സൈനികനായ അഖില്‍ ഭാര്യ രാഖിയെ കൊലപ്പെടുത്താനും മൃതദേഹം മറവ് ചെയ്യാനും ഉപയോഗിച്ച സാധനങ്ങള്‍ പൊലീസ് കണ്ടെത്തി. ഇത് അന്വേഷണത്തില്‍ ഏറെ വഴിത്തിരിവായി

സൈനികനായ അഖില്‍ ഭാര്യ രാഖിയെ കൊലപ്പെടുത്താനും മൃതദേഹം മറവ് ചെയ്യാനും ഉപയോഗിച്ച സാധനങ്ങള്‍ പൊലീസ് കണ്ടെത്തി. ഇത് അന്വേഷണത്തില്‍ ഏറെ വഴിത്തിരിവായി. കൊല്ലാന്‍ ഉപയോഗിച്ച കയര്‍, രാഖിയുടെ ചെരുപ്പ്, കുഴിയെടുത്ത മണ്‍വെട്ടി, പിക്കാസ് എന്നിവയാണ് അഖിലിന്റെ വീടിന്റെ പരിസരത്ത് നിന്ന് ഇന്ന് കിട്ടിയത്. മൂന്നാം പ്രതിയും അഖിലിന്റെ അയല്‍വാസിയുമായ ആദര്‍ശാണ് ഇവ പൊലീസിന് കാട്ടിക്കൊടുത്തത്. ഈ സാധനങ്ങളെല്ലാം അഖില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. അതേസമയം രാഖിയുടെ വസ്ത്രങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കത്തിച്ച് കളഞ്ഞിരിക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാഖിയുടെ ബാഗും വസ്ത്രങ്ങളും യാത്രയ്ക്കിടെ റോഡില്‍ എറിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം അഖില്‍ മൊഴി നല്‍കിയത്. അത് അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. രാഖിയെ കൊണ്ടുപോയ കാറില്‍ നിന്ന് മുടി കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഖിലിനെ തെളിവെടുപ്പിന് കൊണ്ടുവന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് കാരണം പൂര്‍ത്തിയാക്കാനായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തിയത്.
പ്രതികളെ ആറുദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അഖിലും രാഹുലും പരസ്പ്പരം മൊഴി മാറ്റി പറഞ്ഞത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിനാല്‍ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതിനായാണ് കസ്റ്റഡിയില്‍ വാങ്ങിയത്. വീട്ടില്‍ നിന്ന് വിഷം കണ്ടെത്തിയതോടെ തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ഇരുവരും പറഞ്ഞത് തന്നെ വലിയ തട്ടിപ്പാണെന്നാണ് അറിയുന്നത്. ഇരുവരും പരസ്പ്പരവിരുദ്ധമായി മൊഴി നല്‍കിയെങ്കിലും മറ്റൊരു പ്രതിയായ ആദര്‍ശ് നല്‍കിയ മൊഴി രണ്ട് പേരെയും കുടുക്കി. മാപ്പ് സാക്ഷിയാകാനാണ് ആദര്‍ശിന്റെ നീക്കമെന്നും അറിയുന്നു.
സംഭവത്തില്‍ അഖിന്റെയും രാഹുലിന്റെയും പിതാവ് മണിയന് പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് മൊഴി നല്‍കാന്‍ പലരും തയ്യാറാണ്. എന്നാല്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ പ്രതികളെ ചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകൂ. നാട്ടുകാരില്‍ ചിലരെയും പൊലീസ് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് നോട്ടീസ് താമസിക്കാതെ നല്‍കും. അന്വേഷണവുമായി സഹകരിക്കാന്‍ നാട്ടുകാര്‍ തയ്യാറാണ്. കൊലപാതകക്കേസില്‍ പിടിക്കപ്പെടുമെന്നു തോന്നിയതിനാല്‍ ആത്മഹത്യചെയ്യാന്‍ വാങ്ങിവച്ചിരുന്ന വിഷം പോലീസ് കണ്ടെടുത്തിയെന്ന വാര്‍ത്തകള്‍ മണിയന്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുകയാണെന്നും അത് സഹതാപ തരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികളുടെ പിതാവ് പല അസത്യങ്ങളും പൊലീസിന് നല്‍കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്യ മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതില്‍ പിതാവ് മണിയനും മാതാവിനും സഹോദരന്‍ രാഹുലിനും മറ്റു ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അതിനാലാണ് രാഖിയെ ഒഴിവാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ രാഖി തയ്യാറായില്ല. അഖില്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി കല്യാണത്തില്‍ നിന്ന് പിന്‍മാറണമെന്നും രാഖി ആവശ്യപ്പെട്ടു. അത് അഖിലിനെയും സഹോദരന്‍ രാഹുലിനെയും ഏറെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് രാഖിയെ അനുനയിപ്പിച്ച് വിളിച്ചുവരുത്തി കൊന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊലയാളികള്‍ക്കു പുറത്തുനിന്നും സഹായങ്ങളുണ്ടായിരുന്നെന്നും ചില ഉന്നതര്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്നും നാട്ടുകാരും രാഖിയുടെ ബന്ധുക്കളും പറയുന്നു. അന്വേഷണം ശരിയായ വഴിക്ക് നടക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസധികാരികള്‍ക്ക് പരാതിനല്‍കാന്‍ രാഖിയുടെ വീട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
മൃതദ്ദേഹം മറവു ചെയ്തശേഷം മറ്റെവിടേക്കെങ്കിലും മാറ്റാനും പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. അതിന്റെ ഭാഗമായാണ് മൃതദേഹം കുഴിച്ചുമൂടിയപ്പോള്‍ ഉപ്പിട്ടതെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha
























