മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ; വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം; പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാൻ തീരുമാനം; ആശ്വാസവുമായി സംസ്ഥാന സർക്കാർ

പ്രളയ ദുരിത ബാധിതർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി.
കഴിഞ്ഞ പ്രളയകാലത്തെ മാതൃകയില്‍ സഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ 10000 രൂപ സഹായ ധനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. ധനസഹായം നൽകേണ്ടവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോടും വില്ലേജ് ഓഫീസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇവർ നൽകുന്ന പട്ടികയിൽ എന്തെങ്കിലും ആക്ഷേപമുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാകും സാമ്പത്തിക സഹായം കൈമാറുക. സാമ്പത്തിക സഹായം കൈപ്പറ്റുന്നവരിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം.
അടിയന്തര സഹായം ആവശ്യമുള്ളവരുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ തയ്യാറാക്കും. ഇവ അതാത് സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ യോഗ്യരായിട്ടും സ്ഥാനം പിടിക്കാത്തവരുടെ പേരുകള്‍ ചേര്‍ക്കാനും അല്ലാതെ കടന്നുകൂടിയവരുണ്ടെങ്കില്‍ ഒഴിവാക്കാനും അവസരം നല്‍കും.
ഇന്ന് രാവിലെ ഒമ്പത് മണി വരെയുള്ള കണക്ക് അനുസരിച്ച് 95 പേർ സംസ്ഥാനത്ത് പ്രളയത്തിൽ പെട്ട് മരിച്ചിട്ടുണ്ട്. 1218 ഇടങ്ങളിലായി 189567 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പ്രളയം നേരിട്ട് ബാധിച്ചവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും സർക്കാരിന്റെ അടിയന്തര സഹായം നൽകും. കഴിഞ്ഞ തവണ 6,92,966 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായമായ 10,000 രൂപ നൽകി. ഇത്തവണയും കാലവർഷക്കെടുതി ബാധിച്ച മേഖലയിലെ കുടംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകും. പ്രളയം ബാധിച്ച കുടുംബങ്ങൾക്ക് 15 കിലോ വീതം സൗജന്യ റേഷൻ അനുവദിക്കും. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്കും ഇത് നൽകും. കേന്ദ്രത്തിൽ നിന്നും കൂടുതൽ ധനസഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒരു ഘടകമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാൻ സാധ്യമായ എല്ലാ പരിശോധനകളും നടത്തും. ദുരന്ത തീവ്രത വർദ്ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം അതി തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ മലപ്പുറത്തും കോഴിക്കോടുമായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
എട്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലും കാസര്‍ക്കോടും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ മഴ ദുര്‍ബലമാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ടാണുള്ളത്. പതിനേഴിനും പതിനെട്ടിനും മഴ തീര്‍ത്തും ദുര്‍ബലമാവുമെന്നാണ് നിഗമനം. ഈ ദിവസങ്ങളില്‍ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























