മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ല; തന്നെ ദ്രോഹിച്ചിട്ടുമില്ല; അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു; അഴിമതിയ്ക്ക് എതിരെ പോരാടിയ തന്നെ ഒതുക്കണമെന്ന ആഗ്രഹമായിരുന്നു പലർക്കും; ജേക്കബ് തോമസ്

തന്‍റെ സസ്പെൻഷന് പിന്നിൽ മുഖ്യമന്ത്രിയല്ലന്ന് തുറന്നു പറഞ്ഞ് ജേക്കബ് തോമസ് ഐപിഎസ്. തന്‍റെ സസ്പെൻഷന് പിന്നിൽ മുഖ്യമന്ത്രിയല്ല, അന്നത്തെ ചീഫ് സെക്രട്ടറിയാണെന്ന് ജേക്കബ് തോമസ് ഐപിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലായിരുന്നു ജേക്കബ് തോമസിന്റെ തുറന്നു പറച്ചിൽ.
മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ല. തന്നെ ദ്രോഹിച്ചിട്ടുമില്ല. അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഴിമതിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്തത്. കൂട്ടിലടച്ച തത്ത എന്ന് തന്നെ പലരും അന്ന് വിളിച്ചു. ഇന്ന് കൂട്ടിൽ ഒരു തത്തയെങ്കിലുമുണ്ടോ? എന്നും ജേക്കബ് തോമസ് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
അഴിമതിയ്ക്ക് എതിരെ പോരാടിയ തന്നെ ഒതുക്കണമെന്ന ആഗ്രഹമായിരുന്നു പലർക്കും. അതൊരു ചീഫ് സെക്രട്ടറി മാത്രമായിരുന്നില്ലെന്ന് ജേക്കബ് തോമസ് പറയുന്നു. 2017-ൽ സർക്കാരിനെ വിമർശിച്ചെന്ന പേരിൽ തന്നെ സസ്‌പെൻഡ് ചെയ്തത് സാമാന്യനീതിയുടെ ലംഘനമായിരുന്നു. എപ്പോഴും താക്കോൽ സ്ഥാനത്തുള്ള പല ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ചായ്‍വുണ്ട്. വിരമിക്കാൻ തന്നെയാണ് ആഗ്രഹം. അപേക്ഷയിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ജേക്കബ് തോമസ് പറയുന്നു. തോറ്റ എംപിമാർക്ക് വരെ ഇന്ന് ശമ്പളമുള്ള സഹചര്യത്തിൽ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിൽ എന്താണ് തെറ്റെന്നും ജേക്കബ് തോമസ് ചോദിക്കുന്നു. രാഷ്ട്രീയം നല്ല ജോലിയാണ്. തന്നെ നാണം കെടുത്താനാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി വന്നിട്ടും സസ്പെൻഷൻ തുടരുന്നതെന്നും ജേക്കബ് തോമസ് ആരോപിച്ചു.
ബിജെപി മോശം രാഷ്ട്രീയപാർട്ടിയാണെന്ന് കരുതുന്നില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ല. ജയ് ശ്രീറാം വിളി നിഷിദ്ധമായത് പോലെയാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. 'ജയ് ശ്രീറാം' എന്ന് കേൾക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് ഭയമുണ്ടാകേണ്ട കാര്യമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
തനിക്ക് അനുകൂലമായ ട്രൈബ്യൂണല്‍ വിധി അഴിമതിക്കാര്‍ക്കുള്ള പ്രഹരമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡജിപി ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ലെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. അതിനാല്‍ അദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നും ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.
രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണല്‍ അംഗീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























