ശബരിമല കേസ് വാദിച്ചതിന് താന്‍ വലിയതുക ആവശ്യപ്പെട്ടെന്നുള്ള തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചിലര്‍ വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് മനു അഭിഷേക് സിംഗ്‌വി

ശബരിമല കേസ് വാദിച്ചതിന് താന്‍ വലിയതുക ആവശ്യപ്പെട്ടെന്നുള്ള തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചിലര്‍ വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി. ഒരു സിറ്റിംഗിന് 20 ലക്ഷവും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അഞ്ചര ലക്ഷം രൂപയുമാണ് സാധാരണ താന്‍ വാങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതനുസരിച്ച് 93 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡ് കൊടുക്കേണ്ടത്. അത്രയും പണം നല്‍കാനുള്ള വരുമാനം ഇല്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചപ്പോള്‍ 31 ലക്ഷം രൂപ കുറച്ചു, 62 ലക്ഷം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ആ പണം പോലും നല്‍കാതെ തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുകയായിരുന്നെന്നും മനുഅഭിഷേക് സിംഗ്‌വി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഭാഷകന്‍ വലിയതുക ചോദിച്ചെന്നും ഭക്തരുടെ കാണിക്കയില്‍ നിന്നും ഇത്രയധികം തുക നല്‍കുന്നത് ശരിയല്ലെന്നും ഉള്ള പ്രചരണം വ്യാപകമായതോടെയാണ് സിംഗ്‌വി വിശദീകരണവുമായി രംഗത്തെത്തിയത്. വാദിച്ച് തോറ്റ കേസിലെ ഫീസാണ് ഇതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് സിംഗ്‌വിയെ കേസ് ഏല്‍പ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ കേസ് വാദിച്ച സ്ഥിതിക്ക് ഭീമമായ ഫീസില്‍ ഇളവ് വരുത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും പറഞ്ഞു. ശബരിമല യുവതീ പ്രവേശനക്കേസ് മോഹന്‍ പരാശരനെയോ, ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച അഭിഭാഷക ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏല്‍പ്പിക്കുകയായിരുന്നു. അതിന് പിന്നില്‍ മറ്റ് പല താല്‍പര്യങ്ങളും ഉണ്ടായിരുന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തോറ്റ കേസിന് പ്രതിഫലം നല്‍കാന്‍ ഭക്തരുടെ കാണിക്കയില്‍ നിന്ന് അടക്കം ഇത്രയും തുക നല്‍കുന്നതിനെതിരെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്കെതിരായി എടുക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് കാണിക്കയിടരുതെന്ന നിര്‍ദേശവും അവര്‍ നല്‍കിയിരുന്നു. അതിന് പിന്നാലെ ശബരിമലയില്‍ വലിയ വരുമാന കുറവുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ 30 കോടി രൂപ നല്‍കിയിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടിയുടെ ആദ്യ ഗഡുവാണിത്.
ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുപോലും പണം ഇല്ലാത്ത അവസ്ഥയിലാണ് ബോര്‍ഡ്. 25 കോടി രൂപയാണ് ഒരു മാസം പെന്‍ഷന്‍, ശമ്പളം എന്നിവയ്ക്ക് വേണ്ടത്. 1200 കോടി രൂപ ബോര്‍ഡിന്റെ സ്ഥിരം സാമ്പത്തിക ആസ്തിയായി ഉണ്ട്. അതിന്റെ പലിശയാണ് കാര്യങ്ങള്‍ നടത്താനായി ഉപയോഗിക്കുന്നത്. ഇതില്‍ 800 കോടി രൂപയും പെന്‍ഷന്‍ നല്‍കാനുള്ള കരുതല്‍ ധനമാണ്. യുവതീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് അനുകൂലിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകള്‍ കാണിക്ക ബഹിഷ്‌കരണം ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ശബരിമല വരുമാനം ഇടിഞ്ഞു. മുന്‍ സീസണെ അപേക്ഷിച്ച് 98 കോടി രൂപയുടെ കുറവാണുണ്ടായത്. മറ്റ് ഗ്രൂപ്പുകളുടെ പരിധിയിലും വലിയ വരുമാനനഷ്ടം ഉണ്ടായി. പോയ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം 3.77 കോടിയാണ് കുറവ് വന്നത്. ഇത്തരം പ്രതിസന്ധികള്‍ക്കിടെ വക്കീലിന് ഇത്രയും വലിയ തുക കൊടുക്കുക പ്രയാസമാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























