പേരാമ്പ്രയില്‍ ഹര്‍ത്താല്‍; പേരാമ്പ്ര പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെ.ട്ടിടത്തിന് നേരെയാണ് അക്രമണം; ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും പൂർണമായി തകർത്തു

കോഴിക്കോട് പേരാമ്പ്രയില്‍ ഹര്‍ത്താല്‍. പേരാമ്പ്രയില്‍ ഉദ്ഘാടനം നടക്കാനിരുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തതിനെ തുടർന്നാണ് ഹർത്താൽ. പേരാമ്പ്ര പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെ.ട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും പൂർണമായി തകർത്തു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചു. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയിൽ ഹർത്താലിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടയിൽ നിന്ന് എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസിനെതിരെ എസ്.ഡി.പി.ഐ പ്രകടനവുമുണ്ടായി.
ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തത്തക്കാടൻ നേതൃത്വം നൽകി.
കഴിഞ്ഞ ബുധനാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് മരിച്ചത്. നൗഷാദിനെ വെട്ടിയ നാല് പേരടക്കം 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. നൗഷാദിനെ ഉന്നമിട്ട് ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ചാവക്കാട്, ഗുരുവായൂർ മേഖലകളിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ആറ് മാസം മുമ്പ് നൗഷാദുമായി വാക്കേറ്റത്തിൽ ഏര്‍പ്പെട്ടവരെയടക്കം നിരീക്ഷിക്കുന്നു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചായി ഡിഐജി പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ് മൂന്ന് പേരുടെയും നില തൃപ്തികരമാണ്. ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ എസ്ഡിപിഐ കൊലപ്പെടുത്തിയത് താലിബാന്‍ മോഡലിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഞ്ഞടിച്ചു. എസ്.ഡി.പി.ഐ, സി.പി.എമ്മിന്റെ ബി ടീമായി മാറി കഴിഞ്ഞെന്നും നൗഷാദിന്റെ കൊലയില്‍ സി.പി.എമ്മിന്റെ പങ്കും അന്വേഷിക്കേണ്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നൗഷാദിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐക്കാരാണ്. ഇതോടൊപ്പം,സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണം. എസ്.ഡി.പി.ഐയെ ഇങ്ങനെ വളര്‍ത്തിയത് സി.പി.എമ്മാണ്. കോടിയേരി ബാലകൃഷ്ണന്‍ തലശേരിയില്‍ ജയിക്കുന്നത് എസ്.ഡി.പി.ഐയുടെ വോട്ടു വാങ്ങിയാണ്. മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു. നൗഷാദിനെ എസ്.ഡി.പി.ഐക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയും തുറന്നടിച്ചിരുന്നു.
https://www.facebook.com/Malayalivartha
























