കരയാന്‍ കണ്ണീരില്ല... സുപ്രീം കോടതിയെപ്പോലും ഞെട്ടിപ്പിച്ച ഉന്നാവ് ബലാത്സംഗ കേസ് രാജ്യത്തെ നടുക്കുന്നത്; പ്രായപൂര്‍ത്തിയായ പൊന്നുമോളെ എംഎല്‍എ പിച്ചിച്ചീന്തിയപ്പോള്‍ പരാതിപ്പെടാന്‍ ചെന്ന ഒരു കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് രാജ്യം വിലപിക്കുന്നു

കേരളത്തില്‍ ഒരു എംഎല്‍എ എന്ന് പറഞ്ഞാല്‍ ഒന്നുമല്ല. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എംഎല്‍എ എന്നാല്‍ എന്താണെന്ന് നമുക്ക് കാട്ടിത്തരുന്നതാണ് ഉന്നാവ് പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ. 17 വയസ് മാത്രം പ്രായമായ പെണ്‍കുട്ടിയെ എല്‍എല്‍എ പീഡിപ്പിച്ചു. അതിന് പരാതിപ്പെടാന്‍ ചെന്ന പെണ്‍കുട്ടിയുടെ അച്ഛനെ ജയിലിലാക്കി കൊന്നു. എംഎല്‍എയുടെ മകന്‍ പെണ്‍കുട്ടിയുടെ അമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പരാതി പറയാന്‍ ചെന്ന അമ്മാവനെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. അമ്മാവനെ കാണാന്‍ ജയിലില്‍ പോയപ്പോള്‍ ട്രക്ക് ഇടുപ്പിച്ച് ബന്ധുക്കളെ വധിച്ചു. പെണ്‍കുട്ടിയും വക്കീലും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അതിനിടെ അവസാനമായി അറിയുന്നു പെണ്‍കുട്ടിയുടെ അനുജത്തിയെ എല്‍എയുടെ ആളുകള്‍ ബലാത്സംഗം ചെയ്‌തെന്ന്.... കണ്ണുള്ളവര്‍ കാണണം ഒരു കുടുംബത്തിന്റെ അവസ്ഥ. പക്ഷെ സുപ്രീം കോടതി പോലും ഇത് കണ്ടപ്പോള്‍ സമയം ഏറെ വൈകിയിരുന്നു.
2017 ജൂണിലായിരുന്നു ഉന്നാവിലെ 17 വയസുളള പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ബലാത്സംഗ പരാതി നല്‍കിയത്. ജോലി അഭ്യര്‍ത്ഥിച്ച് വീട്ടിലെത്തിയ തന്നെ എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ സിബിഐ അന്വേഷിക്കുന്ന കേസിലെ, പരാതിക്കാരിയ്‌ക്കൊപ്പം നിലകൊണ്ടിരുന്ന നാലുപേരാണ് ദുരൂഹമായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛനും രണ്ട് അമ്മായിമാരും ഇതില്‍ ഉള്‍പ്പെടുന്നു.
പെണ്‍കുട്ടിയും അമ്മായിമാരും സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിച്ചായിരുന്നു അമ്മായിമാര്‍ കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ ലക്‌നൗവിലെ ആശുപത്രിയിലാണ്. അപകടത്തില്‍ കുട്ടിയുടെ വാരിയെല്ലും കഴുത്തെല്ലും തകരുകയും കയ്യും കാലും ഒടിയുകയും ചെയ്തു. ബലാത്സംഗ പരാതി ഉന്നയിച്ചതിന് ശേഷമാണ് ദുരൂഹ മരണങ്ങളും അപകടങ്ങളും ഭീഷണി സന്ദേശങ്ങളും എത്താന്‍ തുടങ്ങിയതെന്ന് പെണ്‍കുട്ടിയുടെ അമ്മയും മറ്റ് ബന്ധുക്കളും പറയുന്നു. മുഖ്യപ്രതിയായ എംഎല്‍എ ജയിലിനുളളില്‍ ഇരുന്നാണ് അണികളെ കൊണ്ട് ഇരയെയും കുടുംബത്തെയും ഇല്ലാതാക്കാനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് പരാതി. ഇതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നുമാണ് ആക്ഷേപം.
എംഎല്‍എക്കെതിരെ പൊലീസില്‍ പരാതി കൊടുക്കാന്‍ പോയപ്പോള്‍ മുതല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പൊലീസിന്റെയും ഭരണകൂടത്തിന്റെയും നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 2017 ജൂണില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും എംഎല്‍എയുടെ പേര് എഴുതാന്‍ പൊലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് കുടുംബം കോടതിയെ സമീപിച്ചു. പിന്നാലെ എംഎല്‍എയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ അതിക്രൂരമായി തല്ലിച്ചതച്ചു. പെണ്‍കുട്ടി നല്‍കിയ പരാതി പരിഗണിക്കാതെ പൊലീസാകട്ടെ അച്ഛനെ അറസ്റ്റ് ചെയ്തു. തോക്ക് കൈവശം വെച്ച് എന്ന കേസ് ചുമത്തി ജയിലിനുളളിലാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എംഎല്‍എയെ സംരക്ഷിക്കുന്നു എന്നാരോപിച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ തൊട്ടടുത്ത ദിവസമായ 2018 ഏപ്രില്‍ എട്ടിന് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ വിഷയം സജീവ ചര്‍ച്ചയായെങ്കിലും പിറ്റേദിവസം തന്റെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് ആ കുട്ടിക്ക് കേള്‍ക്കേണ്ടി വന്നത്. ഇതായിരുന്നു ഉന്നാവോയിലെ ആദ്യ ദുരൂഹമരണം.
പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ചതില്‍ എംഎല്‍എയുടെ സഹോദരനും ഗുണ്ടകളും അടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് സാക്ഷിപറയാന്‍ ഒരാളെ ഉണ്ടായിരുന്നുളളൂ. പലചരക്ക് കച്ചവടക്കാരനായ യൂനസ് എന്ന യുവാവ്. 2018 ഏപ്രിലില്‍ ഇവരെ നാലുപേരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറി. തുടര്‍ന്നാണ് എംഎല്‍എയായ കുല്‍ദീപ് സെന്‍ഗാറിന് മേല്‍ ബലാത്സംഗ കുറ്റം ചുമത്തിയത്. അലഹാബാദ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ എംഎല്‍എ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദിച്ച കേസ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് അടുത്ത ദുരൂഹ മരണം. 2018 ഓഗസ്റ്റില്‍ പൊടുന്നനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യൂനസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചെന്നാണ് പൊലീസ് വിശദീകരണം. കേസ് അന്വേഷിക്കുന്ന സിബിഐയെ അറിയിക്കാതെ, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ യൂനുസിന്റെ സംസ്‌കാരം നടത്തി.
അച്ഛനും മരിച്ചതോടെ സഹായത്തിന് കൂട്ടുളള അമ്മാവനായിരുന്നു അടുത്തലക്ഷ്യം. പതിനെട്ട് വര്‍ഷം മുമ്പുളള ഒരു വെടിവെപ്പ് കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവനെ 2018 നവംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് കൂടാതെ ഡിസംബറില്‍ പെണ്‍കുട്ടിയുടെ ജനനത്തിയതി തെറ്റിച്ചാണ് നല്‍കിയതെന്ന് ആരോപിച്ച് അമ്മാവന്‍, അമ്മ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ റായ്ബറേലി ജയിലിലുളള അമ്മാവനെ കാണാന്‍ പോകുമ്പോള്‍ ആയിരുന്നു വാഹനത്തില്‍ ട്രക്ക് ഇടിച്ചത്.
പെണ്‍കുട്ടി, അമ്മ, പെണ്‍കുട്ടിയുടെ പിതാവിന്റെയും മാതാവിന്റെയും സഹോദരിമാര്‍, അഭിഭാഷകന്‍ എന്നിവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇതിലൊരാള്‍ സിബിഐ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആളുമാണ്. ഇവര്‍ സഞ്ചരിച്ച കാറില്‍ റോങ് സൈഡില്‍ നിന്നും വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. രണ്ട് അമ്മായിമാരും കൊല്ലപ്പെട്ടു. ഗുരുതര പരുക്കുകളോടെ പെണ്‍കുട്ടിയും അഭിഭാഷകനും ഹോസ്പിറ്റലിലും.
ഇതിനിടെയാണ് അമ്മയെ എംഎല്‍എയുടെ മകന്‍ കൂട്ട ബലാത്സംഗത്തിനിടയായെന്ന വാര്‍ത്തയും മകളെ അനുയായികള്‍ ബലാത്സഗം ചെയ്‌തെന്നുമുള്ള വാര്‍ത്ത പുറത്തു വരുന്നത്. ഒരു കുടുംബത്തെ ഇങ്ങനെ ദ്രോഹിക്കാനുള്ള മാനസികാവസ്ഥ എത്ര ഭീകരമാണ്... നെടുവീര്‍പ്പിടാനല്ലേ നമുക്ക് കഴിയൂ...
https://www.facebook.com/Malayalivartha























