ജോലി സമയത്ത് പ്രളയ ദുരിതാശ്വാസ സഹായത്തിനുള്ള നോട്ടീസ് വിതരണം ചെയ്യാന്‍ ഓഫീസിലെത്തിയ ഇടത് യൂണിയന്‍ നേതാക്കളെ പൊതുഭരണവകുപ്പ് സെക്രട്ടറി ഇറക്കിവിട്ടു

ജോലി സമയത്ത് പ്രളയ ദുരിതാശ്വാസ സഹായത്തിനുള്ള നോട്ടീസ് വിതരണം ചെയ്യാന്‍ ഓഫീസിലെത്തിയ ഇടത് യൂണിയന്‍ നേതാക്കളെ പൊതുഭരണവകുപ്പ് സെക്രട്ടറി ഇറക്കിവിട്ടു. ജോലി സമയത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന് പുല്ല് വില കല്‍പ്പിക്കാതെ നേതാക്കള്‍ നോട്ടീസ് വിതരണവുമായി മുന്നോട്ട് പോയി. പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല യൂണിയനും തമ്മില്‍ ഏറെനാളായി തര്‍ക്കത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും തര്‍ക്കമുണ്ടായത്. യൂണിയന്റെ ആവശ്യപ്രകാരം പൊതുഭരണ സെക്രട്ടറിയെ മാറ്റിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ തിരികെ കൊണ്ടുവരുകയായിരുന്നു. ഇതിനെതിരെ യൂണിയന്‍ നോട്ടീസും ഇറക്കിയിരുന്നു.
ചില യൂണിയന്‍ നേതാക്കള്‍ക്കെതിരെ സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിച്ചതോടെയാണ് ശീതയുദ്ധം ശക്തമായത്. ഇനിതിനിടെയാണ് പ്രളയ ദുരിതാശ്വാസ സഹായം ശേഖരിക്കുന്നതിന്റെ നോട്ടീസുമായി യൂണിയന്‍ പ്രവര്‍ത്തകര്‍ പൊതുഭരണ സെക്രട്ടറിയുടെ ഓഫീസിലെത്തിയത്. സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നോട്ടീസ് വിതരണം ചെയ്യുന്നത് ബിശ്വനാഥ് സിന്‍ഹ തടഞ്ഞതോടെ വാക്കുത്തര്‍ക്കമായി. ജോലി സമയത്ത് സംഘടനാ പ്രവര്‍ത്തനം അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. പൊതുഭരണ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് യൂണിയന്‍ പരാതി നല്‍കി. വരും ദിവസങ്ങളിലും ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണവും പ്രചാരണ പരിപടികളും ഓഫീസ് സമയത്ത് സംഘടിപ്പിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു. അതേസമയം, ഓഫീസ് സമയത്ത് പ്രചാരണം പാടില്ലെന്ന നിലവിലെ ചട്ടം പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബിശ്വനാഥ് സിന്‍ഹയുടെ വിശദീകരണം.
സെക്രട്ടറിയേറ്റിലെ സ്ഥലംമാറ്റത്തില്‍ യൂണിയന്‍ നേതാക്കളുടെ ഇടപെടലിന് കഴിഞ്ഞ മാര്‍ച്ചില്‍ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കടിഞ്ഞാണിട്ടിരുന്നു. സെക്ഷന്‍ ഓഫിസര്‍ വരെയുള്ളവരെ സ്ഥലംമാറ്റാനുള്ള അധികാരം അഡീഷണല്‍ സെക്രട്ടറിമാരില്‍ നിന്നു പൊതുഭരണസെക്രട്ടറി ഏറ്റെടുത്തു. യൂണിയന്‍ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പഞ്ചിങ് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ബിശ്വാനാഥ് സിന്‍ഹ നടപ്പാക്കിയിരുന്നു. അതോടെ യൂണിയനുകള്‍ പ്രതിഷേധിക്കുകയും അദ്ദേഹത്തെ സ്ഥലംമാറ്റുകയുമായിരുന്നു. ഭരണസിരാകേന്ദ്രത്തില്‍ സംഘടന വളര്‍ത്തുന്നതിന് ഇടത് വലത് യൂണിയന്‍ നേതാക്കളുടെ പ്രധാന ആയുധമായിരുന്നു സ്ഥലം മാറ്റം. സെക്ഷന്‍ ഓഫിസര്‍മാര്‍ വരെയുള്ള ജീവനക്കാരെ യൂണിയന്‍ നേതാക്കളായ അഡീഷണല്‍ സെക്രട്ടറിമാരെ ഉപയോഗിച്ച് വര്‍ഷങ്ങളായി സ്ഥലംമാറ്റുന്നതായിരുന്നു രീതി.
ഈ രീതിയിലുള്ള സ്ഥലംമാറ്റം ഒഴിവാക്കാനായി പണപിരിവരെ നടത്തിയിരുന്നതായി പരാതി ഉര്‍ന്നിരുന്നു. ഇതോടെയാണ് ബിശ്വാസ് സിന്‍ഹ കര്‍ശന മാനദണ്ഡം കൊണ്ടു വന്നു. പഞ്ചിങ് ശമ്പള സോഫറ്റ് വയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനവുമായി അദ്ദേഹം മുന്നോട്ട് പോയി. ബിശ്വനാഥ് സിന്‍ഹയെ ഭരണാനുകൂല സംഘടനകളുടെ സമര്‍ദത്തെ തുടര്‍ന്നു സര്‍ക്കാര്‍ മാറ്റിയത്. പ്രവര്‍ത്തന മികവ് മനസിലാക്കി മുഖ്യമന്ത്രി അദ്ദേഹത്തെ ആ സീറ്റില്‍ തിരികെ കൊണ്ടുവന്നു. ഇതിനെതിരെ പ്രതിഷേധം നടത്തിയെങ്കിലും മുഖ്യമന്ത്രി അത് മുഖവിലയ്‌ക്കെടുത്തില്ല. ഇന്ന് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലും പ്രതിഷേധം ഉയര്‍ന്നെങ്കിലും സെക്രട്ടറിയെ മുഖ്യമന്ത്രി മാറ്റില്ല.
https://www.facebook.com/Malayalivartha

























