മീശ മുറുക്കി ചുണ്ട് വിറപ്പിച്ച് പിണറായി; സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള തടസ്സം നീക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങി; പദ്ധതികൾ പലതും കീഴ്മേൽ മറിഞ്ഞതോടെ അവലോകനയോഗങ്ങൾ നടത്താനാണ് മുഖ്യന്റെ തീരുമാനം

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള തടസ്സം നീക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങി. പദ്ധതികൾ പലതും കീഴ്മേൽ മറിഞ്ഞതോടെ അവലോകനയോഗങ്ങൾ നടത്താനാണ് മുഖ്യന്റെ തീരുമാനം. ഉദ്യോഗസ്ഥ തലത്തിൽ സർക്കാരിനെതിരെ നടക്കുന്ന തന്ത്രപരമായ മൗനമാണ് മുഖ്യമന്ത്രിയെ രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്.
മുമ്പുണ്ടായിട്ടില്ലാത്ത പ്രതിസന്ധിയാണ് സർക്കാരിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ സർക്കാർ ജീവനക്കാർ അസാധാരണമായ ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കാറുള്ളത്. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ് ഏറെനാൾ കഴിയും മുമ്പേ ജീവനക്കാർ സർക്കാരിന് എതിരായി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശമ്പളം സർക്കാരിന് കൊടുക്കേണ്ടി വന്നതോടെ ജീവനക്കാർ കൂടുതൽ എതിരായി. ഇത്തരമൊരു നീക്കം മനസിലാക്കിയാണ് പിണറായി നേരിട്ട് രംഗത്തിറങ്ങിയത്.
സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രവൃത്തികൾ വേഗത്തിലാക്കാൻ സെക്രട്ടറിമാരും വകുപ്പുകളും ശ്രദ്ധിക്കണം. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തിലും സെക്രട്ടറി തലത്തിലും നിശ്ചിത ഇടവേളകളിൽ അവലോകനം നടക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല മാസ്റ്റർപ്ലാൻ, ഓഖി പുനരധിവാസ പദ്ധതികൾ, മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, ഇടമൺ - കൊച്ചി വൈദ്യുതിലൈൻ, ഗെയിൽ പൈപ്പ്ലൈൻ, കോവളം - ബേക്കൽ ജലപാത, ലൈഫ് മിഷൻ എന്നിവയുടെ പുരോഗതി യോഗം ചർച്ച ചെയ്തു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഏറെക്കുറെ പൂർത്തിയായതായി യോഗം വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ചാലിയാർ, ഇരവഴിഞ്ഞി, കുറ്റ്യാടി പുഴകളിലും കാസർകോട് ചന്ദ്രഗിരിയിലും പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്.
സിറ്റിഗ്യാസ് പദ്ധതിയുടെ പ്രവൃത്തികൾ കൂടി വേഗതയിൽ പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത് യോഗം ചർച്ച ചെയ്തു. വയനാട്ടിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് രണ്ടു മാസത്തിനകം പ്രവർത്തനക്ഷമമാകും. കോഴിക്കോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.
ശബരിമല വിവാദമായതോടെ ശബരിമലക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയിലാണ് സർക്കാർ. ശബരിമല മാസ്റ്റർപ്ലാനിൽ 63.5 ഏക്കർ ഭൂമിയിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. റോപ്വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന നടത്തുന്നതിനുള്ള നടപടി ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ട്രാക്ടറിനുവേണ്ടിയുള്ള പുതിയ പാത സംബന്ധിച്ചും ഉടൻ തീരുമാനമെടുക്കും. അടുത്ത മണ്ഡലകാലത്തിനു മുമ്പ് നിലയ്ക്കലിൽ തീർത്ഥാടകർക്ക് ആവശ്യമായ പരമാവധി സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കോവളം- ബേക്കൽ ജലപാതയിൽ ഒൻപത് റീച്ചിൽ പൂർണമായി ജലഗതാഗതയോഗ്യമല്ലാത്ത രണ്ട് റീച്ചുകളിൽ പ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ലൈഫ് മിഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായതായി യോഗം വിലയിരുത്തി. പ്രവൃത്തി പൂർത്തിയാക്കാനാകാത്ത ചുരുക്കം വീടുകൾ സംബന്ധിച്ച് പ്രത്യേകമായി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നാവിക് സംവിധാനം കരയിലേക്ക് സന്ദേശം അയയ്ക്കാനാവുന്നവിധം പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇതിനുള്ള സാങ്കേതിക വിദ്യ ഈ മാസം ഐ. എസ്. ആർ. ഒ കൈമാറും. സാറ്റലൈറ്റ് ഫോണുകൾ ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികൾ നൽകേണ്ട വിഹിതം ആയിരം രൂപയായി കുറയ്ക്കാൻ തീരുമാനിച്ചു. മറൈൻ ആംബുലൻസ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശിച്ചു.
താൻ തന്നെ പദ്ധതികളുടെ അവലോകനം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മീശ മുറുക്കി തന്റെ സ്വപ്ന കേരളം നടപ്പിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്. സർക്കാരിന് ഒന്നേ മുക്കാൽ കൊല്ലം മാത്രം ശേഷിക്കെ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha
























