നു വന്ന അപ്രമാദിത്തത്തിനാണ് അവസാനമാകുന്നത്. മുത്തലാക് വിഷയത്തിൽ രാജ്യസഭാ എം പി , പി വി അബ്ദുൾ വഹാബിനെതിരെ രംഗത്തെത്തിയ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മൊയിൻ അലി ഉന്നമിട്ടത് കുഞ്ഞാലിക്കുട്ടിയെയാണ്.
നേരത്തെ മുത്തലാക് ബിൽ അവതരണത്തിൽ സഭയിൽ ഹാജരാകാതിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും മൊയിൻ അലി നേരത്തെ രംഗത്തെത്തിയിരുന്നു. അന്ന് ഒരു പ്രവാസി വ്യവസായിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുഞ്ഞാലിക്കുട്ടി വിദേശത്ത് പോയിരുന്നു. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോകാം എന്ന മട്ടിലാണ് അന്നും മൊയിൻ അലി പ്രതികരിച്ചത്. ഇത്തവണ വഹാബ് സ്ഥാനം ഒഴിയണം എന്നു തന്നെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വഹാബ് കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായാണ് മുമ്പും ഇപ്പോഴും രാജ്യസഭയിലെത്തിയത്. അദ്ദേഹം പ്രമുഖ വ്യവസായിയാണ്. ലീഗിന്റെ ചിട്ടയനുസരിച്ച് വൻ വ്യവസായികളാണ് രാജ്യസഭയിൽ എത്തുക. അവർത്തി എം പി പണി നാട്ടുകാരെ നന്നാക്കാനുള്ളതല്ല. പകരം സ്വന്തം ബിസിനസ് സാമ്രാജ്യങ്ങൾ വികസിപ്പിച്ച് സ്വയം വളരാനുള്ളതാണ്.
പാണക്കാട് ശിഹാബ്തങ്ങൾ ഉണ്ടായിരുന്ന കാലത്താണ് വഹാബ് ആദ്യമായി എം.പിയായത്. അത് കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശാനുസരണമായിരുന്നു. വഹാബ് രാജ്യസഭയിൽ ഒരു അതിഥിയാണ്. രാജ്യസഭാ കൂടുമ്പോഴൊക്കെ അവിടെ ഹാജരാകാൻ അദ്ദേഹത്തിന് കഴിയാറില്ല. സ്വന്തം തിരക്കുകൾ തന്നെയാണ് കാരണം. എന്നാൽ മുത്തലാഖ് വന്നതോടെ കളി പാളി. ഇനിയും അദ്ദേഹത്തെ വെറുതെ വിടേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയിൽ. വഹാബിന്റെ അസാന്നിധ്യം ചർച്ചയാക്കാൻ നേരത്തെ യൂത്ത് ലീഗ് തീരുമാനിച്ചിരുന്നു. മൊയിൽ രംഗത്തെത്തിയത് ഗൗരവം വർധിപ്പിക്കുന്നു.
മുത്തലാക് ബിൽ അവതരണ സമയത്ത് വഹാബ് ഹാജരായില്ലെന്നാണ് അക്ഷേപം. പാർലെമെന്റിൽ ഇത്തരത്തിൽ തുടർച്ചയായുണ്ടാകുന്ന വീഴച അംഗീകരിക്കാനാവില്ലെന്ന് മൊയിൻ അലി പറഞ്ഞു. ഇതിൽ തുടർച്ചയായി എന്ന് അദ്ദേഹം ഉദ്ദേശിച്ചത് കുഞ്ഞാലിക്കുട്ടിയെയാണ്. മുത്തലാക് ബില്ലിൽ ആദ്യം ലക്‌ഷ്യം വച്ചത് കുഞ്ഞാലിക്കുട്ടിയെയാണ്. ലീഗ് എം പിമാർ പാർലെമെന്റിൽ നിഷ്ക്രിയരാണെന്ന ആക്ഷേപം നേരത്തെമുണ്ട്. ജയ് ശ്രീറാം വിളിക്കാത്ത യുവാവിനെ ചുട്ടുകൊന്ന കേസിൽ ലീഗ് നിഷ്ക്രിയരായി എന്ന ആക്ഷേപവും യൂത്ത് ലീഗ് ഉന്നയിച്ചിട്ടുണ്ട്. പ്രസ്തുത കേസിൽ കുഞ്ഞാലിക്കുട്ടി ഒരക്ഷരം മിണ്ടിയിട്ടില്ല. ഉച്ചക്ക് 12 മണി മുതൽ നാല് മണിക്കൂറാണ് ചർച്ചക്ക് അനുവദിച്ചിരുന്നത്. ബില്ലിനെതിരെ വഹാബ് വോട്ടുചെയ്തിരുന്നു.
മുത്തലാക് വിഷയത്തിൽ സഭാ സമ്മേളനം കഴിഞ്ഞ് പ്രതികരിക്കാമെന്ന് വഹാബ് പറഞ്ഞതും വിവാദമായി. ഉത്തരവാദപ്പെട്ട ഒരു പാർട്ടിയുടെ നേതാവ് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്നാണ് യൂത്ത് ലീഗ് അണികൾ ചോദിക്കുന്നത്. ന്യൂനപക്ഷ വിഷയങ്ങളിൽ ലീഗ് നേതാക്കൾ പ്രതികരിക്കുന്നില്ല എന്നത് പാർട്ടിയിലും ചർച്ചയാകും. പാണക്കാട് തങ്ങളുടെ മകൻ ലീഗ് നേതാക്കൾക്കെതിരെ രംഗത്തെത്തിയത് ലീഗ് നേതാക്കൾ ഗൗരവത്തോടെയാണ് എടുക്കുന്നത്. കെ പി എ മജീദ് പോലും ഇതിനോട് പ്രതികരിച്ചില്ല. കുഞ്ഞാലിക്കുട്ടി പ്രതികരിക്കുമെന്നാണ് മജീദ് പറഞ്ഞത്. കുഞ്ഞാലിക്കുട്ടി പ്രതികരിക്കാനുള്ള സാധ്യത വിരളമാണ്. അതേ സമയം മുനീർ പക്ഷം ലീഗിൽ പിടിമുറുക്കുകയാണ്.
https://www.facebook.com/Malayalivartha























