കാർഷിക വായ്പകൾ കരസ്ഥമാക്കുന്നത് കർഷകരല്ലാത്തവർ; ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കാർഷിക വായ്പയായി ബാങ്കുകൾ നൽകിയ 80,000 കോടിയിൽ 42000 കോടി രൂപ യുടെ കാർഷിക വായ്പയും കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തൽ

ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കാർഷിക വായ്പയായി ബാങ്കുകൾ നൽകിയ 80,000 കോടിയിൽ 42000 കോടി രൂപ യുടെ കാർഷിക വായ്പയും കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തൽ. വായ്പയിൽ 62 ശതമാനവും സ്വർണപണയമാണ്. റിസർവ് ബാങ്ക് നിയോഗിച്ച സമിതിയാണ് ഇത് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ കാർഷിക വായ്പയുടെ കാര്യത്തിൽ പുനർചിന്തനത്തിന് തയ്യാറെടുക്കുകയാണ് ബാങ്കുകൾ. ഫലത്തിൽ സമ്പന്നരും മറ്റും കർഷകരുടെ കഞ്ഞിയിൽ പാറ്റയിട്ടിരിക്കുകയാണ്.
മോറട്ടോറിയം കാലാവധി കഴിഞ്ഞതിനാൽ ഓഗസ്റ്റ് ഒന്നു മുതൽ ബാങ്കുകൾ ജപ്തി നടപടികൾ പുനരാരംഭിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്നാണ് ബാങ്കുകൾ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് ഡിസംബർ 31 വരെ നീട്ടുന്നതിന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും റിസർവ് ബാങ്ക് അനുമതി നൽകിയിട്ടില്ല. കൃഷിമന്ത്രി സുനിൽ കുമാർ ആർ. ബി ഐ ഗവർണറെ നേരിട്ട് കണ്ടു. മുഖ്യമന്ത്രി കത്തും അയച്ചു. എന്നാൽ ഇതുകൊണ്ടൊന്നും ഫലമുണ്ടായിട്ടില്ല.
മോറട്ടോറിയം നീട്ടി നൽകാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്ക് അവകാശം ഉണ്ടെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. എന്നാൽ വായ്പ കിട്ടാകടമാക്കുന്നതിന് നിലവിലുള്ള വ്യവസ്ഥയിൽ ആർ ബി ഐ ഇളവ് നൽകണം. ഇത്തരത്തിൽ ഇളവ് നൽകാതെ ബാങ്കുകൾക്ക് സ്വയം തീരുമാനം എടുക്കാനാവില്ല. റിസർവ് ബാങ്ക് അംഗീകരിക്കാത്ത മോറട്ടോറിയം നാളെ ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നും ബാങ്കുകൾ വിശദീകരിക്കുന്നു. ജപ്തി നടപടികൾ ആരംഭിച്ചത് ഇതു കൊണ്ടാണ് . എന്നാൽ ജപ്തിയുമായി സഹകരിക്കിലെന്നാണ് സർക്കാർ നിലപാട്. യഥാർത്ഥത്തിൽ സർക്കാർ എന്തു പറഞ്ഞാലും ബാങ്കുകൾക്ക് അനുസരിക്കാൻ ബാധ്യതയില്ല. കാരണം സർക്കാരിന് കീഴിലല്ല ബാങ്കുകൾ പ്രവർത്തിക്കുന്നത്.അതേ സമയം സർക്കാർ സഹകരിക്കാതിരുന്നാൽ ജപ്തിക്ക് പോലീസ് സഹായം ലഭിക്കില്ല. ഇത് ക്രമസമാധാന വിഷയമാകാൻ സാധ്യതയുണ്ട്. റിസർവ് ബാങ്ക് സർക്കാർ നിലപാട് പുന:പരിശോധിക്കാൻ തയ്യാറായിട്ടില്ല.
കാർഷിക വായ്പകൾ ദുരൂപയോഗം ചെയ്യുന്നു എന്ന പരാതി റിസർവ് ബാങ്ക് സർക്കാരിനോടാണ് ഉന്നയിച്ചിരിക്കുന്നത്. ഒരു സമിതിയെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു കണ്ടെത്തൽ. പ്രസ്തുത റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടില്ല. അങ്ങനെ നൽകിയാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കേണ്ടി വരും. അതേ സമയം സഹകരണ ബാങ്കുകളാണ് ഇത്തരത്തിൽ തിരിമറി നടത്തിയിരിക്കുന്നത്. സഹകരണ ബാങ്കുകളുടെ ഭരണം നടത്തുന്നത് സി പി എമ്മാണ്. സഖാക്കളാണ് കാർഷിക വായ്പ കരസ്ഥമാക്കുന്നവരിൽ അധികവും. അതു കൊണ്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ നിശബ്ദത തുടരാനാണ് സാധ്യത.
മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന് അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല. ഏത് മാനദണ്ഡ പ്രകാരമാണ് അന്വേഷണം നടത്തുന്നതെന്ന് പോലും സർക്കാരിനറിയില്ല. റിസർവ് ബാങ്കിന് അന്വേഷണം നടത്താനുള്ള അവകാശമുണ്ട്. കാരണം ബാങ്കുകൾക്ക് മേൽ സർക്കാരിന് നിയന്ത്രണമില്ല. വായ്പയുടെ നിയന്ത്രണം റിസർവ് ബാങ്കിന് മാത്രമാണ്. മുമ്പും റിസർവ് ബാങ്ക് ഇത്തരം അനേഷണങ്ങൾ നടത്തിയിട്ടുണ്ട്. അന്നൊന്നും കാണാത്ത സത്യങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























