കാര്യങ്ങള്‍ പോകുന്ന പോക്കേ... ജനം പ്രളയക്കെടുതിയുടെ പേരില്‍ ഒരു മാസത്തെ ശമ്പളവും നല്‍കി; ഇപ്പോള്‍ വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം സെസും; ക്യാബിനറ്റ് പദവിയോടെ വര്‍ഷത്തില്‍ 18 ലക്ഷം ശമ്പളം; ഡല്‍ഹിയില്‍ വീട്, ഉദ്യോഗസ്ഥര്‍ എല്ലാം കൂടി 30 ലക്ഷത്തോളം; ഒരു വര്‍ഷത്തില്‍ മുക്കിക്കളയുന്നത് അരക്കോടി

ഇന്നസെന്റ് ഒരു സിനിമയില്‍ പറയുന്ന ഒരു ഡയലോഗുണ്ട്. ഞാന്‍ തോറ്റ എംഎല്‍എയാണെന്ന്. അപ്പോള്‍ ശ്രീനിവാസന്‍ നല്‍കുന്ന മറുപടി ഏവരേയും ചിരിപ്പിച്ചുകളഞ്ഞു. തോറ്റാല്‍ എങ്ങനെ എം.എല്‍.എ.യാകുമെന്ന്. അതേ ഓര്‍മ്മയാണ് ആറ്റിങ്ങളില്‍ നിന്നും തോറ്റ എംപി എ. സമ്പത്തിന്റെ കാര്യത്തിലും വരുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ മോഹങ്ങള്‍ ഉപേക്ഷിച്ച് പഴയ വക്കീല്‍ പണിയിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ സമ്പത്തിനെ അങ്ങനെ വക്കീല്‍ പണിക്കയച്ചാല്‍ എങ്ങനെ ശരിയാകും. അത് കുറച്ചിലല്ലേ. ദേ വരുന്നു ക്യാബിനറ്റ് റാങ്കോടെയുള്ള ഓര്‍ഡര്‍.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജനത്തിനുമേല്‍ പ്രളയസെസ് അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍, ''തോറ്റ എം.പി''ക്കു ഡല്‍ഹിയില്‍ ലാവണമൊരുക്കാന്‍ പൊതു ഖജനാവില്‍നിന്നു ചെലവഴിക്കാനൊരുങ്ങുന്നതു കോടികളാണ്. പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി സി.പി.ഐക്കുവേണ്ടി പുനഃസ്ഥാപിച്ചതിനു പിന്നാലെയാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം. നേതാവ് എ. സമ്പത്തിനു വേണ്ടി കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ചത് എന്നുള്ള വിമര്‍ശനമാണ് ഉയരുന്നത്.
കേന്ദ്രസര്‍ക്കാരുമായുള്ള ഏകോപനം സുഗമമാക്കാന്‍ എന്ന പേരിലാണു ഡല്‍ഹിയില്‍ സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ ''പ്രത്യേക''പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും ധനവകുപ്പ് പാടുപെടുന്നതിനിടെയാണു കോടികളുടെ അധികബാധ്യത വരുത്തുന്ന പുതിയ നിയമനം. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി, ഘടകകക്ഷി നേതാക്കള്‍ക്കുവേണ്ടി മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി, സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി എന്നിവയ്ക്കു പുറമേയാണ് ആറ്റിങ്ങലില്‍ തോറ്റ സമ്പത്തിനുവേണ്ടി നാലാം കാബിനറ്റ് പദവി സൃഷ്ടിച്ചത്.
ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനമുയരുകയും പ്രതിപക്ഷകക്ഷികള്‍ ശക്തമായി രംഗത്തുവരുകയും ചെയ്തു. സംസ്ഥാന മന്ത്രിക്കു തുല്യമായ പദവിയും ആനുകൂല്യങ്ങളുമാണു ഡല്‍ഹിയില്‍ സമ്പത്തിനു ലഭിക്കുക. കേരളാ ഹൗസാണ് ആസ്ഥാനം. രൂക്ഷ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഒരു െ്രെപവറ്റ് സെക്രട്ടറി, മൂന്ന് അസിസ്റ്റന്റ്, െ്രെഡവര്‍ തസ്തികകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. പ്രതിഷേധം അടങ്ങുന്ന മുറയ്ക്ക് പഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ 27 പേരെക്കൂടി നിയമിക്കാനാണു നീക്കം. സമ്പത്തിന് എം.പിയുടേതിനു തുല്യമായ മാസശമ്പളം (ഒന്നരലക്ഷം രൂപ) ലഭിക്കും. യാത്രാബത്ത ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ വേറേ. സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ റസിഡന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുള്ളപ്പോഴാണ് ഈ നിയമനധൂര്‍ത്ത്.
വി.എസിനു വേണ്ടി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ സമര്‍പ്പിച്ച ഒരു ശിപാര്‍ശ പോലും മൂന്നുവര്‍ഷത്തിനിടെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. സര്‍ക്കാരിനു വേണ്ടാത്ത കമ്മിഷനു വേണ്ടി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരടക്കം 27 പേരെയാണു നിയമിച്ചിട്ടുള്ളത്. ഇവരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, വാഹനങ്ങള്‍, ഓഫീസ് എന്നിവയ്ക്കായും കോടികള്‍ ചെലവഴിക്കുന്നു. അതേസമയം, അനാരോഗ്യം അലട്ടുന്ന വി.എസിന്റെ സഹായികള്‍ക്കുള്ള യാത്രാച്ചെലവുപോലും ധൂര്‍ത്തെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വെട്ടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























